ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ബജറ്റ് പ്രസംഗത്തിലെ ഏറ്റവും ആകർഷകമായ പ്രഖ്യാപനങ്ങളിലൊന്നാണ് വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം. മികച്ച വിദ്യാഭ്യാസവും ജോലിയും നേടിയ ശേഷവും വിവാഹം, പ്രസവം തുടങ്ങിയ കാരണങ്ങളാൽ കരിയർ ഉപേക്ഷിക്കേണ്ടി വരുന്നവർക്ക് ആശ്വാസമാണ് ഈ പ്രഖ്യാപനം.
20 ലക്ഷം പേര്‍ക്ക് ജോലി
ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണം കേരളത്തില്‍ അഞ്ച് ലക്ഷത്തോളം വരുമെന്നാണ് കണക്കെന്ന് ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്ക് പറഞ്ഞു. വീട്ടിലോ സമീപത്തോ ഇരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന, സന്നദ്ധരായ 40 ലക്ഷം പേര്‍ വേറെയുമുണ്ട്. ഇങ്ങിനെയുള്ള 20 ലക്ഷം പേര്‍ക്കെങ്കിലും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ജോലി നേടിക്കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
20 കോടി രൂപ
കൊവിഡ് കാലത്ത് കേരളത്തില്‍ മികച്ച പ്രതികരണം നേടിയതും പരീക്ഷിച്ച് വിജയിച്ചതുമായ പദ്ധതിയാണ് വര്‍ക് നിയര്‍ സ്‌കീം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബ്ലോക്ക്, മുനിസിപ്പല്‍ തലത്തില്‍ അയ്യായിരം സ്‌ക്വയര്‍ ഫീറ്റ് എങ്കിലും കെട്ടിടം ഏര്‍പ്പാടാക്കി, അവ വര്‍ക്ക് സ്റ്റേഷനുകളാക്കി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിന് 20 കോടി രൂപയാണ് മന്ത്രി വകയിരുത്തിയത്.
ഓൺലൈൻ പരിശീലനം
ഈ പദ്ധതിയുടെ ഉപഭോക്താക്കളിൽ 75% പേരും സ്ത്രീകളായിരിക്കും. ഡേറ്റ അനലിസ്റ്റിക്സ്, സൈബർ സ്കിൽ, റോബോർട്ടിക്സ്, ബിസിനസ് സ്കിൽ തുടങ്ങി കമ്പനികളുടെ ആവശ്യമനുസരിച്ച് പ്രത്യേക പരിശീലനമായിരിക്കും നൽകുക. ഇതിനായ 250 കോടി രൂപ ചെലവഴിക്കും. ഇവയിൽ കൂടുതലും ഓൺലൈൻ പരിശീലന പദ്ധതിയായിരിക്കും.
പ്രധാന പ്രഖ്യാപനങ്ങൾ
വര്‍ക്ക് സ്റ്റേഷനുകളില്‍ ജോലിക്കാവശ്യമായ കമ്പ്യട്ടറും മറ്റും വാങ്ങാന്‍ കെഎസ്എഫ്ഇ, കേരള ബാങ്ക് തുടങ്ങിയവ വഴി വായ്പ നല്‍കും. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിച്ച മിക്ക കമ്പനികള്‍ക്കും 85 ശതമാനം വരെ ഉല്‍പ്പാദനക്ഷമത കൈവരിക്കാനായി എന്നാണ് കണക്കാക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ വര്‍ദ്ധനയും ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളും കോ-വര്‍ക്കിങ് സ്‌പേസുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി വ്യക്തമാക്കി.