തിരുവനന്തപുരം: 2019 -2020 ല്‍ നേരിട്ടും അല്ലാതെയുമായി ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി രൂപയെന്ന് കണക്കുകൾ. കേരളത്തിലേക്ക് വരുമാനം എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒരു മേഖലയാണ് ടൂറിസം കാലോചിതമായ നൂതന ആശയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കി ടൂറിസം മേഖലയെ ലോകോത്തര നിലവാരത്തിൽ ഉയർത്തി വരുമാന വർധനവ് നിലനിർത്താനായെന്ന് സർക്കാർ വ്യക്തമാക്കുന്നു. മികച്ച നയങ്ങളാണ് ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ കഴിഞ്ഞ 4 വർഷങ്ങൾക്കിടയിൽ സ്വീകരിച്ചത്. ഇതിൽ നിർണായകം മൂന്നു നയങ്ങളാണ്.
2017 ആവിഷ്കരിച്ച തടസ്സരഹിത (ബാരിയർ ഫ്രീ) ടൂറിസം പദ്ധതിയാണ് ഇതിൽ ഒന്നാമത്തേത്. അന്താരാഷ്ട്ര ബാരിയർ ഫ്രീ മാനദണ്ഡങ്ങൾ ഒരുക്കി ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദം ആക്കുന്ന നയമാണ് കേരള സർക്കാർ സ്വീകരിച്ചത്. 2021 മാർച്ച് ആകുമ്പോൾ 120 വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന പ്രഖ്യാപനത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. 69 ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമായി. ശേഷിക്കുന്ന 51 കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്ന് സർക്കാർ അറിയിക്കുന്നു.
ഉത്തരവാദിത്ത ടൂറിസത്തിന് പ്രാധാന്യം നൽകി ഇതിനെ മിഷൻ രീതിയിൽ നടപ്പാക്കാൻ തീരുമാനിച്ചതാണ് മറ്റൊരു നയം. 2008 ൽ നാല് സ്ഥലങ്ങളിൽ തുടങ്ങിയ ഉത്തരവാദിത്ത ടൂറിസം മിഷൻ 2011 ൽ മൂന്നു കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിച്ചു. എന്നാൽ 2017 മുതൽ കൂടുതൽ പ്രവർത്തനങ്ങളിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനം ഊർജിതപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. 2020 നവംബറിൽ 20,098 യൂണിറ്റുകൾ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഇതിലൂടെ 36,815 പേർക്ക് നേരിട്ടും 63,915 പേർക്ക് അല്ലാതെയും ഗുണഫലം ലഭിച്ചു.
1,00,730 പേർക്ക് പ്രാദേശികതലത്തിൽ വരുമാന സ്രോതസ്സ് കൈവരിക്കാൻ സാധിച്ചു.
ആകെയുള്ള യൂണിറ്റുകളിൽ 16 ,915 (80%) എണ്ണവും സ്ത്രീകൾ നടത്തുന്നവയാണ്. ഇങ്ങനെ ടൂറിസം കൊണ്ടുള്ള വരുമാനം സ്ത്രീകളിലേക്കും പ്രാദേശിക സാമ്പത്തിക വികസനത്തിലേക്കും എത്തിക്കുന്നതിലേക്ക് മാറാൻ ഉത്തരവാദിത്ത ടൂറിസം മിഷന് സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് പദ്ധതിയിലൂടെ 36 കോടിയോളം രൂപ പ്രാദേശികതലത്തിൽ വരുമാനം ലഭിച്ചു എന്നാണ് കണക്കാക്കുന്നത്. അയ്മനം ഗ്രാമപഞ്ചായത്തിനെ ആദ്യത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കാനും സാധിച്ചു.
ടൂറിസം കേന്ദ്രത്തിലെ മാലിന്യനിർമാർജനത്തിനായി പ്രത്യേക പരിഗണന നൽകുന്നതാണ് മൂന്നാമത്തെ നയം . ഗ്രീൻ കാർപെറ്റ് എന്ന പദ്ധതിയുടെ ഭാഗമായി 79 തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 4.79 കോടി രൂപ ചെലവിൽ ജൈവ - അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ 12 പ്രധാന കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശൗചാലയങ്ങൾ നിർമിക്കാനും
ഈ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നു. ഇപ്രകാരം ഭാവിയിലേക്ക് ദീർഘവീക്ഷണത്തോടെയുള്ള നയങ്ങൾ ആവിഷ്കരിക്കുകയും അത് സമയബന്ധിതമായി പൂർത്തിയാക്കുകയുമാണ് സർക്കാർ ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും അതിലൂടെ കൂടുതൽ വരുമാനം സംസ്ഥാനത്തേക്ക് എത്തിക്കാനും കഴിഞ്ഞ നാല് വർഷം കൊണ്ട് ടൂറിസം വകുപ്പിലൂടെ സാധിച്ചു എന്നും സർക്കാർ വ്യക്തമാക്കുന്നു.