ഒരല്‍പ്പം ആശ്വാസത്തിലാണ് നിക്ഷേപകര്‍. കഴിഞ്ഞ നാലാഴ്ച്ച തുടര്‍ച്ചയായി കണ്ണീരൊഴുക്കിയ ഓഹരി വിപണി ഈ വാരം നേട്ടത്തില്‍ തിരശ്ശീലയിട്ടിരിക്കുന്നു. നടപ്പുവാരം 5 ശതമാനത്തിലേറെ ഉയര്‍ച്ച സെന്‍സെക്‌സും നിഫ്റ്റിയും അറിയിക്കുന്നുണ്ട്. 52,843 പോയിന്റില്‍ നിന്നും 55,550 പോയിന്റിലേക്ക് പിടിച്ചുകയറാന്‍ സെന്‍സെക്‌സിന് സാധിച്ചു; 15,800 പോയിന്റില്‍ നിന്നും 16,621 പോയിന്റിലേക്ക് നിഫ്റ്റിയും മുന്നേറി.
യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചത്. വിപണിയുടെ ഇപ്പോഴത്തെ പ്രസരിപ്പ് അടുത്തയാഴ്ച്ചയും തുടരുമോ? നിക്ഷേപകരുടെ പ്രധാന സംശയമിതാണ്.
റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം പുതിയ ആഴ്ച്ചയിലും ആഗോള വിപണികളില്‍ കരിനിഴല്‍ വീഴ്ത്തുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. യുദ്ധം നടമാടുന്ന യൂറോപ്പിലെ സംഭവവികാസങ്ങള്‍ക്ക് പുറമെ പണപ്പെരുപ്പ കണക്കുകളും നടക്കാനിരിക്കുന്ന കേന്ദ്ര ബാങ്ക് യോഗങ്ങളും വിപണികളുടെ ഗതി നിര്‍ണയിക്കും.
അടുത്തവാരം അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് യോഗം ചേരുന്നുണ്ട്. പണപ്പെരുപ്പം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് മാര്‍ക്കറ്റുകള്‍, ബോനാന്‍സ പോര്‍ട്ട്‌ഫോളിയോയുടെ ടെക്‌നിക്കല്‍ അനലിസ്റ്റ് ഹരേഷ് പരീക്ക് പറയുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഏതു നിമിഷവും ഉയരാം. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 'കത്തിക്കയറുന്ന' സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ അക്ഷമരായി കാത്തുനില്‍ക്കുകയാണ് എണ്ണക്കമ്പനികള്‍. ലീറ്ററിന് 10 മുതല്‍ 12 രൂപയുടെ വര്‍ധനവാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് പ്രഖ്യാപിക്കുന്നപക്ഷം ദലാല്‍ സ്ട്രീറ്റിലെ വികാരങ്ങള്‍ മാറിമറിയും.
'തെരഞ്ഞെടുപ്പിനിടെയുള്ള ക്രൂഡ് വിലവര്‍ധനവ് ഒട്ടും കരുതിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് അസംസ്‌കൃത എണ്ണവില റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് എത്തി. എന്തായാലും ഹ്രസ്വകാലയളവില്‍ ക്രൂഡ് വിലവര്‍ധനവ് രാജ്യത്തെ പെട്രോള്‍ വിലയെ സാരമായി ബാധിക്കും. മുഴുവന്‍ ഭാരവും ജനങ്ങളിലേക്ക് എത്തിക്കാതെ ഇന്ധനവിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് വിപണി ഉറ്റുനോക്കുകയാണ്. ഒരുഭാഗത്ത് ധനക്കമ്മി നിയന്ത്രണത്തില്‍ നിര്‍ത്തേണ്ട ഭാരിച്ച ഉത്തരവാദിത്വവും സര്‍ക്കാരിന് മുന്നിലുണ്ട്', ഹരേഷ് പരീക്ക് സൂചിപ്പിക്കുന്നു.
റഷ്യ-ഉക്രൈന്‍ യുദ്ധവും റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വ്യാപാര ഉപരോധങ്ങളും മുന്‍നിര്‍ത്തി ചരക്കുവിലകളും കുതിച്ചുയരുകയാണ്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, ഗോതമ്പ്, സോയബീന്‍, സിങ്ക്, നിക്കല്‍, പാമോയില്‍ തുടങ്ങി ബഹുഭൂരിപക്ഷം ചരക്കുകളുടെയും വില കൂടിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുന്നതില്‍ കമ്പനികളും നിക്ഷേപകരും വലിയ ആശങ്കയിലാണ്.
'അമേരിക്കയില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഇന്ധന, ഭക്ഷ്യ, ഭവനനിര്‍മാണ ചെലവുകള്‍ കൂടുന്നത് പണപ്പെരുപ്പത്തെ സ്വാധീനിക്കുകയാണ്. താത്കാലികമെങ്കിലും, റഷ്യ-ഉക്രൈന്‍ യുദ്ധം മുന്‍നിര്‍ത്തി നടപ്പുമാസം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പണപ്പെരുപ്പ നിരക്കുകള്‍ ഒരുപോലെ ഉയരും', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു.
'അടുത്തവാരം ചരക്കുവിലകള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിലായിരിക്കും മാര്‍ക്കറ്റിന്റെ ശ്രദ്ധ. ഒപ്പം റഷ്യയും ഉക്രൈനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളിലേക്കും വിപണി കണ്ണെത്തിക്കും. ആഗോള ട്രെന്‍ഡുകള്‍ അനുകൂലമെങ്കില്‍ ഇന്ത്യന്‍ വിപണി മുന്നേറ്റം തുടരും. സംഭവവികാസങ്ങള്‍ പ്രതികൂലമെങ്കില്‍ ഇന്ത്യന്‍ സൂചികകളുടെ യാത്ര ദുര്‍ഘടമായിരിക്കും', വിനോദ് നായര്‍ പറയുന്നു. എന്തായാലും ഹ്രസ്വകാല ട്രെന്‍ഡുകള്‍ നെഗറ്റീവെന്നുതന്നെയാണ് ടെക്‌നിക്കല്‍ അനലിസ്റ്റുകള്‍ അടിവരയിടുന്നത്.
'ചാര്‍ട്ടുകളില്‍ ഹ്രസ്വകാല ട്രെന്‍ഡ് ബെയറിഷാണ്. 16,800 നിലവാരത്തില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നിഫ്റ്റി നേരിടുന്നുണ്ട്. 16,800 നില ആത്മവിശ്വാസത്തോടെ നിഫ്റ്റി മറികടക്കുന്നതുവരെയും ട്രേഡര്‍മാര്‍ ന്യൂട്രല്‍ സമീപനം കൈക്കൊള്ളുന്നതായിരിക്കും ഉചിതം', സാംകോ സെക്യുരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് മേധാവി യേഷ ഷാ നിര്‍ദേശിക്കുന്നു. മാര്‍ച്ചിലെ ആദ്യ 11 ദിവസങ്ങള്‍ കൊണ്ട് 41,168 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഫെബ്രുവരിയില്‍ വിറ്റതിനെക്കാള്‍ ഏറെ കൂടുതലാണിത്.
'ചരക്കുകളുടെ വിലവര്‍ധനവ് ഇന്ത്യയെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക എന്ന കാഴ്ച്ചപ്പാട് വിദേശ നിക്ഷേപകര്‍ക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതി രാജ്യമായ ഇന്ത്യ ഇപ്പോഴത്തെ അവസ്ഥയില്‍ നട്ടംതിരിയുമെന്ന് വിദേശ നിക്ഷേപകര്‍ ഭയപ്പെടുന്നു', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അറിയിക്കുന്നു. സാമ്പത്തിക, ഐടി സെഗ്മന്റുകളിലാണ് വിദേശ നിക്ഷേപകര്‍ കനത്ത വില്‍പ്പന നടത്തുന്നത്. ഇതേസമയം, ഒരു കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. വിദേശ നിക്ഷേപകരുടെ കൂട്ടവില്‍പ്പന വിപണിയിലെ എല്ലാ സെഗ്മന്റുകളെയും ബാധിക്കുന്നില്ല.


Click it and Unblock the Notifications