എര്‍ട്ടിഗ, സിയാസ്, ബ്രെസ്സ, ബലെനോ, എസ്-ക്രോസ്. അടിക്കടി പുത്തന്‍ പതിപ്പുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 80 ശതമാനത്തിലേറെ വിജയശതമാനം മേല്‍പ്പറഞ്ഞ മോഡലുകളില്‍ കമ്പനി കണ്ടെത്തുന്നുമുണ്ട്. നിര്‍ണായകമായ മാര്‍ക്കറ്റ് ഷെയറും മാര്‍ജിനുകളും പിടിച്ചെടുക്കാന്‍ മാരുതിയുടെ കഴിഞ്ഞ പ്രോഡക്ട് സൈക്കിളിന് സാധിച്ചെന്നാണ് ആഭ്യന്തര ബ്രോക്കറേജായ ജെഎം ഫൈനാന്‍ഷ്യലിന്റെ പക്ഷം.
'സമകാലീന ഫീച്ചറുകളുടെ അഭാവം, പരിമിതമായ യൂട്ടിലിറ്റി വാഹന പോര്‍ട്ട്‌ഫോളിയോ, ഡീസല്‍ വകഭേദങ്ങളുടെ അസാന്നിധ്യം. ഈ മൂന്നു പോരായ്മകളാണ് മാരുതിയുടെ കാര്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഡീസല്‍ മോഡലുകളുടെ വിടവ് നികത്താന്‍ ഹൈബ്രിഡ് ടെക്‌നോളജിക്ക് കഴിയുമോയെന്ന കാര്യം കണ്ടറിയണം. എന്തായാലും പ്രീമിയം ഹാച്ച്ബാക്കായ ബലെനോയുടെ 2022 പതിപ്പ് മാരുതിയുടെ പുതിയ പ്രോഡക്ട് സൈക്കിളിനെ കുറിച്ചുള്ള ഏകദേശ ധാരണ നല്‍കുന്നുണ്ട്', ബ്രോക്കറേജ് പറയുന്നു.
വിപണിയില്‍ മാരുതിയുടെ നിര്‍ണായക കരുനീക്കമായാണ് ഫീച്ചര്‍ സമ്പന്നമായ പുതുതലമുറ ബലെനോയുടെ കടന്നുവരവിനെ ജെഎം ഫൈനാന്‍ഷ്യല്‍ വിശേഷിപ്പിക്കുന്നത്. ഇക്കാരണത്താല്‍ മാരുതിയിലെ 'ബൈ' റേറ്റിങ് ബ്രോക്കറേജ് തുടരുന്നു. 2023 മാര്‍ച്ച് ആകുമ്പോഴേക്കും മാരുതിയുടെ ഓഹരി വില 9,500 രൂപ (ഫെയര്‍ വാല്യു) തൊടുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. വ്യാഴാഴ്ച്ച 7,686 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
'പുതിയ ബലെനോയിലൂടെ പ്രതിച്ഛായ അടിമുടി മാറ്റാനുള്ള ശ്രമം മാരുതി ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ കമ്പനി യുവതലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ധനക്ഷമതയ്ക്ക് പുറമെ സൗകര്യങ്ങളുടെയും സുരക്ഷയുടെയും കാര്യത്തില്‍ ലോകോത്തര നിലവാരവും ബലെനോ അവകാശപ്പെടുന്നുണ്ട്. എതിരാളികളെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കൂടുതല്‍ ഇന്ധനക്ഷമതയാണ് 2022 ബലെനോ കയ്യടക്കുന്നത്', ബ്രോക്കറേജ് അറിയിക്കുന്നു.
പെട്രോള്‍ വിലവര്‍ധനവും സിഎന്‍ജി വിതരണം ദൃഢപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നടപടികളും ആധാരമാക്കി മാരുതിയുടെ സിഎന്‍ജി വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് സാവകാശം വര്‍ധിക്കുകയാണ്. നിലവില്‍ സിഎന്‍ജി സെഗ്മന്റില്‍ 85 ശതമാനത്തിലധികം മാര്‍ക്കറ്റ് ഷെയര്‍ കമ്പനിക്കുണ്ട്. 'ഇന്ധനക്ഷമതയാണ് മാരുതിയുടെ തുറുപ്പുച്ചീട്ട്. എന്നാല്‍ മുന്നോട്ടുള്ള നാളുകളില്‍ ഇന്ധനക്ഷമത പറഞ്ഞുമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. മാരുതിയും ഇക്കാര്യം തിരിച്ചറിയുന്നു. അതുകൊണ്ടാണ് പുതുതലമുറ ഫീച്ചറുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന സമ്പൂര്‍ണ പാക്കേജിനെ കുറിച്ച് മാരുതി ആലോചന തുടങ്ങുന്നത്', ജെഎം ഫൈനാന്‍ഷ്യല്‍ വിശദീകരിക്കുന്നു.
മറ്റൊരു ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട് മാരുതി സുസുക്കി സ്‌റ്റോക്കില്‍ 'ഹോള്‍ഡ്' റേറ്റിങ്ങാണ് നിര്‍ദേശിക്കുന്ന്. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 7,750 രൂപ തൊടുമെന്ന് ഇവര്‍ പ്രവചിക്കുന്നു. 1981 -ല്‍ സ്ഥാപിതമായ മാരുതി സുസുക്കി ഇന്ന് വാഹന സെക്ടറിലെ ലാര്‍ജ് കാപ്പ് കമ്പനികളില്‍ ഒന്നാണ്. വിപണി മൂല്യം 2.28 ലക്ഷം കോടി രൂപ. 2021 ഡിസംബര്‍ പാദം 23,581.20 കോടി രൂപയാണ് കമ്പനി ഏകീകൃത വരുമാനം കണ്ടെത്തിയത്; മുന്‍പാദത്തെ അപേക്ഷിച്ച് വളര്‍ച്ച 11.99 ശതമാനം. ഇതേസമയം, വാര്‍ഷിക കണക്കെടുത്താല്‍ 3.61 ശതമാനം വരുമാനയിടിവ് മാരുതി ഡിസംബറില്‍ രേഖപ്പെടുത്തുന്നുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 1,014.30 കോടി രൂപ നികുതിക്ക് ശേഷം കമ്പനി അറ്റാദായം അറിയിച്ചു.
നിലവില്‍ മാരുതിയുടെ 56.37 ശതമാനം ഓഹരികള്‍ പ്രമോട്ടോര്‍മാരുടെ പക്കല്‍ ഭദ്രമാണ്. വിദേശ നിക്ഷേപകര്‍ക്ക് 23.6 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 15.28 ശതമാനവും ഓഹരി പങ്കാളിത്തം മാരുതിയിലുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 9,050 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 6,400 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 71.55. ഡിവിഡന്റ് യീല്‍ഡ് 0.59 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications