മുംബൈ: എസ്ബിഐ കാർഡ്‌സിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്ക് (ഐപിഒ) ഇനി ഏതാനും ദിവസങ്ങൾ മാത്രം. 750 രൂപ മുതല്‍ 755 രൂപ വരെയായിരിക്കും ഓഹരിയുടെ മുഖവില. മാർച്ച് രണ്ടിന് ആരംഭിക്കുന്ന പ്രാഥമിക ഓഹരി വിൽപ്പന വഴി 9,000 കോടി രൂപ സമാഹരിക്കാനാണ് എസ്‌ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് വിഭാഗം ലക്ഷ്യമിടുന്നത്. സ്റ്റേറ്റ് ബാങ്കിന്‍റെ അര്‍ഹരായ ജീവനക്കാര്‍ക്ക് ഓഹരി വിലയില്‍ 75 രൂപ വരെ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് 19 ഓഹരികള്‍ക്കെങ്കിലും അപേക്ഷിക്കണം. മാര്‍ച്ച് അഞ്ചിന് വില്‍പ്പന അവസാനിക്കുന്നതാണ്.
നിക്ഷേപ ബാങ്കുകളായ കെട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ആക്‌സിസ് ക്യാപിറ്റൽ, ബോഫ സെക്യൂരിറ്റീസ്, എച്ച്എസ്‌ബിസി, നോമുറ, എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ഐപിഒ കൈകാര്യം ചെയ്യുന്നത്. ലിങ്ക് ഇൻഡ്‌ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് പ്രാഥമിക ഓഹരി വില്‍പ്പനയുടെ രജിസ്ട്രാര്‍. എസ്ബിഐ കാര്‍ഡ്സില്‍ 76 ശതമാനം ഓഹരിയാണ് സ്റ്റേറ്റ് ബാങ്കിനുളളത്. ബാക്കി കാർലൈൽ ഗ്രൂപ്പിനാണ്. വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്ബിഐ കാർഡ്‌സാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് കമ്പനി.

ഓഫര്‍ നിരക്കുകളുടെ അടിസ്ഥാനത്തില്‍ 13 കോടി ഇക്വിറ്റി ഷെയറുകളാണ് എസ്‌ബിഐ കാർഡ്‌സ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതില്‍ 37,293,371 ഓഹരികള്‍ എസ്‌ബിഐയുടേയും 93,233,427 ഓഹരികൾ കാർലൈൽ ഗ്രൂപിന്റേയും ആണ്. 500 കോടി രൂപ മൂല്യമുളള പുതിയ ഇക്വിറ്റി ഓഹരികളും എസ്ബിഐ കാര്‍ഡ്സ് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജിഇ ക്യാപിറ്റലും ചേർന്ന് 1998 ഒക്ടോബറിലാണ് എസ്‌ബിഐ കാർഡുകൾ ആരംഭിച്ചത്. 2017-ൽ ജിഇ ക്യാപിറ്റൽ അവരുടെ 40 ശതമാനം ഓഹരി പങ്കാളിത്തം എസ്‌ബിഐക്കും കാർലൈലിനുമായി വിൽക്കുകയായിരുന്നു.


Click it and Unblock the Notifications