വ്യാഴാഴ്ച്ച വിപണി ഒന്നടങ്കം തകര്‍ന്നുതരിപ്പണമായിരിക്കുന്നു. സെന്‍സെക്‌സില്‍ 1,000 പോയിന്റ് നഷ്ടം. നിഫ്റ്റി സൂചിക 15,900 പോയിന്റിന് താഴെ. എല്ലാ വ്യവസായ വിലസൂചികകളും ചുവപ്പില്‍ കാലുറച്ചു നില്‍ക്കുകയാണ്. കാപ്പിറ്റല്‍ ഗൂഡ്‌സ്, ഓട്ടോ, ബാങ്ക്, മെറ്റല്‍, പവര്‍, റിയല്‍റ്റി സൂചികകളില്‍ 2 മുതല്‍ 3 ശതമാനം വരെ നീളുന്ന രൂക്ഷമായ ഇടിവ്.
നിലംതൊടാത്ത വീഴ്ച്ചയാണ് സ്‌മോള്‍-കാപ്പ്, മിഡ്-കാപ്പ് സ്‌റ്റോക്കുകള്‍ കാണുന്നത്. എന്നാല്‍ ഈ 'കൂട്ടക്കരച്ചിലിനിടെയും' ഒരു ചെറു ഓഹരി ആരെയും കൂസാതെ മുന്നേറുകയാണ്. അതും 9 ശതമാനത്തിലധികം നേട്ടത്തില്‍!
മാന്‍ ഇന്‍ഡസ്ട്രീസാണ് സംഭവം. ബുധനാഴ്ച്ച 74.55 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനിയുടെ ഓഹരികള്‍ ഇന്ന് 81.55 രൂപയിലാണ് ഇടപാടുകള്‍ നടത്തുന്നത്. 76.90 രൂപയിലായിരുന്നു ഇന്നത്തെ തുടക്കം. ഒരുഘട്ടത്തില്‍ 84.40 രൂപ വരെയ്ക്കും ഉയരാന്‍ മാന്‍ ഇന്‍ഡസ്ട്രീസിന് കഴിഞ്ഞു. കമ്പനിയുടെ ഓഹരി വില ഉയരാനുള്ള കാരണമെന്തെന്നോ?
വിഖ്യാത നിക്ഷേപകനായ വികാസ് വിജയ്കുമാര്‍ ഖെമാനി ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും 4 ലക്ഷം ഓഹരികള്‍ അധികം സമാഹരിച്ചതാണ് മാന്‍ ഇന്‍ഡസ്ട്രീസിന്റെ കുതിപ്പിന് പിന്നിലെ രഹസ്യം. പ്രമുഖ നിക്ഷേപ സ്ഥാപനമായ കാര്‍ണേലിയന്‍ കാപ്പിറ്റലിന്റെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. മെയ് 11 -നാണ് ഖെമാനി ഈ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് നടത്തിയത്.
ഇന്നലെ 14 ശതമാനത്തോളം വിലയിടിവ് കമ്പനി നേരിട്ടിരുന്നു. ഈ അവസരം വികാസ് ഖെമാനി മുതലാക്കി. ബുധനാഴ്ച്ച 73.79 രൂപയെന്ന ശരാശരി വിലയ്ക്കാണ് ഇദ്ദേഹം മാന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ അധികം വാങ്ങിക്കൂട്ടിയത്. 2022 മാര്‍ച്ച് വരെയുള്ള കണക്കുപ്രകാരം മാന്‍ ഇന്‍ഡസ്ട്രീസില്‍ 2.61 ശതമാനം ഓഹരി പങ്കാളിത്തം വികാസ് ഖെമാനിക്കുണ്ട്. കമ്പനിയുടെ 15.43 ലക്ഷം ഓഹരികളാണ് ഇദ്ദേഹം കൈവശം സൂക്ഷിക്കുന്നതും.
1988 -ല്‍ സ്ഥാപിതമായ മാന്‍ ഇന്‍ഡസട്രീസ് വിഖ്യാതമായ മാന്‍ ഗ്രൂപ്പിന് കീഴിലുള്ള ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ്. കാര്‍ബണ്‍ സ്റ്റീല്‍ പൈപ്പുകളുടെ നിര്‍മാണത്തിലാണ് മാന്‍ ഇന്‍ഡസ്ട്രീസ് പ്രധാനമായും ഏര്‍പ്പെടുന്നത്. ഇതിന് പുറമെ അടിസ്ഥാന സൗകര്യവികസനം, റിയല്‍ എസ്റ്റേറ്റ്, ട്രേഡിങ് തുടങ്ങിയ രംഗങ്ങളിലും കമ്പനി കൈകടത്തുന്നുണ്ട്.
കഴിഞ്ഞവാരം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കാര്‍ബണ്‍ സ്റ്റീല്‍ പൈപ്പുകള്‍ വിതരണം ചെയ്യാനുള്ള കരാര്‍ മാന്‍ ഇന്‍ഡസ്ട്രീസ് നേടിയിരുന്നു. 1,500 രൂപയുടേതാണ് കരാര്‍. പുതിയ ഓര്‍ഡര്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ 4 ശതമാനം ഉയര്‍ന്ന് 92 രൂപ വരെയ്ക്കുമെത്താന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചിരുന്നു.
പറഞ്ഞുവരുമ്പോള്‍ മാന്‍ ഇന്‍ഡസ്ട്രീസ് മാത്രമല്ല, ബള്‍ക്ക് ഡീലിനെ തുടര്‍ന്ന് വാക്‌സ്‌ടെക്‌സ് കോട്ട്ഫാബും വ്യാഴാഴ്ച്ച ടോപ്പ് ഗിയറിലാണ് പായുന്നത്. ടെക്‌സ്റ്റൈല്‍ കമ്പനിയായ വാക്‌സ്‌ടെക്‌സിന്റെ 2.65 ലക്ഷം ഓഹരികള്‍ 35.6 രൂപ ശരാശരി വിലയ്ക്ക് നോമൂറ സിംഗപ്പൂര്‍ സ്ഥാപനം സമാഹരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ കമ്പനി ഇന്നുകടന്നു. ഓഹരി വില 37.35 രൂപ.
ബിഎസ്ഇ സ്‌മോള്‍-കാപ്പ് സൂചികയുടെ ഭാഗമായ നവ ഭാരത് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് 4 ശതമാനത്തിലധികവും ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് 2 ശതമാനത്തിലധികവും മുന്നേറ്റം ഇന്നു കാഴ്ച്ചവെക്കുന്നുണ്ട്. ലോഹനിര്‍മാണം, വൈദ്യുത ഉത്പാദനം, ഖനനം, കാര്‍ഷികം, ഹെല്‍ത്ത്‌കെയര്‍ രംഗങ്ങളില്‍ ചുവടുവെയ്ക്കുന്ന കമ്പനിയാണ് നവഭാരത് വെഞ്ച്വേഴ്‌സ്. 20,067 വാഗണുകള്‍ക്കുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ഓര്‍ഡര്‍ കരസ്ഥമാക്കിയ പശ്ചാത്തലത്തിലാണ് ടെക്‌സ്മാകോ റെയിലിന്റെ ഉയര്‍ച്ച. 6,450 കോടി രൂപയുടേതാണ് കരാര്‍. ഓഹരി വില 47.90 രൂപ.
കെആര്‍ബിഎല്‍ ലിമിറ്റഡ് ഓഹരികളിലും കാണാം 7 ശതമാനത്തിലധികം കയറ്റം. ബസ്മരി അരി കയറ്റുമതി ചെയ്യുന്ന ലോകത്തെ മുന്‍നിര കമ്പനിയാണ് കെആര്‍ബിഎല്‍. ആദായനികുതി വകുപ്പില്‍ നിന്നും ഭേദപ്പെട്ട നികുതിയിളവ് ലഭിച്ച സാഹചര്യത്തിലാണ് കെആര്‍ബിഎല്‍ ഓഹരികളിലെ ഉണര്‍വ്. ഓഹരി വില 219.20 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications