ബജറ്റ് പ്രസംഗത്തിൽ നിലവിലെ റെക്കോർഡ് മുൻ ധനമന്ത്രിയായിരുന്ന കെ.എം മാണിയുടേതായിരുന്നു. എന്നാൽ ഈ റെക്കോർഡ് തകർത്താണ് ഇത്തവണ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗം നടത്തിയത്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് ഇന്ന് അദ്ദേഹം സൃഷ്ടിച്ചത്. 3.18 മണിക്കൂറാണ് ഇന്ന് ബജറ്റ് പ്രസംഗം നീണ്ടത്.
2013 മാര്‍ച്ച് 13ന് കെ.എം. മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് ഇന്ന് തോമസ് ഐസക് മറികടന്നത്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കം തന്നെ കവിത ചൊല്ലിലാണ് അദ്ദേഹം ആരംഭിച്ചത്. ഇത് തോമസ് ഐസക്ക് ബജറ്റുകളുടെ സ്ഥിരം പ്രത്യേകതയാണ്. സാന്ദര്‍ഭികമായി നിരവധി സ്കൂൾ വിദ്യാർത്ഥികളിടെ കവിതകൾ അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ ഉദ്ധരിച്ചു.
എന്നാൽ ധനമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ പ്രതിപക്ഷത്തുനിന്ന് പ്രതിഷേധവും ഉയര്‍ന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒമ്പത് മണിക്ക് സഭ ചേര്‍ന്ന് 12.30ന് അവസാനിപ്പിക്കണമെന്നാണ് ചട്ടം എന്ന കാര്യം എം. ഉമ്മര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റാണ് ഇത്തവണത്തേത്. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ബജറ്റാണിത്.
ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നും കോവിഡാനന്തര കേരളത്തിന്റെ വികസന മുന്‍ഗണനകളുടെയും മുന്‍കൈകളുടെയും രൂപരേഖയാണ് ഈ ബജറ്റെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി.