കൃഷിയൊരു വരുമാനമില്ലാത്ത തൊഴിലാണെന്ന് ധരിച്ചിരുന്നവരാണെങ്കിൽ തെറ്റി. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ സാധ്യതയും വരുമാനവും നൽകുന്ന ജോലിയായി കൃഷി മാറിക്കൊണ്ടിരിക്കുകയാണ്. വിദേശത്തെടക്കം കൃഷിയിലേക്ക് തൊഴിൽ സാധ്യത കൂടുകയാണ്. ഈയൊരു അവസരം മുതലാക്കി ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ജപ്പാനിൽ കൃഷി പണി ചെയ്യുന്ന തമിഴ്നാട് കോവിൽപ്പട്ടി സ്വദേശിയായ വെങ്കിടസ്വാമി വിഘ്നേഷ് ഇൻഫോസിലെ തന്റെ മാസ ശമ്പളത്തേക്കാൾ ഇരട്ടി വരുമാനം മാസത്തിൽ ഉണ്ടാക്കുന്നു.
ഇൻഫോസിസിലെ ജോലി
27 കാരനായ വിഘ്നേഷ് നാല് വർഷം മുൻപാണ് ഇൻഫോസിസിൽ ജോലി ആരംഭിക്കുന്നത്. കാമ്പസ് അഭിമുഖത്തിലൂടെയായിരുന്നു ഇൻഫോസിസിൽ അവസരം ലഭിക്കുന്നത്. കോവിൽപ്പട്ടിയിലെ കാർഷിക കുടുംബത്തിൽ നിന്നുള്ള വിഘ്നേഷിന് ഇൻഫോസിസിൽ ജോലി ലഭിച്ചത് കുടുംബം വലിയ ആശ്വാസമായാണ് കണ്ടത്.
കുടുംബത്തിലേക്കൊരു സ്ഥിര വരുമാനം ലഭിക്കുമെന്നത് തന്നെയായിരുന്നു ഈ ആശ്വാസത്തിന് പിന്നിൽ. എന്നാൽ 2 വർഷത്തെ ടെക് ജോലിക്ക് ശേഷം കൃഷിയിലേക്ക് ഇറങ്ങാനായിരുന്നു വിഘ്നേഷിന്റെ തീരുമാനം.

കോവിഡിൽ വന്ന ബുദ്ധി
കോവിഡ് ലോക്ഡൗൺ കാലത്ത് ജോലി സ്ഥലത്ത് നിന്നും തിരികെ വീട്ടിലേക്ക് എത്തിയതോടെയാണ് കൃഷിയിലേക്ക് തിരിയാനുള്ള മോഹം ഉള്ളിൽ കയറുന്നത്. ലോക്ക്ഡൗൺ സമയത്ത് മാതാപിതാക്കളെ കൃഷിയിൽ സഹായിച്ചതോടെ തന്റെ കൃഷിയോടുള്ള താൽപര്യം വിഘ്നേഷ് തിരിച്ചറിയുന്നത്. എന്നാൽ സ്ഥിര വരുമാനം ലഭിക്കുന്നൊരു ജോലിയിൽ നിന്ന് കൃഷിയിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തോട് വീട്ടുകാർക്ക് എതിർപ്പമായിരുന്നു.
ജപ്പാനിൽ അവസരം
ഐടി ജോലിക്കപ്പുറമുള്ള സാധ്യതകൾ പരിശോധിക്കുമ്പോഴാണ് വിഘ്നേഷ് ജപ്പാനിലെ കൃഷി പണിയുടെ സാധ്യതകളെ പറ്റി അറിയുന്നത്. ജപ്പാനിലെ അവസരങ്ങൾ കണ്ടാണ് കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചതും. സ്ഥിരവരുമാനം ഉപേക്ഷിച്ച് കൃഷിയിറക്കാൻ ജോലി ഉപേക്ഷിച്ച് വിഘ്നേഷിൻെറ മാതാപിതാക്കൾ ആദ്യം എതിർത്തിരുന്നു.
വിഘ്‌നേഷിന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ പിന്നീട് രക്ഷിതാക്കളും അനുകൂലിക്കുകയായിരുന്നു. ജപ്പാനിലെ അവസരം മുന്നിൽ കണ്ട് ചെന്നൈയിലെ ഇൻസ്റ്റ്യൂട്ടിൽ നിന്ന് ജാപ്പനീസ് സംസ്കാരത്തിലും ഭാഷയിലും വേണ്ട പരിശീലനവും വിഘ്നേഷ് നടത്തി.
വരുമാനം ഇരട്ടി
പ്രായമായ ജനസംഖ്യയും ജപ്പാനിലെ ജനങ്ങൾക്കിടയിൽ കൃഷിയോടുള്ള താൽപ്പര്യക്കുറവും കാരണം ജപ്പാനിൽ കർഷകർക്ക് വലിയ ഡിമാൻഡാണ്. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ജപ്പാനിലേക്ക് മാറിയ വിഘ്‌നേഷ് അവിടെ വഴുതന ഫാമിലാണ് ജോലി ചെയ്യുന്നത്. ഇൻഫോസിസിലെ 2 വർഷ കാലയളിൽ മാസത്തിൽ 40,000 രൂപയാണ് വിഘ്നേഷിന് ശമ്പളമായി ലഭിച്ചിരുന്നത്. ജപ്പാനിലെ കൃഷി ജോലിക്ക് രണ്ട് വർഷത്തിന് ശേഷം വിഘ്നേഷിന് നികുതിയിളവുകൾക്ക് ശേഷം 80,000 രൂപ മാസത്തിൽ ലഭിക്കുന്നുണ്ട്.
കമ്പനി ക്വാർട്ടേഴ്സിൽ സൗജന്യമായി താമസവും ലഭിക്കും. വിളകളുടെ പരിചരണവും വിളവെടുപ്പും വൃത്തിയാക്കലും സംസ്കരണവും അടക്കമുള്ള ജോലികളാണ് ഫാമിൽ വിഘ്നേഷ് ചെയ്യേണ്ടി വരുന്നത്. ജോലിയുടെ വലിയൊരു ഭാഗം യന്ത്രവൽക്കരിക്കപ്പെട്ടതിനാൽ കൈകൊണ്ട് ചെയ്യുന്ന ജോലി വളരെ കുറവാണെന്ന് അദ്ദേഹം പറയുന്നു.
അടുത്ത ലക്ഷ്യം
പ്രൊഷണൻ മാറുക എന്നത് മെന്റലി എളുപ്പമുള്ള കാര്യമാണ്. പുതിയൊരു തൊഴിൽ മേഖലയിലേക്ക് എത്തുമ്പോൾ ഫിസിക്കലി, പ്രാക്ടിക്കലി പല വെല്ലുവിളികളും നേരിടേണ്ടി വരുമെന്നാണ് വിഘ്നേഷിന്റെ അഭിപ്രായം. നാല് വര്‍ഷം കൂടി ജപ്പാനിൽ നിന്ന ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാണ് വിഘ്നേഷിന്റെ പ്ലാൻ.
ജപ്പാനിൽ ഉപയോഗിക്കുന്ന നൂതനമായ സാങ്കേതികതയും കൃഷിയെ പറ്റിയും സ്വന്തം ചിന്തകളും ഉൾപ്പെടുത്തി സ്വന്തമായൊരു കമ്പനി നാട്ടിൽ ആരംഭിക്കുകയാണ് വിഘ്നേഷ് അടുത്ത ലക്ഷ്യമായി മുന്നിൽ കാണുന്നത്. നല്ല വരുമാനമുള്ള ജോലിയിലേക്ക് തന്നെ മാറിയതോടെ വിഘ്നേഷിന്റെ കുടുംബം ഇപ്പോൾ സന്തോഷത്തിലാണ്. കാർഷിക ജോലി ചെയ്യുമ്പോഴും ഇൻഫോസിസിലെ ശമ്പളത്തേക്കാൾ സമ്പാദിക്കുന്നുണ്ടെന്നതിനാൽ വീട്ടുകാർ സന്തോഷത്തിലാണെന്നും വിഘ്നേഷ് പറയുന്നു.


Click it and Unblock the Notifications