തേരോട്ടം തുടര്‍ന്ന് കിറ്റെക്‌സ്; കൂട്ടവില്‍പ്പനയുമായി പ്രമോട്ടര്‍മാര്‍ — അപായം?

ദില്ലി: ഇന്നും കഥ മാറുന്നില്ല; കിറ്റെക്‌സ് ഓഹരികള്‍ തേരോട്ടം തുടരുന്നു. ബുധനാഴ്ച്ച 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടുകൊണ്ടാണ് കിറ്റെക്‌സ് ഗാര്‍മെന്റ് ലിമിറ്റഡ് ദിനം ആരംഭിച്ചത്. രാവിലെത്തന്നെ കമ്പനിയുടെ ഓഹരി വില 204.05 രൂപയിലെത്തി. ഓഹരി വിലയില്‍ ഇന്നുണ്ടായ മാറ്റം 18.55 രൂപ. ചൊവാഴ്ച്ച 185.50 രൂപയിലാണ് കമ്പനി തിരശ്ശീലയിട്ടത്.

ഓഹരി വില ഇന്ന്

കഴിഞ്ഞ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കിറ്റെക്‌സ് ഓഹരികള്‍ ഇപ്പോഴുള്ളത്. ഇന്നത്തെ കുതിപ്പ് കൂടി അടിസ്ഥാനപ്പെടുത്തുമ്പോള്‍ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കിറ്റെക്‌സ് ഗാര്‍മെന്റ് ലിമിറ്റഡ് ഓഹരികള്‍ 82.68 ശതമാനം ഉയര്‍ന്നത് കാണാം. ജൂലായ് ഏഴിന് 109 രൂപയുണ്ടായിരുന്ന കിറ്റെക്‌സ് ഓഹരി വില 92.35 രൂപ വര്‍ധിച്ച് 204.05 രൂപയിലേക്ക് ഇന്നെത്തി.

കൂട്ടവിൽപ്പന

ഇതേസമയം, പ്രധാന പ്രമോട്ടര്‍മാര്‍ കിറ്റെക്‌സ് ഓഹരികള്‍ കൂട്ടമായി വില്‍ക്കുന്നത് നിക്ഷേപകര്‍ക്ക് അപായ സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങളില്‍ (വെള്ളി, തിങ്കള്‍, ചൊവ്വ) നിന്നായി 12 ലക്ഷം കിറ്റെക്‌സ് ഓഹരികളാണ് പ്രമോട്ടര്‍മാര്‍ വിറ്റത്. ഓഹരി വില കുതിക്കുന്നതിനിടെ പ്രധാന നിക്ഷേപകര്‍ അഥവാ പ്രമോട്ടോര്‍മാര്‍ പിന്മാറുന്നത് വിപണിയിലെ മോശം പ്രവണതയാണ്.

നിക്ഷേപകർ

നിലവില്‍ ഏഴു പേരുണ്ട് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡില്‍ പ്രധാന നിക്ഷേപകരായി. സാബു ജേക്കബ്, കിറ്റെക്‌സ് ചില്‍ഡ്രന്‍സ്‌വെയര്‍ ലിമിറ്റഡ്, രഞ്ജിത ജോസഫ്, ഗോപിനാഥന്‍ സികെ, സികെജി സൂപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, സികെ ജിന്‍ഷ നാഥ്, സികെജി ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്ന് കമ്പനിയുടെ 70 ശതമാനം ഓഹരി പങ്കിടുന്നു. വ്യക്തിഗത നിക്ഷേപകര്‍ കിറ്റെക്‌സില്‍ 29.94 ശതമാനം ഓഹരികളും വാങ്ങിയിട്ടുണ്ട്.

കണക്കുകൾ

ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തുവിടുന്ന 'ബള്‍ക്ക് ഡീല്‍' വിവരങ്ങള്‍ പ്രകാരം വെള്ളിയാഴ്ച്ച ഗോപിനാഥന്‍ സികെ കിറ്റെക്‌സിന്റെ 4 ലക്ഷം ഓഹരികള്‍ 135.05 രൂപ വിലയ്ക്ക് വിറ്റു. ഇതേ ദിവസം ഗ്രാവിറ്റോണ്‍ റിസര്‍ച്ച് ക്യാപിറ്റല്‍ 131.71 രൂപയ്ക്ക് 4.92 ഓഹരികള്‍ വാങ്ങി; 131.72 രൂപയ്ക്ക് ഇത്രയുംതന്നെ ഓഹരികള്‍ കൈമാറുകയും ചെയ്തു. തിങ്കളാഴ്ച്ച ജിന്‍ഷ നാഥ് അന്നത്തെ അപ്പര്‍ പ്രൈസ് ബാന്‍ഡായ 168.46 രൂപ വിലയില്‍ 4 ലക്ഷം കിറ്റെക്‌സ് ഓഹരികള്‍ വിറ്റു. ചൊവാഴ്ച്ചയും ഇദ്ദേഹം 185.50 രൂപ അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ 4 ലക്ഷം ഓഹരികള്‍ വിറ്റതായി കണക്കുകള്‍ പറയുന്നു.

തെലങ്കാനയിൽ നിക്ഷേപം

ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ 0.5 ശതമാനത്തിലേറെ ഒറ്റയടിക്ക് വില്‍ക്കുമ്പോഴോ വാങ്ങുമ്പോഴോ ആണ് ബള്‍ക്ക് ഡീല്‍ നടക്കുന്നതായി കണക്കാക്കുന്നത്. പ്രമോട്ടര്‍മാര്‍ ബള്‍ക്ക് വില്‍പ്പന നടത്തുമ്പോള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരി വില ഇടിയാറുണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മിക്കണം.


കേരള സര്‍ക്കാരുമായുള്ള തര്‍ക്കവും തുടര്‍ന്ന് തെലങ്കാനയിലേക്കുള്ള ചുവടുമാറ്റവുമാണ് കിറ്റെക്‌സ് ഓഹരികളുടെ അപ്രതീക്ഷിത കുതിപ്പിന് കാരണം. കേരളത്തില്‍ സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമില്ലെന്ന് കിറ്റെക്‌സ് ആരോപിക്കുന്നു.

തുടർച്ചയായി മുന്നേറ്റം

തെലങ്കാനയിലെ വാറങ്കല്‍ കാകതിയ മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കില്‍ 1,000 കോടി രൂപയുടെ തുണിത്തര ഫാക്ടറി സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സ് ഗ്രൂപ്പും ധാരണയിലെത്തിയിട്ടുണ്ട്.

തെലങ്കാനയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച്ച 20 ശതമാനം ഉയര്‍ന്നു. തിങ്കളാഴ്ച്ചയും 20 ശതമാനം വര്‍ധനവോടെയാണ് കിറ്റെക്‌സ് വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കമ്പനി തൊട്ടു.

കാരണം തേടി

കേരളത്തില്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്‌സ് മേധാവി മാധ്യമങ്ങളോട് തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്നു ദിനം അപ്പര്‍ സര്‍ക്യൂട്ട് കുറിച്ചതിനെ തുടര്‍ന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗം കമ്പനിയോട് വിശദീകരണം തേടിയിരുന്നു. തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴത്തെ കുതിപ്പെന്ന് കിറ്റെക്‌സ് മറുപടിയും നല്‍കി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X