ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ കുറയ്ക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ സിഎൻബിസി-ടിവി 18 നോടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ നീക്കം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (എസ്‌സിഎസ്എസ്) സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ) തുടങ്ങിയ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്കിനെ ബാധിക്കും.
റിപ്പോ നിരക്കും ചെറുകിട നിക്ഷേപ പദ്ധതികളുടെ നിരക്കും തമ്മിലുള്ള അന്തരം കുറയേണ്ടതുണ്ട്. അതിനാൽ ചെറുകിട സേവിംഗ്സ് നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ചാനലിനോട് വ്യക്തമാക്കിയത്. യുഎസ് ഫെഡറൽ റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, മറ്റ് പ്രമുഖ സെൻട്രൽ ബാങ്കുകൾ എല്ലാം തന്നെ പലിശ നിരക്ക് വെട്ടിക്കുറച്ച സാഹചര്യത്തിൽ സമാനമായ വെട്ടിക്കുറവ് റിസർവ് ബാങ്കും പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായാണ് വിവരം.
ജോലിക്കാർക്ക് സന്തോഷ വാർത്ത, ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക്
കൊറോണ വൈറസ് (COVID-19) ആഗോള വിപണികളെ തകർക്കുമെന്ന ആശങ്കകൾക്കിടയിൽ മാർച്ച് 3 ന് ഫെഡറൽ റിസർവ് 1-1.25 ശതമാനം പരിധിയിൽ 50 ബിപിഎസ് നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മാർച്ച് 11 ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശനിരക്ക് 50 ബിപിഎസ് കുറച്ച് 0.25 ശതമാനമായി കുറച്ചു. അതുകൊണ്ട് തന്നെ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനും സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ മാസത്തോടെ പണപ്പെരുപ്പം 4.6 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ 2021 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കോവിഡ് 19ന്റെ യഥാർത്ഥ ആഘാതം പ്രകടമാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോൾ ചെറിയ സമ്പാദ്യ പദ്ധതികളിൽ ഏകദേശം 12 ലക്ഷം കോടി രൂപയും ബാങ്ക് നിക്ഷേപത്തിൽ ഏകദേശം 114 ലക്ഷം കോടി രൂപയുമുണ്ട്. മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളേക്കാൾ ഉയർന്ന നിരക്കാണ് സുകന്യ സമൃദ്ധി അക്കൗണ്ടും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും വാഗ്ദാനം ചെയ്യുന്നത്. ചെറുകിട നിക്ഷേപത്തിന്റെ പലിശ നിരക്ക് വിപണി നിരക്കുകളുമായി ബന്ധപ്പെട്ടതാണ്.
8.50% പലിശയ്‌ക്കൊപ്പം സർക്കാർ സുരക്ഷയും; സംസ്ഥാന ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താം