നിരവധി പ്രതികൂല ഘടകങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കവേയാണ് ഏപ്രില്‍ മാസത്തിലേക്കും അതുവഴി പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കും വിപണി കടന്നുവന്നത്. 2022- 23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം പൂര്‍ത്തിയാകുമ്പോള്‍ ഫലം അത്ര ആശാവഹമല്ല. ഏപ്രില്‍ മാസത്തില്‍ പ്രധാന സൂചികകള്‍ 3 ശതമാനത്തോളം നഷ്ടം നേരിട്ടു. സെന്‍സെക്‌സില്‍ 1,508 പോയിന്റും നിഫ്റ്റിയില്‍ 362 പോയിന്റും താഴ്ന്നു. എന്നാല്‍ സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം സൂചികകള്‍ നേട്ടം കൊയ്തു. യഥാക്രമം 1.7 ശതമാനം, 1.5 ശതമാനം വീതവും ഇരു സൂചികകളും കഴിഞ്ഞ മാസത്തില്‍ നേട്ടം രേഖപ്പെടുത്തി.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തെ അതിജീവിച്ച് നിരവധി പെന്നി ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ചത്. ഏസ് ഇക്വിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 18 പെന്നി സ്റ്റോക്കുകള്‍ 170 ശതമാനം വരെ ലാഭം രേഖപ്പെടുത്തി. പെന്നി ഓഹരികളെ കുറിച്ച് കൃത്യമായ നിര്‍വചനം ഇല്ലെങ്കിലും 10 രൂപയില്‍ താഴെയുള്ള ഓഹരികളെയാണ് പൊതുവേ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കൂട്ടത്തില്‍ നിന്നും 1,000 കോടിയെങ്കിലും മാര്‍ക്കറ്റ് കാപിറ്റലൈസേഷനുള്ള ഓഹരികളെ പരിശോധിച്ചതില്‍ നിന്നാണ് ഏപ്രില്‍ മാസത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം കരസ്ഥമാക്കിയ 18 ഓഹരികളെ തെരഞ്ഞെടുത്തത്.
പോളീസ്റ്ററില്‍ നെയ്‌തെടുക്കുന്ന ചണപ്പട്ടുകള്‍ നിര്‍മിക്കുന്ന കമ്പനിയായ രാജ് റയോണ്‍ ഇന്‍ഡ്‌സ്ട്രീസിന്റെ ഓഹരികളാണ് നിക്ഷേപകരുടെ മനം നിറയ്ക്കുന്ന നേട്ടം സമ്മാനിച്ചവയില്‍ ഒന്നാമത്. കഴിഞ്ഞ മാസം മാത്രം 170 ശതമാനമാണ് ഈ ഓഹരികള്‍ മുന്നേറിയത്. മാര്‍ച്ച് 31-ന് 2.24 രൂപയായിരുന്ന ഓഹരികള്‍ ഏപ്രില്‍ അവസാനത്തോടെ 6.04 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. സമാനമായി ടെക്‌സ്റ്റൈല്‍ കമ്പനിയായ മിഡ് ഇന്ത്യ ഇന്‍ഡസ്ട്രീസ് 151 ശതമാനം നേട്ടമാണ് കഴിഞ്ഞ മാസത്തില്‍ കരസ്ഥമാക്കിയത്. മാര്‍ച്ച് അവസാനത്തില്‍ 8.56 രൂപയായിരുന്ന ഓഹരി ഏപ്രില്‍ 29-ന് 21.49 രൂപയിലേക്ക് മുന്നേറി.
അതുപോലെ സിള്‍ഫ് ടെക്‌നോളജീസ് 150.32 %, എംപിഎല്‍ പ്ലാസ്റ്റിക്‌സ് 150.31 %, സാംഖ്യ ഇന്‍ഫോടെക് 150.27 %, ക്വെസ്റ്റ് സോഫ്‌ടെക് (ഇന്ത്യ) 149.62 %, മധുവീര്‍ കോം 18 നെറ്റ്‌വര്‍ക്ക് 149.50 % വീതവും ഏപ്രില്‍ മാസത്തില്‍ നേട്ടം സ്വന്തമാക്കി.
ഗുജറാത്ത് കോംടെക്‌സ് 148.18 %, ഇംപക്‌സ് ഫെറോ ടെക് 145.74 %, സെനിത്ത് സ്റ്റീല്‍ പൈപ്‌സ് & ഇന്‍ഡസ്ട്രീസ് 143.64 %, രാംചന്ദ്ര ലീസിങ് & ഫിനാന്‍സ് 141.03 %, ക്വാഡ്രന്റ് ടെലി വെഞ്ചേര്‍സ് 130.30 %, ഗോള്‍ഡ് ലൈന്‍ ഇന്റര്‍നാഷണല്‍ ഫിന്‍വെസ്റ്റ് 130 %, ഓറിയന്റ് ട്രേഡ്‌ലിങ്ക് 110.73 %, നെക്‌സസ് സര്‍ജിക്കല്‍ & മെഡികെയര്‍ 105.44 %, ടെറ്റന്‍ ഇന്‍ടെക് 105.02 %, ബിഎല്‍എസ് ഇന്‍ഫോടെക് 103.32 %, സ്വദേശി പോളിടെക്‌സ് 101.78 % വീതവും കഴിഞ്ഞ മാസത്തില്‍ നേട്ടം രേഖപ്പെടുത്തി.
അതേസമയം പെന്നി ഓഹരികളില്‍ നിക്ഷേപിക്കുന്നത് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വേണമെന്ന് വാള്‍പ്രോയുടെ ഡയറക്ടര്‍ നേഹ ഖന്ന ചൂണ്ടിക്കാട്ടി. സാധാരണ ഗതിയില്‍ ശക്തമായ അടിത്തറയും ബിസിനസിലെ വളര്‍ച്ചയും മികച്ച മാനേജ്‌മെന്റും തുടങ്ങിയ നിരവധി ഘടകങ്ങളാലാണ് ഒരു ഓഹരിയുടെ വില വര്‍ധിക്കുന്നത്. എന്നാല്‍ പെന്നി ഓഹരികളിലെ കുതിപ്പിന് കാരണം മേല്‍ പറഞ്ഞ ഘടകങ്ങള്‍ തന്നെയാവണം എന്നില്ല. ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും എന്നതിനാല്‍ അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ പെന്നി ഓഹരികളുടെ വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും.
അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. അതിനാല്‍ ഓഹരിയുടെ വില മാത്രം അടിസ്ഥാനമാക്കാതെ കമ്പനിയുടെ പ്രകടനവും പശ്ചാത്തലവും ഭാവി സാധ്യതകളിം വിലയിരുത്തിയാവണം നിക്ഷേപത്തിനുള്ള തീരുമാനം സ്വീകരിക്കേണ്ടത്. അടിസ്ഥാനപരമായി മികച്ച പെന്നി ഓഹരികള്‍ക്ക് കാലക്രമേണ മികച്ച നേട്ടം നല്‍കാനും സാധിക്കും. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാമെന്നും വിപണി വിദഗ്‌ധർ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റി പുറത്തിറക്കിയ റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications