കുടിയേറ്റ തൊഴിലാളികൾക്കായുള്ള എച്ച് -1ബി വിസ ഫീസ് ലക്ഷം ഡോളറാക്കി ഉയർത്തിയ യുഎസ് നടപടി ഇന്ത്യൻ ഐടി മേഖലിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിസ നടപടിയിൽ എന്തെങ്കിലും മാറ്റം വരുത്താൻ ട്രംപ് ഭരണകൂടം തയ്യാറാകുമോ എന്നതായിരുന്നു എല്ലാവരുടേയും ചോദ്യം. എന്നാൽ അതുണ്ടായില്ല. എച്ച് -1ബി വിസ നടപടിയിൽ കൂടുതൽ വ്യക്തത കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടം നടത്തുകയും ചെയ്തു.
ഉയർത്തിയ ഫീസ് ബാധകമാവുക പുതിയ അപേക്ഷകർക്കുമാത്രമായിരിക്കുമെന്നും നിലവിലെ വിസയുടെ സ്റ്റാറ്റസ് മാറ്റുന്നതിനും വിസാകാലാവധി ദീർഘിപ്പിക്കുന്നതിനും പുതിയ നിയമത്തിൽ ഇളവുണ്ടാകുമെന്നും യുനൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് (യു.എസ്.സി.ഐ.എസ്) മാർഗനിർദേശങ്ങളിൽ വ്യക്തമാക്കി. സെപ്റ്റംബർ 19നായിരുന്നു വിസ ഫീസ് ഉയർത്തി ട്രംപിന്റെ ഉത്തരവ്. അതിനു മുമ്പ് അനുവദിച്ച വിസക്ക് പുതിയ ഫീസ് ബാധകമാകില്ല. അത്തരം വിസ കൈവശമുള്ളവർക്ക് രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനോ സ്വന്തം രാജ്യത്തുനിന്ന് യു.എസിലേക്ക് പ്രവേശിക്കുന്നതിനോ വിലക്കുണ്ടാവില്ല. സെപ്റ്റംബർ 21ന് മുമ്പ് വിസ സംബന്ധിച്ച പരാതി നൽകിയവർക്കും പുതിയ നിയമം ബാധകമാ കില്ല.
വിസ നിർത്തി കമ്പനികൾ
ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള നയമാറ്റത്തെത്തുടർന്ന് നിരവധി പ്രമുഖ യുഎസ് കമ്പികൾ ചില തസ്തികകളിലേക്കുള്ള എച്ച് -1 ബി വിസകളുടെ സ്പോൺസർഷിപ്പ് താൽക്കാലികമായി നിർത്തുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. പ്രധാന 3 കമ്പനികൾ ഏതൊക്കെയാണെന്ന് നോക്കാം.

1. കോഗ്നിസന്‍റ്
ഇന്ത്യയിൽ സ്ഥാപിതമായതും ന്യൂജേഴ്‌സിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഐടി കൺസൾട്ടിംഗ് സ്ഥാപനം പുതിയ എച്ച് -1 ബി വിസ നയത്തിൽ ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഒക്ടോബർ 14 ന് പുറത്തിറക്കിയ പുതിയ നിയമന പരസ്യത്തിൽ "തൊഴിലുടമ സ്പോൺസർഷിപ്പിന്‍റെ ആവശ്യമില്ലാതെ യുഎസിൽ ജോലി ചെയ്യാൻ നിയമപരമായി അധികാരമുള്ള അപേക്ഷകരെ മാത്രമേ ഈ സ്ഥാനത്തേക്ക് പരിഗണിക്കൂ" എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് തസ്തികയിലേക്കുള്ളതാണ് പുതിയ റിക്രൂട്ട്മെന്‍റ്.
2. വാള്‍മാര്‍ട്ട്
ഏകദേശം 2,400 എച്ച്-1ബി ഹോൾഡർമാരുള്ള വാൾമാർട്ട്, വിസ സ്പോൺസർഷിപ്പ് ആവശ്യമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മികച്ച പ്രതിഭകളെ നിയമിക്കാന്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും ഫീസ് വര്‍ദ്ധനവ് കാരണം ജാഗ്രത പാലിക്കുന്നതായി വാള്‍മാര്‍ട്ട് വക്താവ് അറിയിച്ചു.വിസാ ഫീസ് വര്‍ദ്ധന, വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന സാങ്കേതിക, ധനകാര്യ കമ്പനികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഉയര്‍ന്ന ചെലവ്, നവീകരണത്തെ നിരുത്സാഹപ്പെടുത്തുമെന്നും സ്ഥാപനങ്ങളെ ആഗോളതലത്തില്‍ പുറകോട്ടടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
3. ടാറ്റ കൺസൾട്ടൻസി സർവീസസ്
ഏറ്റവും വലിയ എച്ച്-1ബി സ്പോൺസർമാരിൽ ഒന്നായ ടാറ്റ കൺസൾട്ടൻസി സർവീസസ് എച്ച് -1 ബി വിസ നിയമനങ്ങൾ നിർത്തുമെന്ന് പ്രഖ്യാപിച്ചു. കമ്പനിക്ക് യുഎസിൽ ആവശ്യത്തിന് എച്ച്-1ബി ജീവനക്കാരുണ്ടെന്നും ഇനി പ്രാദേശിക പ്രതിഭകളെ നിയമിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും സിഇഒ കെ. കൃതിവാസൻ ഡെക്കാൻ ക്രോണിക്കിളിനോടും ടൈംസ് ഓഫ് ഇന്ത്യയോടും പറഞ്ഞു.


Click it and Unblock the Notifications