ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് കമ്പനികളോട് 'ആരോഗ്യ സഞ്ജീവനി പോളിസി' എന്ന പേരിൽ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കാൻ ഐആർഡിഎ നിർദ്ദേശിച്ചു. ഏപ്രിൽ 1 മുതൽ ജനറൽ, ആരോഗ്യ ഇൻഷൂറൻസ് ദാതാക്കൾ ഈ പദ്ധതി പുറത്തിറക്കണമെന്നാണ് ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയായിരിക്കും പോളിസി തുക.
18 മുതൽ 65 വയസ്സുവരെയുള്ളവർക്ക് ചേരാൻ കഴിയുന്ന വിധമാകണം പോളിസി. കൂടാതെ കുടുംബാംഗങ്ങളെ മുഴുവൻ ഉൾപ്പെടുത്തുന്ന ഫാമിലി ഫ്ലോട്ടർ രീതിയായിരിക്കണം പോളിസികൾ പിന്തുടരേണ്ടതെന്നും ഐആർഡിഎ നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രിയിൽ കിടത്തി നൽകുന്ന ചികിത്സയുടെ ചെലവുകൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് 30 ദിവസം മുൻപു മുതലുള്ള ചികിത്സാ ചെലവുകൾ.
ഡിസ്‌ചാർജിന് ശേഷം 60 ദിവസം വരെയുള്ള ചികിത്സാ ചെലവുകൾ തുടങ്ങിയവയെല്ലാം ഈ പോളിസിയുടെ പരിധിയിൽ വരും. തിമിര ശസ്ത്രക്രിയ പോലെ കിടത്തി ചികിത്സ ആവശ്യമില്ലാത്തവയ്ക്കുള്ള ചെലവുകൾ, ദന്ത ചികിത്സ, മറ്റ് അസുഖം അല്ലെങ്കിൽ അപകടം സംഭിച്ചാൽ ആവശ്യമെങ്കിൽ ആംബുലൻസ് സേവനം (ഒരു ചികിത്സയ്ക്ക് 2000 രൂപ), ആയുഷ് പദ്ധതിപ്രകാരമുള്ള ആശുപത്രി ചികിത്സ എന്നിവയും നിർബന്ധമായും പോളിസിയിൽ ഉൾപ്പെടുത്തേണ്ടവയാണ്.
ഓരോ വർഷത്തേക്കും പ്രീമിയം ഈടാക്കുന്ന രീതിയിലായിരിക്കണം പോളിസിയുടെ ഘടന. കൂടാതെ ‘ആരോഗ്യ സഞ്ജീവനി പോളിസി' എന്നതിനൊപ്പം ഇൻഷുറൻസ് കമ്പനിയുടെ പേരും ചേർത്തു വേണം പദ്ധതി അവതരിപ്പിക്കാൻ. പദ്ധതിക്ക് മറ്റ് പേരുകൾ നൽകാൻ പാടില്ല. ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്ന നിർബന്ധിത സേവനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുത്തണം. എന്നാൽ 'ഓപ്‌ഷനൽ' 'ആഡ് ഓൺ' 'ക്രിട്ടിക്കൽ ഇൽനെസ് കവർ' തുടങ്ങിയ രീതിയിൽ കൂട്ടിച്ചേർക്കലുകൾ പാടില്ല.
സ്വർണ വില ഇനി പിടിച്ചാൽ കിട്ടില്ല, പവന് 30000 കടന്നു, ഇന്ന് കൂടിയത് 520 രൂപ
പോളിസി പുതുക്കൽ കൃത്യമായി നടന്നാൽ, ക്ലെയിമില്ലാത്ത ഓരോ വർഷവും കഴിയുമ്പോൾ 5% ഇൻഷുറൻസ് തുക കൂട്ടണം. പരമാവധി 50% ഇങ്ങനെ തുക കൂട്ടാം. മാത്രമല്ല നിർബന്ധമായും പോളിസി ഉടമയിൽ നിന്ന് നിശ്ചിത തുക (ഡിഡക്ടിബിൾ) ഈടാക്കുന്ന രീതിയും പാടില്ല.
പിപിഎഫ്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ: ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാ
നിലവിൽ വിവണിയിൽ ലഭ്യമായ പല ആരോഗ്യ ഇൻഷൂറൻസ് പോളിസികളും പലപ്പോഴും സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. കുറഞ്ഞ നിരക്കിൽ ഒരു കുടുംബത്തിന് അടിസ്ഥാനപരമായി വരുന്ന ചികിത്സാ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുക എന്നതാണ് ഐആർഡിഎ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.