ഇന്ത്യയില്‍ 5ജി വിപ്ലവം ഉടന്‍ ആരംഭിക്കും. ഇതിന് മുന്‍പ് ടെലികോം ഓഹരികളില്‍ നിക്ഷേപം നടത്താനുള്ള ആലോചനയിലാണ് നിക്ഷേപകര്‍. ടെലികോം ഓഹരികളുടെ കാര്യം വരുമ്പോള്‍ ഭാരതി എയര്‍ടെല്ലാണ് മിക്കവരുടെയും മനസില്‍ ആദ്യം തെളിയാറ്. രാജ്യത്തെ ടെലികോം രംഗം അടക്കിവാഴുന്ന അഗ്രഗണ്യന്‍. റിലയന്‍സ് ജിയോ ഒഴികെ മറ്റൊരു ശക്തനായ എതിരാളി കമ്പനിക്കില്ല.
നിലവില്‍ ടെലികോം കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യസേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ഇന്‍ഡസ് ടവേഴ്‌സില്‍ 'പൈസയിറക്കാനുള്ള' പുറപ്പാടിലാണ് എയര്‍ടെല്‍. ഇന്‍ഡസ് ടവേഴ്‌സിന്റെ 4.7 ശതമാനം ഓഹരി പങ്കാളിത്തം വോഡഫോണില്‍ നിന്ന് എയര്‍ടെല്‍ ഏറ്റെടുക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങള്‍ കൊണ്ട് മാര്‍ക്കറ്റ് വിഹിതത്തില്‍ ആധിപത്യം നേടാന്‍ കഴിഞ്ഞെന്നതും എയര്‍ടെലിലുള്ള നിക്ഷേപകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.
പക്ഷെ, കഴിഞ്ഞ ഒരു മാസമായി എയര്‍ടെല്‍ ഓഹരികളില്‍ വിലയിടിവ് തുടരുകയാണ്. 730 രൂപയില്‍ കിടന്ന എയര്‍ടെല്ലിന്റെ ഓഹരി വില 680 രൂപയിലാണ് ഇപ്പോള്‍ താളംപിടിക്കുന്നത്. 8 ശതമാനത്തോളം തകര്‍ച്ച സ്‌റ്റോക്കില്‍ കാണാം. വിപണി അനിശ്ചിതത്വത്തില്‍ കഴിയുന്ന ഇന്നത്തെ അവസ്ഥയില്‍ എയര്‍ടെല്‍ ഓഹരികള്‍ വാങ്ങുന്നത് ബുദ്ധിയോ? നിക്ഷേപകര്‍ സംശയമുണര്‍ത്തുന്നുണ്ട്.
എന്തായാലും ഭാരതി എയര്‍ടെല്‍ 'ചതിക്കില്ലെന്നാണ്' വിപണി വിദഗ്ധരുടെ പക്ഷം. ജെഫറീസ്, മോത്തിലാല്‍ ഒസ്വാള്‍ പോലുള്ള പ്രമുഖ ബ്രോക്കറേജുകള്‍ ഭാരതി എയര്‍ടെല്ലിന് 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്നുണ്ട്. നിലവില്‍ ഭാരതി എയര്‍ടെല്ലിന്റെ മാര്‍ക്കറ്റ് ഷെയര്‍ നേട്ടങ്ങള്‍ അടിസ്ഥാനപ്പെടുത്തുന്നത് എ, ബി സര്‍ക്കിളുകളിലെ പ്രകടനമാണ്. രാജ്യത്തെ 23 ടെലികോം സര്‍ക്കിളുകളില്‍ 13 എണ്ണവും എ, ബി വിഭാഗത്തില്‍പ്പെടും. വാസ്തവത്തില്‍ കമ്പനിയുടെ 70 ശതമാനം വരുമാനം എത്തുന്നതും ഈ സര്‍ക്കിളുകളില്‍ നിന്നുതന്നെ.
ട്രായിയുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കണക്കുകള്‍ പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങള്‍ കൊണ്ട് 200 മുതല്‍ 360 ബേസിസ് പോയിന്റ് വരെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാന്‍ എയര്‍ടെല്ലിന് സാധിച്ചു. മെട്രോ നഗരങ്ങളും എ-സര്‍ക്കിളുകളുമാണ് ഇതിലേക്ക് കാര്യമായ സംഭാവന ചെയ്തത്. ഡിസംബര്‍ പാദമാകട്ടെ, ജിയോയെ 'കൊള്ളയടിച്ച്' മെട്രോ നഗരങ്ങളിലെ മാര്‍ക്കറ്റ് വിഹിതം എയര്‍ടെല്‍ വീണ്ടും കൂട്ടി.
'കഴിഞ്ഞ മൂന്നു പാദങ്ങള്‍ പരിശോധിച്ചാല്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ മാര്‍ക്കറ്റ് ഷെയറില്‍ വലിയ ഇടിവ് സംഭവിക്കുന്നില്ലെന്ന് കാണാം. ഇതു കണക്കിലെടുക്കുമ്പോള്‍ വേഗമാര്‍ന്ന മാര്‍ക്കറ്റ് ഷെയര്‍ നേട്ടങ്ങള്‍ക്ക് മുന്നോട്ടു സാധ്യത കുറവാണ്. അതുകൊണ്ട് ഇനിയുള്ള നാളുകളില്‍ നിരക്ക് വര്‍ധനവിനെ ആശ്രയിച്ചായിരിക്കും വളര്‍ച്ച കേന്ദ്രീകരിക്കപ്പെടുക. ഈ ദിശയിലേക്കാണ് ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും നടന്നുനീങ്ങുന്നത്. ഭാരതി എയര്‍ടെല്ലില്‍ 'ബൈ' റേറ്റിങ് ഞങ്ങള്‍ തുടരുകയാണ്. SOTP (Sum-Of-The-Parts) വാല്യുവേഷന്‍ അടിസ്ഥാനപ്പെടുത്തി 910 രൂപയാണ് ടാര്‍ഗറ്റ് വിലയും', ജെഫറീസ് പറയുന്നു.
നിലവില്‍ ഇന്‍ഡസ് ടവേഴ്‌സിലെ നിക്ഷേപം കൂട്ടാനുള്ള ആലോചനയിലാണ് ഭാരതി എയര്‍ടെല്‍. ഇതുവഴി സ്ഥിരതയാര്‍ന്ന സേവനങ്ങള്‍ ഉറപ്പുവരുത്തുന്നിനൊപ്പം കമ്പനിയുടെ മൂല്യം സംരക്ഷിക്കാനും ആരോഗ്യകരമായ ലാഭവിഹിതം നേടാനും എയര്‍ടെല്ലിന് കഴിയും. ഗൂഗിളില്‍ നിന്നുള്ള ഫണ്ട് വരവും നിരക്ക് വര്‍ധനവിനെ തുടര്‍ന്നുള്ള ശക്തമായ പണമൊഴുക്കും മുന്‍നിര്‍ത്തി മോത്തിലാല്‍ ഒസ്വാളും ഭാരതി എയര്‍ടെല്ലില്‍ മുന്നേറ്റം പ്രവചിക്കുന്നുണ്ട്.
കമ്പനിയുടെ കടബാധ്യതകള്‍ 80 മുതല്‍ 100 ബില്യണ്‍ രൂപ വരെ കുറയുമെന്നാണ് ബ്രോക്കറേജ് കണക്കാക്കുന്നത്. ഭാരതി എയര്‍ടെല്ലിന്റെ ഇന്ത്യ, ആഫ്രിക്ക ബിസിനസുകളില്‍ റേറ്റിങ് അപ്‌ഗ്രേഡ് പ്രതീക്ഷിക്കുന്ന മോത്തിലാല്‍ ഒസ്വാള്‍, 910 രൂപയാണ് ടാര്‍ഗറ്റ് വില നിര്‍ദേശിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications