സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാനം ഉയർത്തുന്നതിന് വഴികൾ ആലോചിച്ച് സംസ്ഥാന ബജറ്റ്. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ വിവിധ മേഖലകളെ സ്പർശിക്കുന്നതിനൊപ്പം കേന്ദ്ര അവഗണന തുടർന്നാൽ കേരളം പ്ലാൻ ബി ആലോചിക്കുമെന്നും വ്യക്തമാക്കുന്നു.
ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ വിതരണം ചെയ്യാനുള്ള നടപടികളുണ്ടാകുമെന്ന് പറഞ്ഞ ധനമന്ത്രി ഇത്തവണ ക്ഷേമപെൻഷൻ ഉയർത്തിയില്ല. അതേസമയം റബ്ബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചതും പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതും ലൈഫ് ഭവന പദ്ധതിയില്‍ അടുത്ത രണ്ട് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നതും ജനകീയ പ്രഖ്യാപനങ്ങളായി.
അടുത്ത 3 വർഷത്തിൽ 3 ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്നതാണ് ബജറ്റ്. കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വിശദീകരിച്ചു. കെ- റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞ ധനമന്ത്രി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ സംവിധാനം എത്തുമെന്നും പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന യുദ്ധത്തിന്റെയും മാന്ദ്യത്തിന്റെയും അന്തരീക്ഷത്തിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഈ രണ്ട് പ്രശ്‌നങ്ങളും കൂടുതല്‍ വഷളായാല്‍ പ്രളയത്തേയും കോവിഡിനേയും നേരിട്ട പോലെ സമഗ്രപദ്ധതി തയ്യാറാക്കി കേരളം പ്രതിസന്ധി നേരിടുമെന്നും ധനമന്ത്രി പറഞ്ഞു.
വരുമാനം വർധിപ്പിക്കാൻ
1963ലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരം ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റിനും നൽകേണ്ട ഡ്യൂട്ടി നിരക്ക് യൂണിറ്റിന് 6 പൈസ എന്നുള്ളത് 10 പൈസയാക്കി വർധിപ്പിച്ചു. 101.41 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാനം ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററീന് 30 രൂപവരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തി ലിറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതു വഴി 200 കോടിരൂപയുടെ വരുമാനം അധിക ലഭിക്കും.
ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽനിന്നായി 200 കോടി സമാഹരിക്കാനാകുമെന്നാണ് ബജറ്റിലുള്ള പ്രതീക്ഷ. ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുമ്പോഴുള്ള നികുതി കുറച്ചു വരുമാനം ഉണ്ടാകാകാനാണ് സർക്കാർ പദ്ധതി.
പുതിയ കേന്ദ്രനിയമത്തിന്റെ പിൻബലത്തിൽ നികുതി കുറവുള്ള നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്ന ബസുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. ഇത് ഒഴിവാക്കി കേരളത്തിൽ തന്നെ രജിസ്ട്രേഷൻ നടത്തി വരുമാനം ചോരാതിരിക്കാനാണ് സർക്കാർ നടപടി.
അധിക വിഭസമാഹരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടും. കോടതി ഫീസുകളിലം പരിഷ്കരണമുണ്ട്. മോട്ടർ വാഹന നിരക്കുകൾ പരിഷ്കരിക്കും.ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകൾ വർധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാന ഘടനയും പരിഷ്കരിക്കും.
പ്രധാന പ്രഖ്യാപനങ്ങൾ
* പ്രവാസികളുടെ പുനരധിവാസ പദ്ധിക്കായി 44 കോടി അനുവദിച്ചു. ചികിത്സാ സഹായം ഉൾപ്പെടെ നൽകും. സ്വയംതൊഴിൽ പദ്ധതികൾക്കായും തുക വകയിരുത്തി.
* ഹജ് തീർഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂർ വിമാനത്താവളത്തിന് ഒരു കോടി രൂപ അനുവദിച്ചു. കേന്ദ്രസർക്കാർ നിർത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. മാർഗദീപം എന്ന പേരിലുള്ള പദ്ധതിക്ക് തുക വകയിരുത്തി.
* സർക്കാർ ആശുപത്രികളുടെ നടത്തിപ്പിന് സഹായം സ്വീകരിക്കും. ഇതിനായി സ്വകാര്യ ഫണ്ട് സമാഹരിക്കും. 678.54 കോടി കാരുണ്യ പദ്ധതിക്ക് വകയിരുത്തി.
* 5 ജില്ലകളിൽ പുതിയ നഴ്സിങ് കോളജുകൾ അനുവദിക്കും. ഇതിനായി 13.78 കോടി വകയിരുത്തി. കാരുണ്യ പദ്ധതിക്ക് 678.45 കോടിയും അനുവദിച്ചു.
* സംസ്ഥാനത്ത് 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി കൊണ്ടുവരും
* വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ പ്രത്യേക വികസന സോണുകൾ ആരംഭിക്കും
* ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി പഠനത്തിന് അവസരമൊരുക്കും.
* കുടുംബശ്രീയില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ലക്ഷ്യമിട്ട് കെ ലിഫ്റ്റ് പദ്ധതി നടപ്പാക്കും. ഒരുവര്‍ഷം കൊണ്ട് മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പുവരുത്തിവരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം.


Click it and Unblock the Notifications