ചികിത്സചിലവുകൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതത്തിൽ അത്യാവശ്യം വേണ്ട ഘടകങ്ങളുടെ പട്ടികയിലാണ് ഇപ്പോൾ ആരോഗ്യ ഇൻഷൂറൻസിന്റെ സ്ഥാനവും. അതിനാൽ തന്നെ ഈ മേഖലയിലെ വളർച്ചയും വളരെ വേഗത്തിലാണ്. സുരക്ഷിതവും കാര്യക്ഷമവുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇൻഷുറൻസ് മേഖലയിൽ നിരവധി മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുകയാണ്. അടുത്തിടെ ആരോഗ്യ ഇൻഷൂറൻസ് മേഖലയിൽ ഐആർഡിഎഐ വരുത്തിയ പ്രധാന മാറ്റങ്ങളിൽ ചിലത് ഇവയാണ്;
പ്രീമിയം ഇനി തവണകളായി അടയ്‌ക്കാം
ഇൻഷുറൻസ് പ്രീമിയം ഒറ്റത്തവണയായി നൽകുന്നത് ഒരു സാധരണക്കാരന് ഒട്ടും എളുപ്പമാകില്ല. പ്രത്യേകിച്ചും ഒരു വ്യക്തിയുടെ വരുമാന സ്രോതസ്സുകൾ പരിമിതമാണെങ്കിൽ. ഉയർന്ന പ്രീമിയം അത്തരം ആളുകളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും. നിലവിൽ ഉപഭോക്താവ് പോളിസിയുടെ പ്രീമിയം നൽകേണ്ടത് ഒരോ വർഷവുമാണ്. എന്നാൽ ഇനി മുതൽ തവണകളായി നൽകിയാൽ മതിയാകും. അതായത് ഉപഭോക്താക്കൾക്ക് അവരുടെ ഇൻഷൂറൻസ് പ്രീമിയം മാസം തോറുമോ മൂന്നുമാസം കൂടുമ്പോഴോ ആറുമാസം കൂടുമ്പോഴോ അടയ്‌ക്കാൻ സാധിക്കും. ഇങ്ങനെ പ്രീമിയം അടയ്‌ക്കുമ്പോൾ ഉപഭോക്താക്കൾക്ക് പ്രീമിയം ഒരു ഭാരമായി അനുഭവപ്പെടില്ല. സാമ്പത്തിക ശേഷി കുറഞ്ഞവർക്കും മുതിർന്ന പൗരന്മാർക്കും ഐആർഡിഎഐയുടെ ഈ പുതിയ രീതി ഏറെ ഉപകാരപ്പെടും.
പ്രായ പരിധിയിൽ ആശങ്കപ്പെടേണ്ടതില്ല
ആരോഗ്യ ഇൻഷുറൻസിന്റെ മുമ്പത്തെ നിയമങ്ങൾ അനുസരിച്ച്, ആരോഗ്യ ഇൻഷൂറൻസ് പോളിസി എടുക്കുന്നതിനുള്ള പ്രായം 18-നും 65-നും ഇടയിലായിരുന്നു. 65 വയസ് കഴിഞ്ഞാൽ ഒരാൾക്ക് ഉയർന്ന പ്രീമിയം നൽകേണ്ടിവരും. കൂടാതെ ഉപയോക്താക്കളുടെ 65-75 വയസ്സിനുശേഷം ഇൻഷുറൻസ് റദ്ദാക്കാനുള്ള അവകാശം ചില ഇൻഷുറൻസ് കമ്പനികൾക്ക് നിക്ഷിപ്തമാണ്. പുതിയ നിർദ്ദേശപ്രകാരം ഒരാൾക്ക് അവരുടെ ഇൻഷുറൻസ് റദ്ദാക്കപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ആജീവനാന്ത പുതുക്കൽ സാധ്യമാകും.
