വിപണിയില്‍ നിക്ഷേപകരുടെ ദുഃസ്വപ്‌നങ്ങള്‍ തുടരുകയാണ്. ഒരുഭാഗത്ത് റഷ്യ-ഉക്രൈന്‍ യുദ്ധം. മറുഭാഗത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം. ഇതിനിടെ പ്രതീക്ഷക്കൊപ്പമെത്താത്ത പാദഫലങ്ങളും. മിക്കവരുടെയും ഓഹരി പോര്‍ട്ട്‌ഫോളിയോ നഷ്ടക്കയത്തില്‍ മുങ്ങിക്കിടക്കുകയാണ്. പതനത്തില്‍ നിന്നും രക്ഷതേടാന്‍ 'സെലിബ്രിറ്റി' നിക്ഷേപകര്‍ക്കും കഴിയുന്നില്ല. നിലവില്‍ ഇന്ത്യയുടെ വാരന്‍ ബഫെറ്റെന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ ചോര്‍ന്നൊലിക്കുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ 16 ശതമാനം വരെ തകര്‍ച്ച ഇദ്ദേഹത്തിന്റെ വിശ്വസ്ത സ്‌റ്റോക്കുകളില്‍ കാണാം. ഇക്കാലത്ത് ബോംബെ സൂചികയില്‍ നിഴലിടുന്ന തകര്‍ച്ച 8 ശതമാനമാണെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം. മാര്‍ച്ച് 31 -ന് ശേഷം ഇതുവരെ 5,300 കോടി രൂപയുടെ നഷ്ടമാണ് ജുന്‍ജുന്‍വാല നേരിടുന്നത്. 33,754 കോടി രൂപയില്‍ നിന്നും 28,436 കോടി രൂപയായി ഇദ്ദേഹത്തിന്റെ നിക്ഷേപമൂല്യം ചുരുങ്ങി.
രാകേഷ് ജുന്‍ജുന്‍വാല ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള ഓഹരിയാണ് ടൈറ്റന്‍. ടാറ്റ ഗ്രൂപ്പിന്റെ ആഢംബര മുഖം. ജുന്‍ജുന്‍വാല ദമ്പതികള്‍ സംയുക്തമായി ടൈറ്റന്റെ 5.1 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 15 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ടൈറ്റനിലുള്ള ഇദ്ദേഹത്തിന്റെ നിക്ഷേപം 9,484.60 കോടി രൂപയിലേക്കും ചുരുങ്ങി.
വ്യാഴാഴ്ച്ച 2.84 ശതമാനം നഷ്ടത്തോടെ 2,054.55 രൂപയിലാണ് ഈ ടാറ്റ ഗ്രൂപ്പ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. ട്രെന്‍ഡ്‌ലൈന്‍ നല്‍കുന്ന വിവരം പ്രകാരം 2,667 രൂപയാണ് സ്റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില. വളര്‍ച്ചാ സാധ്യത 27 ശതമാനം.
രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ടാമത്തെ ഓഹരിയാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലിയഡ് ഇന്‍ഷുറന്‍സ്. കമ്പനിയുടെ പ്രമോട്ടര്‍മാരുടെ കൂട്ടത്തിലും ജുന്‍ജുന്‍വാല ദമ്പതികളുണ്ട്. ഇരുവരും സംയുക്തമായി 17.5 ശതമാനം ഓഹരി പങ്കാളിത്തമാണ് സ്റ്റാര്‍ ഹെല്‍ത്തില്‍ കയ്യടക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരി വില 7.5 ശതമാനം താഴേക്കിറങ്ങി. ബുധനാഴ്ച്ച വരെയുള്ള ചിത്രത്തില്‍ 6,910 കോടി രൂപയാണ് സ്റ്റാര്‍ ഹെല്‍ത്തില്‍ ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം. വ്യാഴാഴ്ച്ച ക്ലോസ് ചെയ്ത വില 649.50 (5.30 ശതമാനം നഷ്ടം). ട്രെന്‍ഡ്‌ലൈന്‍ നല്‍കുന്ന വിവരം പ്രകാരം 791.67 രൂപയാണ് സ്റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില. വളര്‍ച്ചാ സാധ്യത 15.4 ശതമാനം.
ജുന്‍ജുന്‍വാലയുടെ മൂന്നാമത്തെ വിശ്വസ്തനാണ് മെട്രോ ബ്രാന്‍ഡ്‌സ്. കഴിഞ്ഞ ഒരു മാസം കൊണ്ട് 13 ശതമാനം തകര്‍ന്ന മെട്രോ ബ്രാന്‍ഡ്‌സില്‍ രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ചേര്‍ന്ന് 14.4 ശതമാനം ഓഹരി പങ്കാളിത്തമാണ് കുറിക്കുന്നത്. വ്യാഴാഴ്ച്ച ക്ലോസ് ചെയ്ത വില 516.30 രൂപ (1.83 ശതമാനം നഷ്ടം). ട്രെന്‍ഡ്‌ലൈന്‍ നല്‍കുന്ന വിവരം പ്രകാരം 654 രൂപയാണ് സ്റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില. വളര്‍ച്ചാ സാധ്യത 24 ശതമാനം.
ജുന്‍ജുന്‍വാലയ്ക്ക് പ്രിയമേറിയ മറ്റൊരു ടാറ്റ സ്‌റ്റോക്കാണ് ടാറ്റ മോട്ടോര്‍സ്. പോര്‍ട്ട്‌ഫോളിയോയില്‍ ഇദ്ദേഹം ഏറ്റവുമധികം സമാഹരിച്ച് വെച്ചിട്ടുള്ള നാലാമത്തെ ഓഹരിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വിലയില്‍ 12 ശതമാനം വീഴ്ച്ച കാണാം.
മാര്‍ച്ച് പാദം കമ്പനിയുടെ ഏകീകൃത നഷ്ടം 1,032.84 കോടി രൂപയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഡിസംബര്‍ പാദമിത് 1,516.14 കോടി രൂപയായിരുന്നു. ഇതേസമയം, ജനുവരി - മാര്‍ച്ച് കാലയളവില്‍ ടാറ്റ മോട്ടോര്‍സിന്റെ വരുമാനത്തില്‍ 11.5 ശതമാനം ഇടിവ് സംഭവിച്ചു.
വ്യാഴാഴ്ച്ച ക്ലോസ് ചെയ്ത വില 371.90 രൂപ (4.19 ശതമാനം നഷ്ടം). ട്രെന്‍ഡ്‌ലൈന്‍ നല്‍കുന്ന വിവരം പ്രകാരം 546.33 രൂപയാണ് സ്റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില. വളര്‍ച്ചാ സാധ്യത 41 ശതമാനം.
ക്രിസില്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് സ്റ്റോക്കുകളാണ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ അടുത്ത പ്രമുഖര്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ക്രിസിലിന്റെ ഓഹരി വില 7 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇതോടെ, 5.5 ശതമാനം ഓഹരി പങ്കാളിത്തം അവകാശപ്പെടുന്ന ക്രിസിലില്‍ ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം 1,277 കോടി രൂപയിലേക്ക് ചുരുങ്ങി.
വ്യാഴാഴ്ച്ച ക്ലോസ് ചെയ്ത വില 3,130 രൂപ (2.03 ശതമാനം നഷ്ടം). ട്രെന്‍ഡ്‌ലൈന്‍ നല്‍കുന്ന വിവരം പ്രകാരം 3,700 രൂപയാണ് സ്റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില. വളര്‍ച്ചാ സാധ്യത 16 ശതമാനം.
കഴിഞ്ഞ ഒരു മാസത്തിനിടെ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറിന്റെ ഓഹരി വില 13 ശതമാനം താഴേക്ക് പോയി. കമ്പനിയില്‍ 4.2 ശതമാനം ഓഹരി പങ്കാളിത്തം ജുന്‍ജുന്‍വാലയ്ക്കുണ്ട്. വ്യാഴാഴ്ച്ച ക്ലോസ് ചെയ്ത വില 240.35 രൂപ (4.19 ശതമാനം നഷ്ടം). ട്രെന്‍ഡ്‌ലൈന്‍ നല്‍കുന്ന വിവരം പ്രകാരം 325 രൂപയാണ് സ്റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില. വളര്‍ച്ചാ സാധ്യത 34 ശതമാനം.
കാനറ ബാങ്കിന്റെ ഓഹരി വില 16.3 ശതമാനവും ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 7.88 ശതമാനവുമാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് വീണത്. പ്രതീക്ഷക്കൊപ്പമെത്താത്ത മാര്‍ച്ച് പാദഫലങ്ങള്‍ ഇരു സ്റ്റോക്കുകള്‍ക്കും വിനയായി. കാനറ ബാങ്കിലെ ശരാശരി ടാര്‍ഗറ്റ് വില 247 രൂപ (22 ശതമാനം വളര്‍ച്ചാ സാധ്യത). ഫെഡറല്‍ ബാങ്കിലെ ശരാശരി ടാര്‍ഗറ്റ് വില 117.22 രൂപ (29 ശതമാനം വളര്‍ച്ചാ സാധ്യത).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications