സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വ്യക്തമായ പദ്ധതി ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കൊവിഡ് 19 പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നതിന് നടപടികളുണ്ടാകുമെന്ന് പ്രമുഖ മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
ക്ഷേമപെന്‍ഷന്‍ കൂടുതൽ വര്‍ധിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15നാണ് സംസ്ഥാന ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുക. പിണറായി വിജയൻ സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റാണ് ഇത്തവണത്തേത്. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ബജറ്റാണിത്.
സാധാരണ തിരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റുകളുടെ സ്വഭാവമാവില്ല ഇത്തവണത്തെ ബജറ്റിനെന്നും ധനമന്ത്രി പറഞ്ഞു. തൊഴില്ലില്ലായ്മയ്ക്ക് പരിഹാരം കാണാൻ മുൻതൂക്കം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ മുന്‍ ബജറ്റുകളുടെ തുടര്‍ച്ച ഇത്തവണയും പ്രതീക്ഷിക്കാം.
കൊവിഡ് പ്രതിസന്ധി കാലത്ത് ഏവരും ഉറ്റു നോക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ക്ഷേമ പെൻഷൻ അടുത്തിടെ 1,500 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഈ തുക വീണ്ടും ഉയര്‍ത്തിയേക്കും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. ജനപ്രിയ പ്രഖ്യാപനങ്ങളില്‍ അല്ല, വികസനത്തിലും തൊഴിലില്ലായ്മ പരിഹരിക്കലിലുമാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് ധനനമന്ത്രി തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തവണ നികുതി വര്‍ധനവുണ്ടാകില്ലെന്നും മന്ത്രി സൂചനകൾ നൽകി. പുതിയ വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.