ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 0.20 ശതമാനം അഥവാ 80 പോയിൻറ് കുറഞ്ഞ് 41,872 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 0.15 ശതമാനം താഴ്ന്ന് 12,343 ൽ ക്ലോസ് ചെയ്തു. എന്നാൽ ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.66 ശതമാനവും 1 ശതമാനവും ഉയർന്നു.
സെൻസെേക്സ് ഓഹരികളിൽ ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരികൾ ഇന്ന് 5.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ചത്തെ 4 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, പവർഗ്രിഡ്, എസ്‌ബിഐ, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മറ്റ് ഓഹരികൾ. 0.5% മുതൽ 1% വരെ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ വിപണികൾ പുതിയ ഉയരങ്ങളിലെത്തിയിരുന്നു. ആഗോള വിപണികളിലെ മികച്ച പ്രകടനമാണ് ആഭ്യന്തര വിപണികളിലെയും നേട്ടത്തിന് കാരണം. മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് ഓഹരികളും സമീപകാല സെഷനുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ, ഗെയിൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
2019 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 2.17 ശതമാനം ഇടിവ് രേഖപ്പെടുത്തി 2,455.9 കോടി രൂപയായതിനെ തുടർന്ന് വിപ്രോ ഓഹരികൾ 3.5 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി അറ്റാദായം 2,510.4 കോടി രൂപയായിരുന്നു.