ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഉടമ ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ഒരു കോടി രൂപയുടെ സംഭാവന നൽകി. ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന ഗോസംരക്ഷണ ട്രസ്റ്റിനായി ഫണ്ട് വിനിയോഗിക്കണമെന്ന അഭ്യർത്ഥനയോടെയാണ് വെങ്കിടേശ്വര ഭക്തൻ തിങ്കളാഴ്ച തിരുമല ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവനയായി നൽകിയത്. ഐടി കമ്പനി ഉടമയായ അമർനാഥ് ചൗധരിയും ഭാര്യയുമാണ് സംഭാവനയായി ക്ഷേത്രത്തിൽ തുക നൽകിയത്. ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ ആരാധന നടത്തിയ ശേഷം തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ എ വി ധർമ്മ റെഡ്ഡിക്ക് ഡിഡി കൈമാറുകയായിരുന്നു.
സോഫ്‌റ്റ്‌വെയർ കമ്പനി ഫലപ്രദമായി നടത്തുന്നതിന് 9 വർഷം മുൻപ് പറഞ്ഞ നേർച്ചയുടെ പൂർത്തീകരണമാണ് ഈ സംഭാവനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്ര കർമ്മങ്ങൾക്കും മറ്റും പാൽ വിതരണം ചെയ്യുന്ന ടിടിഡിയുടെ ഡയറി ഫാമിലെ പശുക്കളുടെ ക്ഷേമത്തിനായി തുക വിനിയോഗിക്കണമെന്ന് ചൗധരി ആവശ്യപ്പെട്ടു.
പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്; ഡീസലിന്റെ വിലക്കയറ്റം പെട്രോളിനേക്കാൾ ഇരട്ടി
വരുമാനത്തിലും ആസ്‌തിയിലും ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാൽപ്പതിനായിരത്തോളം ഭക്തരാണ് ദിനവും ഇവിടെ ദർശനത്തിനെത്തുന്നത്. ഇവിടെ കാണിക്കയായി മാത്രം ദിവസം രണ്ടേകാൽ കോടി രൂപവരെ ലഭിക്കാറുണ്ടെന്നാണ് കണക്കുകൾ.