പോയവര്‍ഷമാണ് ഇന്റര്‍നെറ്റിന്റെ പ്രാധാന്യം ലോകം ശരിക്കും അറിഞ്ഞത്. കോവിഡ് ഭീതിയെത്തുടര്‍ന്ന് രാജ്യങ്ങള്‍ ഒന്നടങ്കം വീടുകള്‍ക്കുള്ളിലേക്ക് ചുരുങ്ങിയപ്പോള്‍ ഇന്റര്‍നെറ്റായി ഉറ്റപങ്കാളി. ഇന്ന് പുതിയ ഇന്റര്‍നെറ്റ് സംസ്കാരം രൂപപ്പെട്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഒഴിച്ചുകൂടാനാവത്ത സംഗതിയായി മാറിയിരിക്കുന്നു. ജോലി, വിദ്യാഭ്യാസം, ഷോപ്പിങ് എന്നുവേണ്ട കല്യാണം കൂടുന്നതുപോലും പുതിയ കാലത്ത് ഇന്റര്‍നെറ്റിലൂടെയാണ്.
2025 ഓടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 45 ശതമാനം വര്‍ധിച്ച് 900 മില്യണ്‍ തൊടുമെന്നാണ് പുതിയ പഠനം (ഐഎഎംഎഐ-കാന്‍ഡര്‍ ഐക്യൂബ് റിപ്പോര്‍ട്ട്). 2020 -ല്‍ 622 മില്യണ്‍ ആയിരുന്നു ഇത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കുത്തനെ ഉയരാനിരിക്കെ ഇപ്പോഴുള്ള ഇന്റര്‍നെറ്റ് ആവാസവ്യവസ്ഥയില്‍ പരിണാമങ്ങള്‍ സംഭവിക്കും. വിപണിയില്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ വലിയ മുന്നേറ്റത്തിന് ഈ സാഹചര്യം വഴിതെളിക്കും. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്ന അഞ്ച് വലിയ കമ്പനികളെ ചുവടെ അറിയാം.
1. ഇന്‍ഫോ എഡ്ജ്
നിരവധി ബ്രാന്‍ഡുകള്‍ കൈവശം വെയ്ക്കുന്ന ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് കമ്പനിയാണ് ഇന്‍ഫോ എഡ്ജ്. രാജ്യത്തെ ഏറ്റവും പ്രായമേറിയ ഇന്റര്‍നെറ്റ് കമ്പനിയെന്ന വിശേഷണവും ഇന്‍ഫോ എഡ്ജിനുണ്ട്. നൗക്രി.കോം (ഓണ്‍ലൈന്‍ റിക്രൂട്ടിങ്), 99ഏക്കേഴ്സ്.കോം (ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ്), ജീവന്‍സാഥി.കോം (ഓണ്‍ലൈന്‍ മാട്രിമോണി), ശിക്ഷ.കോം (ഓണ്‍ലൈന്‍ വിദ്യാഭ്യാസം) തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഇന്‍ഫോ എഡ്ജിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
നിക്ഷേപകരായും ഇന്‍ഫോ എഡ്ജ് വിപണിയില്‍ സജീവമാണ്. രാജ്യത്തെ നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളിലും ഓണ്‍ലൈന്‍ സംരംഭങ്ങളിലും ഇന്‍ഫോ എഡ്ജ് 'പണമിറക്കിയിട്ടുണ്ട്'.
അടുത്തിടെ ഓഹരി വിപണിയില്‍ പേരുചേര്‍ത്ത ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയെ പിന്തുണച്ച ആദ്യത്തെ സ്ഥാപന നിക്ഷേപകരാണ് ഇന്‍ഫോ എഡ്ജ്.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം മെച്ചപ്പെട്ട വളര്‍ച്ച കുറിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മുന്‍പാദത്തെ അപേക്ഷിച്ച് ഇന്‍ഫോ എഡ്ജിന്റെ വരുമാനം 10.2 ശതമാനമാണ് കൂടിയത്. ഐടി, ഐടി അനുബന്ധ മേഖലകള്‍ ഉണര്‍ന്ന സാഹചര്യം കമ്പനിയുടെ മുന്നേറ്റത്തിന് കാരണമാകുന്നു. നിലവില്‍ ഇന്‍ഫോ എഡ്ജിന്റെ വരുമാനത്തിന്റെ 55 ശതമാനം ഐടി, ഐടി അനുബന്ധ മേഖലകളില്‍ നിന്നാണ്. ഇതിനൊപ്പം തൊഴില്‍ അന്വേഷകരുടെ എണ്ണം ഉയരുന്നതും ഇന്‍ഫോ എഡ്ജിന് തുണയാവുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രമെടുത്താല്‍ ഓഹരിയുടമകള്‍ക്ക് 93 ശതമാനം നേട്ടമാണ് ഇന്‍ഫോ എഡ്ജ് തിരിച്ചുനല്‍കിയത്. 2020 ഒക്ടോബര്‍ 15 -ന് 3,607.80 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. വ്യാഴാഴ്ച്ച വിപണി അവസാനിക്കുമ്പോള്‍ 6,990 രൂപയിലേക്ക് ഇന്‍ഫോ എഡ്ജ് എത്തിനില്‍ക്കുന്നത് കാണാം (ഒക്ടോബര്‍ 14). 5 ദിവസത്തിനിടെ 3.90 ശതമാനവും ഒരു മാസത്തിനിടെ 4.84 ശതമാനവും ഉയര്‍ച്ച സ്റ്റോക്ക് കുറിച്ചിട്ടുണ്ട്. 6 മാസത്തെ ചിത്രത്തില്‍ 52.60 ശതമാനം മുന്നേറ്റമാണ് ഇന്‍ഫോ എഡ്ജ് കാഴ്ച്ചവെക്കുന്നത്.
2. ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്
ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിപണന കേന്ദ്രമാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്. പ്രധാനമായും വിതരണക്കാരെയും റീടെയില്‍ വില്‍പ്പനക്കാരെയും തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ കമ്പനി ഒന്നിപ്പിക്കുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, വലിയ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കൊപ്പം വ്യക്തിഗത ഉപഭോക്താക്കള്‍ക്കും ഇന്ത്യാമാര്‍ട്ട് സേവനം ഉറപ്പുവരുത്തുന്നുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെയാണ് കമ്പനി സിഹംഭാഗം വരുമാനം കുറിക്കുന്നത്.
സൗകര്യപ്രദമായ വില കണ്ടെത്താനുള്ള അവസരം, എളുപ്പവും സുരക്ഷിതവുമായ പെയ്മെന്റ് മാര്‍ഗം എന്നിവ ഇന്ത്യാമാര്‍ട്ടിന്റെ സവിശേഷതകളാണ്. 56 വ്യവസായ മേഖലകളില്‍ നിന്നായി 71 മില്യണ്‍ ഉത്പന്നങ്ങളാണ് ഇന്ത്യാമാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന വിപണന കേന്ദ്രമെന്ന് ഇന്ത്യാമാര്‍ട്ടിനെ വിശേഷിപ്പിച്ചാലും തെറ്റില്ല.
2019 -ലാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് ഇഷ്യു വില 973 രൂപ. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 799 ശതമാനം വളര്‍ച്ച ഇന്ത്യാമാര്‍ട്ട് ഓഹരികളില്‍ കാണാം. കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രമെടുത്താല്‍ ഓഹരിയുടമകള്‍ക്ക് 88 ശതമാനം നേട്ടമാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് തിരിച്ചുനല്‍കിയത്. 2020 ഒക്ടോബര്‍ 15 -ന് 4,991.25 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. വ്യാഴാഴ്ച്ച വിപണി അവസാനിക്കുമ്പോള്‍ 9,405 രൂപയിലേക്ക് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് എത്തിനില്‍ക്കുന്നത് കാണാം (ഒക്ടോബര്‍ 14).
