കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടം നിക്ഷേപകർക്ക് നൽകാൻ റെയിൽവേ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി). കഴിഞ്ഞ ആറ് മാസത്തിനിട മാത്രം 80 ശതമാനത്തിന് മുകളിലാണ് ഓഹരി നേടിയ വളർച്ച. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ ദിവസങ്ങളിൽ വലിയ ഇടിവ് സംഭവിച്ച ഓഹരി പക്ഷെ ഇപ്പോൾ വീണ്ടെടുക്കലിന്‍റെ പാതയിലാണ്.
വിദഗ്ധരുടെ വിലയിരുത്തൽ
ടെക്‌നിക്കൽ അനലിസ്റ്റ് മനസ് ജയ്സ്വാൾ വിശ്വസിക്കുന്നത് ഐആർഎഫ്സി ഓഹരി കൈവശമുള്ളവർ അത് പോർട്ട്ഫോളിയോയിൽ തന്നെ നിലനിർത്തണമെന്നാണ്. 159 രൂപയുടെ സ്റ്റോപ്പ് ലോസ് നിലനിർത്താനും അദ്ദേഹം ഉപദേശിക്കുന്നു.
പക്ഷെ ഓഹരിയുടെ വില 200 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നാൽ മാത്രമേ വിലയിൽ വലിയ കുതിപ്പുണ്ടാക്കാൻ സാധ്യതയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. ഒരുപക്ഷെ 235 വരെ ഓഹരി വില ഉയരാമെന്നാണ് മനസ് ജയ്സ്വാൾ വിലയിരുത്തുന്നത്. അതായത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 33 ശതമാനം വളർച്ച.
സേതി ഫിൻമാർട്ടിലെ വികാസ് സേഥി റെയിൽവേ പൊതുമേഖലാ ഓഹരിയായ ഐആർഎഫ്‌സി ദീർഘകാലത്തേക്ക് വാങ്ങാൻ ഉപദേശിച്ചു. റെയിൽവേയിൽ നിന്ന് കമ്പനികൾക്ക് വൻ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. റെയിൽവേ കമ്പനികളുടെ ഫണ്ടിംഗ് ആവശ്യങ്ങൾ ഐആർഎഫ്‌സി നിറവേറ്റും. ഇതൊരു മികച്ച കമ്പനിയാണ്, റെയിൽവേ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ ഇത് സ്പെഷ്യലൈസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വളർച്ചയുടെ ചരിത്രം
2021-ലെ ആദ്യ ഐപിഒകളിലൊന്നായിരുന്നു ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ. എന്നാൽ ആദ്യ വർഷങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചില്ല. 2023 മുതലാണ് ഓഹരിയുടെ കുതിപ്പിന് വേഗം കൂടിയത്. 2024-ൽ ഇതുവരെ 75 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
175.71 രൂപയാണ് എൻഎസ്ഇയിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2 ശതമാനം വളർച്ച ഓഹരിക്കുണ്ടായി. ഒരു വർഷത്തിനിടെ 443 ശതമാനത്തിലധികം നേട്ടമാണ് റെയിൽവേ ഓഹരി നേടിയത്. ഓഹരിയുടെ ഇതുവരെയുള്ള വളർച്ച ഏകദേശം 608 ശതമാനത്തിന് മുകളിലാണ്.

ലാഭവിഹിതം
മിനിരത്‌ന പൊതുമേഖലാ കമ്പനിയുടെ അറ്റാദായം 2024 സാമ്പത്തിക വർഷത്തിൽ 6,412 കോടി രൂപയായിരുന്നു . 2023 ൽ 6,167 കോടി രൂപയായിരുന്നു അറ്റാദായം. ഓഹരി ഉടമകൾക്ക് കമ്പനി ഡിവിഡൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 2023-2024 സാമ്പത്തിക വർഷത്തിൽ 10 രൂപയുടെ ഓഹരി ഒന്നിന് 0.70 പൈസ എന്ന അന്തിമ ലാഭവിഹിതമാണ് ശുപാർശ ചെയ്തിരിക്കുന്നത്.. 2023 നവംബർ രണ്ടിന് ഐആർഎഫ്‌സി ഓരോ ഷെയറിനും 0.80 പൈസയാണ് ഇടക്കാല ലാഭവിഹിതമായി നൽകിയത്. 2023-24 സാമ്പത്തിക വർഷത്തിലെ മൊത്തം ലാഭവിഹിതം 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 1.50 രൂപയാണ്.
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)
ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐആർഎഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. ഐആർഎഫ്‌സിയുടെ വിപണി മൂലധനം 2.31 ലക്ഷം കോടിയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications