ഇന്ത്യയുടെ വാരന്‍ ബഫറ്റെന്നാണ് രാകേഷ് ജുന്‍ജുന്‍വാല അറിയപ്പെടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ ലാര്‍ജ്-കാപ്പ് ഓഹരികള്‍ക്ക് ചുവടുപിഴച്ചിരുന്നു. ഈ അവസരത്തില്‍ സ്‌മോള്‍-കാപ്പ് ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ രക്ഷകരായത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയ ഭൂരിപക്ഷം സ്‌മോള്‍-കാപ്പ് ഓഹരികളും മള്‍ട്ടിബാഗര്‍മാരായിട്ടുണ്ട്. മള്‍ട്ടിബാഗര്‍ ഓഹരികളെന്താണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ? നിക്ഷേപ തുകയുടെ പതിന്മടങ്ങ് ലാഭം നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കുന്ന ഓഹരികളാണ് മള്‍ട്ടിബാഗര്‍മാര്‍.
രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ തിളക്കം കൈവരിക്കുന്ന ഇത്തരമൊരു സ്‌മോള്‍-കാപ്പ് സ്റ്റോക്കാണ് മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍. ഈ വര്‍ഷം മാത്രം 300 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന് സാധിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് 22 രൂപയില്‍ വ്യാപാരം നടത്തിയ ഈ ജുന്‍ജുന്‍വാല സ്റ്റോക്കിന്റെ ഇപ്പോഴത്തെ ഓഹരി വില 91.95 രൂപയാണ്.
അടുത്തതാണ് പ്രധാന ചോദ്യം --- മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ ഓഹരികള്‍ ഇനി വാങ്ങിയിട്ട് കാര്യമുണ്ടോ? ഓഹരികളുടെ പഴങ്കഥ പറയുന്നതില്‍ കാര്യമില്ല. കമ്പനിയുടെ ഓഹരി വില ഇനിയും ഉയരുമോ? നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് ഇതറിയാനാണ്.
വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ ഓഹരികളുടെ കുതിപ്പ് കഴിഞ്ഞിട്ടില്ല. ഹ്രസ്വകാലം കൊണ്ടുതന്നെ സ്റ്റോക്ക് മൂന്നക്കം തൊടുമെന്നാണ് വിലയിരുത്തല്‍. ചുരുങ്ങിയ കാലയളവില്‍ മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്റെ ഓഹരി വില 120 രൂപയിലേക്ക് ചേക്കേറുമെന്ന് ഇവര്‍ പ്രവചിക്കുന്നു.
Also Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുക
ആഭ്യന്തര ബ്രോക്കറേജായ ഷെയര്‍ഇന്ത്യയുടെ റിസര്‍ച്ച് മേധാവിയും വൈസ് പ്രസിഡന്റുമായ രവി സിങ് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ കമ്പനിയെ കുറിച്ച് നിരീക്ഷണം പങ്കുവെയ്ക്കുന്നുണ്ട്.
'തുറമുഖ വികസനം, കെട്ടിട നിര്‍മാണം, റോഡ് നിര്‍മാണം, വാണിജ്യ/വ്യാവസായിക നിര്‍മാണങ്ങള്‍ തുടങ്ങിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ നിറവേറ്റുന്ന കമ്പനിയാണ് മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 164.49 ശതമാനം വരുമാന വളര്‍ച്ച കുറിച്ചുകൊണ്ടാണ് കമ്പനി സെപ്തംബര്‍ പാദം പിന്നിട്ടത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്റെ വരുമാനം 159.91 കോടി രൂപയില്‍ നിന്നും 422.95 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇതേ കാലഘട്ടത്തില്‍ 49.17 കോടി രൂപ മാത്രമായിരുന്നു കമ്പനിയുടെ വരുമാനം. അതായത് വാര്‍ഷിക വളര്‍ച്ച 760.17 ശതമാനം. കഴിഞ്ഞ പാദം നികുതിക്ക് ശേഷം 173.35 കോടി രൂപ ലാഭം രേഖപ്പെടുത്താനും മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന് സാധിച്ചു', രവി സിങ് പറയുന്നു.