കൂടുതൽ രോഗങ്ങൾക്ക് പരിരക്ഷ ഉൾപ്പെടുത്തി
ഒരാളുടെ ഹെല്‍ത്ത് റിസ്‌ക് മുഴുവന്‍ കവര്‍ ചെയ്യുന്ന വിധത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികൾ പരിഷ്‌കരിച്ചിട്ടുണ്ട്. നേരത്തെ റിസ്‌ക് കൂടുതലാണെന്ന കാര്യം പറഞ്ഞ് മാറ്റി നിർത്തിയിരുന്ന, പ്രത്യേകിച്ച് വാർധക്യകാല രോഗങ്ങളെ ഐആർഡിഎഐ ഇപ്പോൾ ഇൻഷൂറൻസിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. തിമിര ശസ്ത്രക്രിയ, മാനസിക രോഗാവസ്ഥ, മുട്ടു മാറ്റ ശസ്ത്രക്രിയ, പാര്‍ക്കിന്‍സണ്‍സ്, അള്‍ഷിമേഴ്‌സ് തുടങ്ങിയ വാർധക്യകാല രോഗങ്ങളെല്ലാം ഇപ്പോൾ ഇൻഷൂറൻസ് പരിധിയിൽ വരും.
നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പിനും നിയന്ത്രണങ്ങൾക്കും ഐആർഡിഎഐ മാറ്റം വരുത്തിയിട്ടുണ്ട്. നാല് വർഷത്തെ കാത്തിരിപ്പ് രണ്ട് വർഷമായി കുറച്ചിട്ടുണ്ട്. അതായത് ഇൻഷൂറൻസ് കമ്പനികൾക്ക് വേണമെങ്കിൽ രണ്ട് വർഷത്തിന് ശേഷം നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് നൽകാം. കാർഡിയാക് പ്രശ്‌നങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് വെയിറ്റിംഗ് പിരീഡ് 30 ദിവസമായി കുറയ്‌ക്കണമെന്ന് ഐആർഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്.
കേരള ബജറ്റ് 2020: വയനാട്ടിന്റെ ടൂറിസം മേഖലാ വികസനത്തിന് 5 കോടി, പുതിയ തീര്‍ത്ഥാടന പദ്ധതിയും
ഇതര ചികിത്സകൾ
സ്റ്റാൻഡേർഡ് ആരോഗ്യ ഇൻഷൂറൻസ് പോളിസിയിൽ ഇതര ചികിത്സയ്‌ക്കുള്ള (ആയുഷ്) ചെലവുകൾക്കു കൂടി കവറേജ് നൽകണമെന്ന് ഐആർഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്. ഹോമിയോപ്പതി, ആയുർവേദം, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ കവറേജിനുള്ള പരിധി ഇൻഷൂറൻസ് കമ്പനിക്ക് നിശ്ചയിക്കാം.
കേരള ബജറ്റ് 2020: കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി
ഫ്രീ-ലുക്ക് പിരീഡ് പരിഷ്‌ക്കരിച്ചു
ഐആർഡിഎഐ നിർദ്ദേശിച്ച പുതിയ നിയമങ്ങൾ അനുസരിച്ച്, പോളിസി ഹോൾഡർമാർക്ക് അവരുടെ ഇൻഷുറൻസ് പോളിസിയും അതിൽ സൂചിപ്പിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യുന്നതിന് 15 ദിവസം (പോളിസി വാങ്ങൽ തീയതി മുതൽ) ലഭിക്കും. പദ്ധതിയിൽ അവർക്ക് അതൃപ്‌തിയുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ അത് റദ്ദാക്കണം.
സംസ്ഥാന ബജറ്റ്: 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ തുറക്കും
ക്ലെയിമുകൾ നിരസിക്കുന്നതിന് കമ്പനികൾ വ്യക്തമായ കാരണങ്ങൾ നൽകണം
ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും അപ്രസക്തമായ അല്ലെങ്കിൽ വ്യാജ കാരണങ്ങൾ പറയാറുണ്ടെന്ന് പലരും പരാതിപ്പെടാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, എല്ലാ ഇൻഷുറൻസ് ദാതാക്കളും പാലിക്കേണ്ട ഒരു പ്രോട്ടോക്കോൾ ഐആർഡിഎഐ ഉണ്ടാക്കിയിട്ടുണ്ട്. ക്ലെയിമുകൾ വിലയിരുത്തുമ്പോൾ ഓരോ ഇൻഷുറൻസ് ദാതാവിനും പാലിക്കേണ്ട 18 കോഡുകൾ ഉൾക്കൊള്ളുന്ന ഒരു ചാർട്ടാണ് ഇത്.