5 ദിവസത്തിനിടെ 11.66 ശതമാനവും ഒരു മാസത്തിനിടെ 5.78 ശതമാനവും ഉയര്‍ച്ച സ്റ്റോക്ക് കുറിച്ചിട്ടുണ്ട്. 6 മാസത്തെ ചിത്രത്തില്‍ 16.93 ശതമാനം മുന്നേറ്റമാണ് ഇന്ത്യാമാര്‍ട്ട് കാഴ്ച്ചവെക്കുന്നത്.
3. ഐആര്‍സിടിസി
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സംരംഭമാണ് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്). കാറ്ററിങ്, ഹോസ്പിറ്റാലിറ്റി, ഇന്റര്‍നെറ്റ് ടിക്കറ്റ് വില്‍പ്പന, യാത്രാ ടൂറിസം, കുപ്പിവെള്ളം (റെയില്‍ നീര്) തുടങ്ങിയ ബിസിനസുകളിലൂടെയാണ് കമ്പനി പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. യാത്രാ അനുബന്ധ സേവന മേഖലയില്‍ ഐആര്‍സിടിസിക്ക് ഏകാധിപത്യമുണ്ട്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് കാറ്ററിങ് സേവനങ്ങള്‍ സമര്‍പ്പിക്കുന്ന ഏക കമ്പനിയാണ് ഐആര്‍സിടിസി.
ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് വില്‍പ്പനയും റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള അനുമതിയും ഐആര്‍സിടിസിക്ക് മാത്രമേയുള്ളൂ. ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് വില്‍പ്പനയില്‍ 73 ശതമാനവും കുപ്പിവെള്ള വില്‍പ്പനയില്‍ 45 ശതമാനവും മാര്‍ക്കറ്റ് വിഹിതം ഐആര്‍സിടിസിക്കുണ്ട്.
ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തന വരുമാനം ഉയര്‍ന്നതിനെത്തുടര്‍ന്ന് മെച്ചപ്പെട്ട സാമ്പത്തിക കണക്കുകളാണ് ഐആര്‍സിടിസി രേഖപ്പെടുത്തിയത്. ഓഹരി വിഭജനത്തിന് കമ്പനി ഇപ്പോള്‍ തയ്യാറെടുക്കുന്നുണ്ട്. 1:5 അനുപാതത്തില്‍ ഐആര്‍സിടിസി ഓഹരികള്‍ വൈകാതെ വിഭജിക്കപ്പെടും. 2021 ഒക്ടോബര്‍ 29 ഓടെ ഓഹരി വിഭജനം പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം.
2019 -ല്‍ ഓഹരി വിപണിയില്‍ പേരുചേര്‍ത്തതിന് ശേഷം ഇതുവരെ 603 ശതമാനം വളര്‍ച്ചയാണ് ഐആര്‍സിടിസി കാഴ്ച്ചവെക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 320 രൂപയായിരുന്നു ഇഷ്യു വില. കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രമെടുത്താല്‍ ഓഹരിയുടമകള്‍ക്ക് 312.56 ശതമാനം നേട്ടമാണ് ഐആര്‍സിടിസി തിരിച്ചുനല്‍കിയത്. 2020 ഒക്ടോബര്‍ 15 -ന് 1,329.50 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. വ്യാഴാഴ്ച്ച വിപണി അവസാനിക്കുമ്പോള്‍ 5,485 രൂപയിലേക്ക് ഐആര്‍സിടിസി എത്തിനില്‍ക്കുന്നത് കാണാം (ഒക്ടോബര്‍ 14).
5 ദിവസത്തിനിടെ 14 ശതമാനവും ഒരു മാസത്തിനിടെ 48.96 ശതമാനവും ഉയര്‍ച്ച സ്റ്റോക്ക് കുറിച്ചിട്ടുണ്ട്. 6 മാസത്തെ ചിത്രത്തില്‍ 241.09 ശതമാനം മുന്നേറ്റമാണ് ഐആര്‍സിടിസി കാഴ്ച്ചവെക്കുന്നത്.
4. ജസ്റ്റ് ഡയല്
ഇന്ത്യയിലെ പ്രാദേശിക സെര്‍ച്ച് എഞ്ചിന് രംഗത്താണ് ജസ്റ്റ് ഡയലിന് ആധിപത്യം. രാജ്യത്തെ പ്രാദേശിക മേഖലകളില്‍ ലഭ്യമായ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജസ്റ്റ് ഡയലിന് സാധിക്കുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍, എസ്എംഎസ് എന്നിവ വഴിയാണ് കമ്പനി ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത്. അടുത്തിടെ ജസ്റ്റ് ഡയല് ഒമ്നി എന്ന പുതിയ പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചിരുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് ബിസിനസ് മാനേജ്മെന്റ് സൊലൂഷന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.
അതിവേഗ ഡിജിറ്റല്‍ പെയ്മെന്റുകള്‍ സാധ്യമാക്കുന്നതിനായി ജസ്റ്റ് ഡയല് പേ, ഉപയോക്താക്കള്‍ക്ക് സമൂഹമാധ്യമാനുഭവം നല്‍കുന്നതിനായി ജസ്റ്റ് ഡയല് സോഷ്യല്‍ എന്നീ പ്ലാറ്റ്ഫോമുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമെ ഉപയോക്താക്കളും ബിസിനസുകളും തമ്മിലെ ആശയവിനിമയം കൃത്യമായി ഉറപ്പുവരുത്താന്‍ തത്സമയ ചാറ്റ് മെസഞ്ചറും ജസ്റ്റ് ഡയലിലുണ്ട്.
രണ്ടു മാസം മുന്‍പ് റിലയന്‍സ് റീടെയില്‍ വെഞ്ച്വേഴ്സ് ജസ്റ്റ് ഡയലിനെ പൂര്‍ണമായും ഏറ്റെടുക്കുകയുണ്ടായി. 2021 ജൂലായ് 20 -ന് 10 രൂപ വിലയുള്ള 13.1 മില്യണ്‍ ജസ്റ്റ് ഡയല് ഓഹരികളാണ് റിലയന്‍സ് റീടെയില്‍ വാങ്ങിയത്. ഒപ്പം, ഓഹരി വിപണിയിലെ ബ്ലോക്ക് വിന്‍ഡോ സൗകര്യം വിനിയോഗിച്ച് വിഎസ്എസ് മണിയില്‍ നിന്ന് ഇക്വിറ്റി ഷെയറുകളും റിലയന്‍സ് സ്വന്തമാക്കി. പ്രതി യൂണിറ്റിന് 1,020 രൂപയാണ് റിലയന്‍സ് ഇതിനായി മുടക്കിയത്. വൈകാതെ ജസ്റ്റ് ഡയലിലെ പ്രധാന പ്രമോട്ടറായി റിലയന്‍സ് മാറും.
2013 -ല്‍ ഓഹരി വിപണിയില്‍ പേരുചേര്‍ത്തതിന് ശേഷം ഇതുവരെ 45.14 ശതമാനം വളര്‍ച്ചയാണ് ജസ്റ്റ് ഡയല് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രമെടുത്താല്‍ ഓഹരിയുടമകള്‍ക്ക് 103.60 ശതമാനം നേട്ടം ജസ്റ്റ് ഡയല് തിരിച്ചുനല്‍കി. 2020 ഒക്ടോബര്‍ 15 -ന് 460.75 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. വ്യാഴാഴ്ച്ച വിപണി അവസാനിക്കുമ്പോള്‍ 938.10 രൂപയിലേക്ക് ജസ്റ്റ് ഡയല് എത്തിനില്‍ക്കുന്നത് കാണാം (ഒക്ടോബര്‍ 14).
