ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് മേഖല മുതൽ ഡിജിറ്റൽ പേയ്‌മെന്റ് മോഡുകൾ വരെയുള്ള മേഖലകളിൽ കേന്ദ്ര സർക്കാർ പുതിയ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതിൽ ഇന്ന് പ്രാബല്യത്തിൽ വരുന്ന, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ വരുത്തിയ പുതിയ ചില പരിഷ്കാരങ്ങൾ ഇവയാണ്.
ഡിജിറ്റൽ പേയ്‌മെന്റ് മോഡുകൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമഴ്‌ത്തും.
കടലാസ് രഹിത പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 50 കോടി രൂപയോ അതിൽ കൂടുതലോ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ജനുവരി മുതൽ ഈ-പെയ്മെന്റ് സംവിധാനങ്ങൾ അവരുടെ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. നിർദ്ദിഷ്ട മോഡിൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ സ്ഥാപനങ്ങൾ തയ്യാറായില്ലെങ്കിൽ, ഇന്നുമുതൽ (ഫെബ്രുവരി 1) പിഴ ഈടാക്കും. പിഴ തുക പ്രതിദിനം 5,000 രൂപയാണ്.
മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഇല്ലാതെ ഡിജിറ്റൽ ഇടപാടുകൾക്കുള്ള നിർദ്ദിഷ്ട പണമടയ്ക്കൽ രീതിയാണ് റുപേയും യുപിഐയും. അതായത് റുപേ ക്രഡിറ്റ് കാർഡുകൾ, യുപിഐ, ക്യൂആർ കോഡുകൾ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകളിന്മേൽ കച്ചവടക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അധിക ചാർജ് ഈടാക്കില്ല. ഡിജിറ്റൽ മാർഗങ്ങളിലൂടെ ഉപഭോക്താക്കളിൽ നിന്ന് പെയ്‌മെന്റ് സ്വീകരിക്കുന്നതിന് വ്യാപാരി ഒരു ബാങ്കിന് നൽകുന്ന ചെലവാണ് എംഡിആർ.
ഇന്ത്യ പോസ്റ്റിനായുള്ള എടിഎം കാർഡ് നിയമങ്ങൾ ഇന്ന് മുതൽ മാറും
പോസ്റ്റോഫീസിൽ നിങ്ങൾക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? പഴയ മാഗ്നറ്റിക് സ്ട്രൈപ്പ് ഡെബിറ്റ് കാർഡുകൾ ഇന്നു മുതല്‍ ഉപയോഗിക്കാനാകില്ല. പഴയ കാർഡുകൾ ഇഎംവി ചിപ്പ്, പിൻ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാർഡുകളിലേക്ക് അപ്ഗ്രേഡ് ചെയ്യണം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 2019 ഡിസംബർ 31-ലെ കണക്കനുസരിച്ച് മിക്കവാറും എല്ലാ ബാങ്കുകളും മാഗ്നറ്റിക് എടിഎം കാർഡുകൾക്ക് പകരം കൂടുതൽ സുരക്ഷിതമായ ഇഎംവി ചിപ്പ് കാർഡുകൾ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications