'ഇന്ത്യ വളരുന്നുവെന്ന് യുഎൻ', 'വില്ലനായി ആഗോള കടം', മറികടക്കുമോ ? 2025 ൽ വരാനിരിക്കുന്നതെന്ത്?
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വളർച്ചയെ അഭിനന്ദിച്ച് ഐക്യരാഷ്ര സഭ. ദൃഢമായ വളർച്ചയാണ് സാമ്പത്തിക രംഗത്ത് ഇന്ത്യ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നതെന്ന് ആഗോള സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലാണ് വ്യക്തമാക്കിയിരിക്കുന്നത്. 2025 വർഷത്തിൽ ഇന്ത്യയുടെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാനിരക്ക് 6.6 ശതമാനമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.
2024-ലെ ഇന്ത്യയുടെ ജി.ഡി.പി. നിരക്ക് 6.9 ശതമാനമെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കിയിരുന്നത്. ദക്ഷിണേഷ്യയുടെ ആകെ സാമ്പത്തിക വളർച്ചാനിരക്ക് 5.7 ശതമാനമാണ് മൊത്തത്തിൽ കണക്കാക്കുന്നത്. ഇതിൽ ഇന്ത്യയുടെ സംഭാവനയായിരിക്കും മുഖ്യമായും ഉൾപ്പെട്ടിരിക്കുന്നത്. ഇതേ റിപ്പോർട്ടിൽ തന്നെ തൊഴിലവസര സൂചികയിലും ഇന്ത്യ ദൃഢമായ വളർച്ചയാണ് കാണിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ഇന്ത്യയുടെ തൊഴിലാളി പങ്കാളിത്തം ഉയർന്ന നിലയിലായി കാണിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
ചൈന, ഇന്ത്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിക്ഷേപമൂലധനത്തിന്റെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ആഗോളതലത്തിൽ സാമ്പത്തികവളർച്ചാനിരക്ക് 2025-ൽ 2.8 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. 2023-ൽ പ്രകടമായതും 2024-ൽ പ്രതീക്ഷിതനിരക്കായി കണക്കാക്കിയതും 2.8 ശതമാനമായിരുന്നു. സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിൽ മെച്ചപ്പെട്ട രീതിയിൽ തന്നെയാണ് നിലവിൽ ഇന്ത്യ ഉള്ളത്.

ആഗോള തലത്തിൽ വളർച്ചാനിരക്കിനെ പിടിച്ചുനിർത്തുന്നത് ഇന്ത്യയും ഇൻഡൊനീഷ്യയുമാണെന്ന് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. അടിസ്ഥാനസൗകര്യമേഖലയിലും ഡിജിറ്റൽ കണക്ടിവിറ്റി, സാമൂഹ്യമേഖല, ജലവിതരണമുൾപ്പെടെയുള്ള സേവനമേഖല എന്നിവയിൽ പണം മുടക്കുക വഴി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പൊതുമേഖലയുടെ പങ്ക് നിർണായകമായി മാറുമെന്നും, അത് രാജ്യത്തെ വലിയ മുന്നേറ്റത്തിലേക്ക് നയിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
വില്ലനാകാൻ പോകുന്നത് ആഗോള കടം
എത്ര വലിയ വളർച്ചയിലും ഇന്ത്യയെ പുറകോട്ടടിക്കുന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് ആഗോള കടത്തിന്റെ അധികരണം. 2024 സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ ആഗോള പൊതുകടം ജി.ഡി.പി.യുടെ 95.1 ശതമാനമായി ഉയരുമെന്ന ആശങ്ക യു എൻ പങ്കുവെച്ച ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019-ലെക്കാൾ 12 ശതമാനവും 2007-ലെക്കാൾ 36 ശതമാനവും ഇത് അധികരിച്ചിട്ടുണ്ട്.
സാമ്പത്തികശക്തികളായ എട്ടു രാജ്യങ്ങളുടെ സംഭാവനയാണ് ഇതിൽ സിംഹഭാഗവും. ഇന്ത്യയും ഇതിലുണ്ട് എന്നതാണ് ആശങ്ക വളർത്തുന്ന കാര്യം. ജി.ഡി.പി.യുടെ 80 ശതമാനത്തിനു മുകളിലേക്കാണ് ഈ രാജ്യങ്ങളിലെ സർക്കാർ കടബാധ്യതൽ വർധിക്കുന്നത്. കാനഡ, ചൈന, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, യു.കെ., യു.എസ്. എന്നിവയാണ് ഇന്ത്യയെക്കൂടാതെയുള്ള മറ്റു രാജ്യങ്ങൾ.
പണപ്പെരുപ്പവും കുറയും രാജ്യം മുന്നേറും
2025 വർഷത്തിൽ ഇന്ത്യയുടെ പണപ്പെരുപ്പത്തിന്റെ തോതും കുറയുമെന്നാണ് യു എൻ പഠനം സൂചിപ്പിക്കുന്നത്. 2024 വർഷത്തിലെ 4.8 ശതമാനത്തിൽനിന്ന് 4.3 ശതമാനമായി 2025 ൽ ഇത് കുറയും. അതേസമയം, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മൊത്തത്തിൽ പണപ്പെരുപ്പനിരക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്.


Click it and Unblock the Notifications


