ന്യൂഡൽഹി: ജനറൽ പ്രൊവിഡന്റ് ഫണ്ടിന്റേയും (ജിപിഎഫ്) മറ്റ് സമാന ഫണ്ടുകളുടേയും സർക്കാർ പലിശ നിരക്ക് പ്രഖ്യാപിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ പലിശ നിരക്ക് 7.9 ശതമാനമായിരിക്കും. ധനകാര്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന സാമ്പത്തിക കാര്യ വകുപ്പിന്റെ ബജറ്റ് വിഭാഗമാണ് അടുത്തിടെ ഈ കാര്യം ഒരു അറിയിപ്പിൽ വ്യക്തമാക്കിയത്.
നേരത്തെ പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ ഉൽപന്നങ്ങളായ പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (പിപിഎഫ്), എൻഎസ്‌സി തുടങ്ങിയവയുടെ പലിശ നിരക്ക് ജനുവരി-മാർച്ച് പാദത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള മൂന്നാം പാദത്തിൽ 7.8 ആയിരുന്ന നിരക്കാണ് ഇപ്പോൾ 7.9 ആയി ഉയർത്തിയിരിക്കുന്നത്. 2020 ജനുവരി 1 മുതൽ മാർച്ച് വരെയുള്ള കാലയളവിലേക്കാണ് 7.9 ശതമാനം പലിശ നിരക്ക് ബാധകമാകുക.
സർക്കാർ ജീവനക്കാർക്ക് ലഭ്യമായ ഒരു പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടാണ് ജിപിഎഫ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അയാളുടെ ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം അക്കൗണ്ടിലേക്ക് സംഭാവന ചെയ്തുകൊണ്ട് ജിപിഎഫില്‍ അംഗമാകും. ഇന്ത്യയിൽ താമസക്കാരായ സർക്കാർ ജീവനക്കാർക്ക് 2004 ജനുവരി ഒന്നിന് മുമ്പ് സേവനത്തിൽ ചേർന്നിട്ടുണ്ടെങ്കിൽ മാത്രമേ ജിപിഎഫിൽ നിക്ഷേപിക്കാൻ കഴിയൂ. ജിപിഎഫ് അക്കൗണ്ട് ഉടമ അവരുടെ ശമ്പളത്തിന്റെ 6% ഒരു നിശ്ചിത സമയത്തേക്ക് പതിവ് തവണകളായി സംഭാവന ചെയ്യുന്നു. ഒരു സാമ്പത്തിക വർഷത്തിൽ മിനിമം 500 രൂപയുടെ നിക്ഷേപം നിർബന്ധമാണ്.