ഈ വാരം ഡേ ട്രേഡിങ്ങിന് വാങ്ങാന്‍ പറ്റിയ സ്റ്റോക്കെന്നാണ് മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷനെ സുമീത് ബഗാഡിയ വിശേഷിപ്പിക്കുന്നത്. ആഭ്യന്തര ബ്രോക്കറേജായ ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. 'ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ പോസിറ്റീവ് കാഴ്ച്ചപ്പാടാണ് മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ ഓഹരികള്‍ പങ്കുവെയ്ക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ ഓഹരികള്‍ വാങ്ങാം. 105 രൂപയാണ് സ്റ്റോക്കിലെ ടാര്‍ഗറ്റ് വില. സ്‌റ്റോപ്പ് ലോസ് 80 രൂപയും', ഹ്രസ്വകാല നിക്ഷേപകരോട് സുമീത് ബഗാഡിയ നിര്‍ദേശിക്കുന്നു.
തുടര്‍ച്ചയായി നാലു പാദങ്ങളില്‍ ലാഭവളര്‍ച്ച കയ്യടക്കുന്ന മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ കമ്പനിയെ കുറിച്ച് പ്രോഫിഷ്യന്റ് ഇക്വിറ്റീസ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയക്കും പ്രതീക്ഷയുണ്ട്.
'കഴിഞ്ഞ നാലു പാദങ്ങളിലും കമ്പനി മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ച്ചവെച്ചത്. ലാഭം ഓരോ പാദത്തിലും ഉയരുന്നു. മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപകരും പ്രമോട്ടര്‍മാരും ഒരുപോലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് സ്‌റ്റോക്കിലുള്ള ഇവരുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വില്‍പ്പനയില്‍ 14 ശതമാനവും ലാഭത്തില്‍ 12 ശതമാനവും വീതം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. അതുകൊണ്ട് അഗ്രസീവ് നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ നിലയില്‍ ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 106 രൂപ', മനോജ് ഡാല്‍മിയ നിര്‍ദേശിക്കുന്നു.
'പ്രതിദിന ചാര്‍ട്ട് പരിശോധിക്കുമ്പോള്‍ ഹ്രസ്വകാലത്തേക്ക് അപ്‌ട്രെന്‍ഡാണ് സ്റ്റോക്ക് അറിയിക്കുന്നത്. സെപ്തംബര്‍ ഒന്‍പതിന് 47 രൂപയില്‍ നിന്നുമൊരു ബ്രേക്കൗട്ട് ഓഹരികള്‍ കണ്ടെത്തിയിരുന്നു. നവംബര്‍ 17 -ന് 106 രൂപ വരെയ്ക്കും മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്റെ ഓഹരി വില ഉയരുകയുമുണ്ടായി. ഇപ്പോള്‍ 85-95 രൂപ റേഞ്ചിലാണ് സ്റ്റോക്ക് വ്യാപാരം നടത്തുന്നത്. നിലവില്‍ ലാഭമെടുപ്പ് സമ്മര്‍ദ്ദത്തിലൂടെയാണ് മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ കടന്നുപോകുന്നത്. കുറച്ചുകാലത്തേക്ക് കൂടി ഇതു തുടരാം. ഇതേസമയം, അര്‍ത്ഥവത്തായൊരു വീഴ്ച്ചയ്ക്ക് പിന്നാലെ സ്റ്റോക്കില്‍ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കാം. അതുകൊണ്ട് ഹ്രസ്വകാല നിക്ഷേപകര്‍ക്ക് തിരുത്തലിനായി കാത്തുനില്‍ക്കാം. ദീര്‍ഘകാല നിക്ഷേപകര്‍ 120 രൂപ ടാര്‍ഗറ്റ് വില നിശ്ചയിച്ച് ഓഹരികള്‍ കൈവശം വെയ്ക്കുന്നത് തുടരാം', ഷെയര്‍ഇന്ത്യയുടെ രവി സിങ് പറയുന്നു.
ബുധനാഴ്ച്ച 2.85 ശതമാനം നേട്ടത്തിലാണ് മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. 91.35 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 91.95 രൂപയില്‍ തിരശ്ശീല വീണു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 4.31 ശതമാനം നേട്ടവും ഒരു മാസം കൊണ്ട് 3.28 ശതമാനം തകര്‍ച്ചയുമാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്.
ആറു മാസം കൊണ്ട് 144 ശതമാനം ഉയര്‍ന്ന കഥയും മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ ഓഹരികള്‍ക്ക് പറയാനുണ്ട്. ജൂണില്‍ 37 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 107.60 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 19.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 19.80. ഡിവിഡന്റ് യീല്‍ഡ് 1.24 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.