ഇൻഡിഗോയും അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്‌സും ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടുവെന്നും , അനൌദ്യോഗികമായി ദേശീയ കാരിയറിൽ താൽപര്യം പ്രകടിപ്പിച്ചതായുമാണ് റിപ്പോർട്ട്. എയർ ഇന്ത്യ സ്ഥാപിച്ച ടാറ്റാ ഗ്രൂപ്പ് ഇതുവരെ എയർ ഇന്ത്യയുടെ ലേലം വിളിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന സൂചനകളും റിപ്പോർട്ടിലുണ്ട്.
എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ എയർലൈനിലെ 100 ശതമാനം ഓഹരി വിൽക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2018ലെ മുമ്പത്തെ ശ്രമത്തിൽ എയർ ഇന്ത്യയിൽ 24 ശതമാനം ഓഹരി നിലനിർത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
എയർ ഇന്ത്യ
ഇൻഡിഗോ ഓപ്പറേറ്റർ ഇന്റർ ഗ്ലോബ് ഏവിയേഷന് എയർ ഇന്ത്യയിൽ 100 ശതമാനം ഓഹരികളും ലേലം വിളിക്കാൻ കഴിയുമെങ്കിലും വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ അനുസരിച്ച് ഇത്തിഹാദിന് 49 ശതമാനത്തിൽ കൂടുതൽ ഓഹരികൾ വാങ്ങാൻ കഴിയില്ല. ജെറ്റ് എയർവേയ്‌സിൽ 24 ശതമാനം ഓഹരികൾ എത്തിഹാദിന് സ്വന്തമായിരുന്നു.
എയർ ഇന്ത്യയുടെ താൽപ്പര്യ പ്രകടന (ഇഒഐ) പത്രിക 2020 ജനുവരിയിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നത്. എയർ ഇന്ത്യയുടെ വിൽപ്പന 2020 സാമ്പത്തിക വർഷം 1.05 ലക്ഷം കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ സർക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.