ഉന്നതവിദ്യാഭ്യാസ രംഗത്ത് വമ്പൻ വമ്പൻ പ്രഖ്യാപനങ്ങളാണ് ഇത്തവണ സംസ്ഥാന ബജറ്റിലുള്ളത്. ഉന്നതവിദ്യഭ്യാസ രംഗത്ത് 3.5 ലക്ഷം പേര്‍ക്ക് അവസരം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സര്‍വകലാശാല പശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടി വകയിരുത്തി.
അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി രൂപയും വകയിരുത്തി. പ്രതിമാസം 50000-100000 രൂപ വരെ ഫെലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടര്‍ ഫെലോഷിപ്പ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസ്മുറികള്‍ ഡിജിറ്റലൈസ് ചെയ്യും. ഇതിനായി 150 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് അഞ്ച് കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന സര്‍വകലാശാലകള്‍ക്ക് 125 കോടി കിഫ്ബിയില്‍ നിന്ന് നല്‍കും. 197 കോഴ്‌സുകള്‍ക്കും അനുമതി നൽകി. കൂടാതെ ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര് നൽകി. കോളേജ് അധ്യാപകരുടെ ഒഴിവ് നികുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കാർഷിക മേഖലയിൽ രണ്ട് ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിന്‍റെ തൊഴിലില്ലായ്മ നിരക്ക് എന്നിരിക്കെ ഇത് പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾക്കാണ് ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. കൊവിഡ് ആഗോള തലത്തിൽ വലിയ പ്രതിസന്ധി തൊഴിൽ മേഖലയിൽ ഉണ്ടാക്കി. തൊഴിൽ ഘടനയെ തന്നെ പൊളിച്ചെഴുതാനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.