ഓഹരി വിപണി 11 മാസത്തെ താഴ്ചയില്‍, നിഫ്റ്റി, സെന്‍സെക്‌സ് കൂപ്പുകുത്തി, കാരണങ്ങളറിയാം
ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തകര്‍ന്നടിഞ്ഞു. നിഫ്റ്റി 2.87 ശതമാനം ഇടിഞ്ഞ് 23758.12 ലെവലിലും സെന്‍സെക്‌സ് 2.77 പോയിന്റ് ഇടിഞ്ഞ് 76759.66 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതുമാണ് വിപണിയെ തകര്‍ത്തത്.

മേഖലകളെല്ലാം വന്‍ ഇടിവ് നേരിട്ടപ്പോള്‍ പൊതുമേഖല ബാങ്ക് 5 ശതമാനത്തിലേറെയും വാഹനം, ബാങ്ക്, ലോഹം, എന്നിവ 4 ശതമാനത്തിലേറെയും കെമിക്കല്‍, റിയാലിറ്റി എന്നിവ 3 ശതമാനത്തിലേറെയും ഇടിഞ്ഞു.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍,ഏഷ്യന്‍പെയിന്റ്‌സ്,എല്‍ആന്റ്ടി,അദാനി പോര്‍ട്ട്‌സ്,എസ്ബിഐ,മാരുതി,ഐസിഐസിഐ ബാങ്ക്,മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എറ്റേര്‍ണല്‍ എന്നിവയാണ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ പ്രധാന ഓഹരികള്‍. 3-6 ശതമാനം ഇടിവാണ് ഈ ഓഹരികള്‍ നേരിട്ടത്.
കാരണങ്ങള്‍
പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില 100 ഡോളറില്‍ കൂടുതലായി. ഇതാണ് വിപണിയെ ബാധിച്ചത്. ആഭ്യന്തര ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയരുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കും
അധിക ഡോളര്‍ നല്‍കി എണ്ണ വാങ്ങേണ്ട അവസ്ഥ സംജാതമാക്കുകയും ഇറക്കുമതി ബില്‍ ഉയരുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും. ഇതോടെ ഉപഭോഗവും കോര്‍പറേറ്റ് വരുമാനവും കുറയും. വളര്‍ച്ച മുരടിക്കും.
വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 6030.38 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. ഇതോടെ രൂപ 92 നിരക്കിന് താഴെയായി.
ആഗോള സൂചികകളുടെ പ്രകടനം
ആഗോളതലത്തില്‍ നിക്ഷേപകര്‍ ഇക്വിറ്റികളെ കൈവിടുന്നു. യുഎസിലെ എസ്ആന്റ്പി അവധി ഇന്ന് 2.2 ശതമാനവും ജപ്പാനീസ് നിക്കൈ 225 അവധി 7.4 ശതമാനവും ജപ്പാനീസ് ടോപിക്‌സ് 5.8 ശതമാനവും ഓസ്‌ട്രേലിയന്‍ എസ്ആന്‍പി/എഎസ്എക്‌സ് 200 4.3 ശതമാനവും ഹോങ്കോങ്ങിലെ ഹാങ്‌സെങ് 2.9 ശതമാനവും ഷാങ്കായി കോമ്പോസിറ്റ് 1.3 ശതമാനവും യൂറോ സ്‌റ്റോക്‌സ്50 അവധി 2.8 ശതമാനവും ഇടിഞ്ഞു.
അനിശ്ചിതത്വമളക്കുന്ന ഇന്ത്യ വിക്‌സ് സൂചിക 21 ശതമാനമുയര്‍ന്ന് 2 വര്‍ഷത്തെ ഉയര്‍ന്ന ലെവലായ 24.18 ലെത്തി. വിപണിയിലെ അരക്ഷിതാവസ്ഥ ഇത് കാണിക്കുന്നു.
ഭാവി സൂചനകള്‍
നിഫ്റ്റി 23535 ലെവലിലേയ്ക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു. ഈ ലെവല്‍ ഭേദിക്കുന്ന പക്ഷം 22,000-19,000 ലെവലിലേയ്ക്ക് സൂചിക വീഴും. 24,000 ലെവലിന് മേലെ വ്യാപാരം നടത്തിയാല്‍ മാത്രമേ ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കേണ്ടതുള്ളൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