5 ദിവസത്തിനിടെ 6.49 ശതമാനവും ഒരു മാസത്തിനിടെ 5.05 ശതമാനവും തകര്‍ച്ച സ്റ്റോക്ക് കുറിച്ചിട്ടുണ്ട്. 6 മാസത്തെ ചിത്രത്തില്‍ 9.04 ശതമാനം മുന്നേറ്റമാണ് ജസ്റ്റ് ഡയല് കാഴ്ച്ചവെക്കുന്നത്.
5. കാര്‍ട്രേഡ് ടെക്ക്
വാഹന മേഖലയില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ഇന്റര്‍നെറ്റ് കമ്പനിയാണ് കാര്‍ട്രേഡ് ടെക്ക്. കാര്വാലേ, കാര്‍ട്രേഡ്, ശ്രീറാം ഓട്ടോമാള്‍, ബൈക്ക്വാലേ, കാര്ട്രേഡ്എക്സ്ചേഞ്ച്, അഡ്രോയിറ്റ് ഓട്ടോ, ഓട്ടോ ബിസ് തുടങ്ങിയ നിരവധി ബ്രാന്‍ഡുകള്‍ കാര്‍ട്രേഡ് ടെക്കിന് കീഴിലുണ്ട്. പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരെയും പഴയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരെയും ഡീലര്‍ഷിപ്പുകളുമായും നിര്‍മാതാക്കളുമായും മറ്റു അനുബന്ധ ബിസിനസുകളുമായും ബന്ധിപ്പിച്ചാണ് കമ്പനി വരുമാനം കണ്ടെത്തുന്നത്. ട്രാന്സാക്ഷന് ചാര്‍ജുകള്‍ വഴിയാണ് കാര്‍ട്രേഡ് ടെക്കിന്റെ 57 ശതമാനം വരുമാനവും.
വെബ്സൈറ്റുകള്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും പ്രതിദിനം 2.1 മില്യണ്‍ യൂസര്‍ സെഷന് കമ്പനി കയ്യടക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിമാസം ശരാശരി 25.7 മില്യണ്‍ ഉപയോക്താക്കളാണ് കാര്‍ട്രേഡ് ടെക്ക് സന്ദര്‍ശിച്ചത്. 2018-2020 കാലഘട്ടത്തില്‍ 45.9 ശതമാനമാണ് കമ്പനിയുടെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍).
2021 ഓഗസ്റ്റിലാണ് ഓഹരി വിപണിയില്‍ കാര്‍ട്രേഡ് ടെക്ക് പേരുചേര്‍ത്തത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 30 ബില്യണ്‍ രൂപ സമാഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. എന്നാല്‍ അരങ്ങേറ്റത്തിന് ശേഷം ഇതുവരെ 10 ശതമാനം ഇടിവ് കാര്‍ട്രേഡ് ടെക്ക് നേരിടുന്നുണ്ട്. 1,618 രൂപയായിരുന്നു കമ്പനിയുടെ ഇഷ്യു വില. രണ്ടു മാസങ്ങള്‍ക്കിപ്പുറം 1,350 രൂപയിലേക്ക് കാര്‍ട്രേഡ് ഓഹരികള്‍ തിരിച്ചിറങ്ങിയത് കാണം.
മേല്‍പ്പറഞ്ഞ 5 സ്റ്റോക്കുകള്‍ കൂടാതെ ഇന്റര്‍നെറ്റ് വിപ്ലവത്തില്‍ കുതിക്കാന്‍ കാത്തുനില്ക്കുന്ന 5 കമ്പനികളെ കൂടി ചുവടെ കാണാം.
- സൊമാറ്റോ — ഓഹരി വില 130 രൂപ
- മാട്രിമോണി.കോം — ഓഹരി വില 1,007 രൂപ
- ന്യൂറേക്ക — ഓഹരി വില 1,983 രൂപ
- ഈസി ട്രിപ്പ് പ്ലാനേഴ്സ് — ഓഹരി വില 600 രൂപ
- ആഫിള് ഇന്ത്യ — ഓഹരി വില 1,209 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications