സംസ്ഥാനത്ത് ലോട്ടറി വിൽപ്പന ഇന്ന് ആരംഭിക്കും. ഇത് സംബന്ധിച്ച് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. ധനമന്ത്രി തോമസ് ഐസക് ട്രേഡ് യൂണിയൻ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. ലോട്ടറി ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജൂൺ രണ്ടിന് ലോട്ടറികളുടെ നറുക്കെടുപ്പ് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
ജൂൺ 26നാണ് സമ്മർ ബമ്പർ നറുക്കെടുപ്പ്. ലോക്ക്ഡൌണിനെ തുടർന്ന് എട്ടു ലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റി വച്ചിരുന്നത്. ലോട്ടറി വിൽപ്പനയിൽ നിന്നുള്ള ലാഭം പൂർണമായും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതും കണക്കിലെടുത്താണ് നറുക്കെടുപ്പ് പുനരാരംഭിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു. വിറ്റുപോകാത്ത പൗർണമി, വിൻ വിൻ, സ്ത്രീശക്തി ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്റുമാരിൽ നിന്ന് തിരിച്ചെടുക്കാനും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
ഭാര്യയുടെ കൈയിൽ നിന്ന് കടം വാങ്ങി ലോട്ടറി എടുത്തു; അടിച്ചത് 28 കോടി
25 ടിക്കറ്റുകൾ അടങ്ങിയ ബുക്കായി മാത്രമെ ടിക്കറ്റുകൾ തിരിച്ചെടുക്കൂ. ചില്ലറയായി ടിക്കറ്റുകൾ തിരിച്ചെടുക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ലോക്ക് ഡൗൺ മൂലം മാർച്ച് 23നാണ് സംസ്ഥാനത്ത് ലോട്ടറി വില്പന നിറുത്തി വച്ചത്. കോവിഡ് പെരുമാറ്റചട്ടം പാലിച്ചാകും വിൽപ്പന. വിൽപ്പനക്കാർക്കുള്ള മാസ്കും കുപ്പി സാനിട്ടൈസറും ക്ഷേമനിധി ബോർഡുവഴി സൗജന്യമായി നൽകും.
ക്ഷേമനിധി അംഗങ്ങളായ വിൽപ്പനക്കാർക്ക് 100 ടിക്കറ്റ് കടം നൽകും. ഓണത്തിനുമുമ്പ് പണം ഗഡുക്കളായി തിരിച്ചടയ്‌ക്കണം. മുടങ്ങിയാൽ ഓണംബോണസിൽ കുറയ്‌ക്കുമെന്നും മന്ത്രി അറിയിച്ചു. അടച്ചുപൂട്ടലിന്റെ ഭാഗമായി ഉപയോഗശൂന്യമായ ടിക്കറ്റുകൾ ഭാഗ്യക്കുറി ഓഫീസിലെത്തിച്ചാൽ, അതേ നറുക്കെടുപ്പിനുള്ള പുതിയ ടിക്കറ്റ് നൽകും. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവർക്ക് ആയിരം രൂപ ആശ്വാസ ധനവും സർക്കാർ നൽകിയിരുന്നു.