കണ്ണൂർ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം കേന്ദ്ര സർക്കാർ തള്ളി. സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തി സംസ്ഥാന സർക്കാർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് തടഞ്ഞിരുന്നു. എന്നാൽ ഈ നടപടി നിയമവിരുദ്ധമാണെന്നാണ് ഇപ്പോൾ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇക്കാര്യം കണ്ണൂർ വിമാനത്താവള കമ്പനിയേയും സംസ്ഥാന സർക്കാരിനെയും അറിയിച്ചു.
കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സ്വകാര്യ കമ്പനിയാണെന്ന് ചൂണ്ടിക്കാട്ടി സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓഡിറ്റർമാരെ കിയാൽ അധികൃതർ തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എജി പല തവണ കത്തയച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. തുടർന്ന് സിഎജി ഇക്കാര്യം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന് സിഎജി അറിയിച്ചതോടെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് മുന്നറിയിപ്പു നൽകി.
സർക്കാരിന്റെ വാദം
കിയാൽ, കൊച്ചിവിമാനത്താവളം പോലെ തന്നെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. സർക്കാരിനും പൊതുമേഖല സ്ഥാപനങ്ങൾക്കും 63 ശതമാനം ഓഹരിയുള്ള കിയാൽ സ്വകാര്യ കമ്പനിയാണെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും വാദിച്ചിരുന്നതെന്ന് വി.ഡി.സതീശൻ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം നിയമസഭയിലും വ്യക്തമാക്കിയിരുന്നു.
കമ്പനികാര്യ മന്ത്രാലയത്തിന്റെ കത്ത്
സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും കഴിഞ്ഞ ദിവസം കിയാൽ എംഡിക്ക് അയച്ച കത്തിൽ കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി. സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്ന് കത്തിൽ പറയുന്നു.
ചെയർമാൻ മുഖ്യമന്ത്രി
മുഖ്യമന്ത്രി ചെയർമാനായ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അഞ്ച് മന്ത്രിമാരും വൻ വ്യവസായികളും അംഗങ്ങളാണ്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ പ്രോസിക്യൂഷൻ മുന്നറിയിപ്പ് ഇവർക്കെല്ലാം ബാധകമാണ്. ഇത് വരെയുണ്ടായ നിയമവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുക്കാൻ കമ്പനികാര്യ ഡയറക്ടർ ജനറലിനും കമ്പനി രജിസ്ട്രാർക്കും കമ്പനികാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.


Click it and Unblock the Notifications