രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) പ്രാഥമിക ഓഹരി വില്‍പനയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു. മേയ് 4 മുതല്‍ മേയ് 9 വരെയുള്ള കാലയളവില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് എല്‍ഐസിയുടെ ഓഹരികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാമെന്ന് മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ എംആര്‍ കുമാര്‍ വ്യക്തമാക്കി. ഇതോടെ ഏറെക്കാലമായി വിപണി കാത്തിരുന്ന മെഗാ ഐപിഒയ്ക്കു വേണ്ടിയുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നു.
ഓഹരിയൊന്നിന് 902 മുതല്‍ 949 രൂപയ്ക്ക് ഇടയിലുള്ള നിരക്കില്‍ അപേക്ഷിക്കാം. എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് 60 രൂപയും റീട്ടെയില്‍ നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും 40 രൂപ വീതവും ഓഹരിയുടെ വിലയില്‍ ഡിസ്‌കൗണ്ട് നല്‍കുമെന്നും അറിയിച്ചു. ആങ്കര്‍ നിക്ഷേപകര്‍ക്ക് മേയ് 2 മുതല്‍ ഓഹരിക്ക് അപേക്ഷിക്കാനാവും. ഐപിഒയിലൂടെ 3.5 ശതമാനം വിഹിതം അഥവാ 22.13 കോടി ഓഹരികളാണ് എല്‍ഐസി വില്‍ക്കുന്നത്. ഈ നടപടിയിലൂടെ ചുരുങ്ങിയത് 20,557 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
റീട്ടെയില്‍ നിക്ഷേപകര്‍ 15 ഓഹരികളുടെ ഗുണിതങ്ങളായി വേണം അപേക്ഷിക്കാന്‍. അതായാത്, ഓഹരിയുടെ താഴ്ന്ന വിലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ 13,530 രൂപയും കൂടിയ വിലയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ 14,235 രൂപയും മുടക്കേണ്ടിവരും. പോളിസി ഉടമകള്‍ക്കായി ആകെ 2.21 കോടി ഓഹരികളാണ് മാറ്റിവെച്ചരിക്കുന്നത്. ജീവനക്കാര്‍ക്കു വേണ്ടി 15.81 ലക്ഷം ഓഹരികളും നീക്കിവെച്ചു. 50 ശതമാനം ഓഹരികള്‍ വന്‍കിട നിക്ഷേപകര്‍ക്കായും 15 ശതമാനം ഓഹരികള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായും ബാക്കിയുള്ളവ റീട്ടെയില്‍ നിക്ഷേപകര്‍ക്കായും മാറ്റിവച്ചു.
തുടര്‍ന്ന് അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മേയ് 12-ന് ഓഹരി അനുവദിക്കും. അപേക്ഷ നിരസിച്ചവര്‍ക്ക് മേയ് 12-ന് തന്നെ പണം തിരികെ നല്‍കും. അനുവദിക്കപ്പെട്ട ഓഹരി മേയ് 16-ന് ഡിമാറ്റ് അക്കൗണ്ടില്‍ ലഭ്യമാകും. മേയ് 17-നാണ് എല്‍ഐസി ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നത്. അതേസമയം, നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതില്‍ നിന്നും ഓഹരി വില്‍പനയുടെ അളവ് കുറച്ചെങ്കിലും രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. ഇതുവരെയുള്ള ഐപിഒ റെക്കോഡ് 18,300 കോടി സമാഹരിച്ച പേടിഎമ്മിന്റേതാണ്.
അതേസമയം നിര്‍ദേശിക്കപ്പെട്ട ഓഹരി വിലയില്‍ എല്‍ഐസിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 6 ലക്ഷം കോടി രൂപയാണ്. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ വിപണി മൂല്യമുള്ള കമ്പനിയായ എല്‍ഐസി മാറും. ആഗോള തലത്തില്‍ 186-ആം സ്ഥാനവും ലഭിക്കും. നിലവില്‍ 19 ലക്ഷം കോടിയിലേറെ മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് രാജ്യത്ത് മാര്‍ക്കറ്റ് കാപിറ്റലൈസേഷനില്‍ ഒന്നാമത് നില്‍ക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് എന്നീ കമ്പനികളാണ് യഥാക്രമം 2, 3, 4 സ്ഥാനങ്ങളിൽ നില്‍ക്കുന്നത്.
എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തി 36.8 ലക്ഷം കോടി രൂപയാണ്. മറ്റുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ എല്ലാം ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ആസ്തിയാകട്ടെ 7 ലക്ഷം കോടിയില്‍ താഴെ മാത്രമാണ്. അതുപോലെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ വിപണി വിഹിതത്തിലും എല്‍ഐസി തന്നെയാണ് ഒന്നാമത്. 64 ശതമാനമാണ് വിഹിതം. മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തനിച്ച് 10 ശതമാനത്തിലധികം വിപണി വിഹിതം നേടാന്‍ സാധിച്ചിട്ടില്ല. അതേസമയം 13.53 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരുടെയും 1.14 ലക്ഷം ജോലിക്കാരുടെയും സേവനം എല്‍ഐസി പ്രയോജനപ്പെടുത്തുന്നു.
ഇന്‍ഷുറന്‍സിനു പുറമേ, മ്യൂച്വല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ട്, ഹൗസിങ് ഫിനാന്‍സ്, കാര്‍ഡ് സര്‍വീസുകള്‍ എന്നീ മേഖലകളിലും എല്‍ഐസിക്ക് ബിസിനസ് പങ്കാളിത്തമുണ്ട്. എല്‍ഐസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ഓഫിസുകളുമുണ്ട്. വിപണിയിലെ മത്സരക്ഷമതയിലും മുന്നിലാണ്. നിലവിലുള്ള ബാങ്കുകള്‍ ഉള്‍പ്പടെ പല കമ്പനികളിലും ഗണ്യമായ തോതിലുള്ള ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റേയും കാലാകാലങ്ങളില്‍ മാറാവുന്ന നയങ്ങളും എല്‍ഐസിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications