സാമ്പത്തിക വളര്‍ച്ചയും (വികാസ്) മെച്ചപ്പെട്ട ദിവസങ്ങളും (അച്ഛേ ദിന്‍) വാഗ്ദാനം ചെയ്താണ് 2014ല്‍ നരേന്ദ്ര മോഡി ഇന്ത്യയുടെ ഭരണ സാരഥ്യമേല്‍ക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും അദ്ദേഹം തന്റെ വിജയമാവര്‍ത്തിച്ചു. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ അദ്ദേഹം 7 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 1991ലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുവാന്‍ ആരംഭിച്ചതിന് ശേഷം പാര്‍ലമെന്റില്‍ ഒറ്റക്കക്ഷി ഭൂരിപക്ഷത്തിന്റെ ആശ്വാസം അനുഭവിച്ച രാജ്യത്തെ ഏക പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്. അത്തരം ഭൂരിപക്ഷത്തിന്റെ അഭാവമാണ് ഒരു സാമ്പത്തിക ശക്തിയെന്ന നിലയില്‍ ശക്തിയാര്‍ജിക്കുന്നതില്‍ നിന്നും ഇന്ത്യയെ പിന്നോട്ടു വലിക്കുന്നതെന്ന് പലപ്പോഴും വാദങ്ങളുയരാറുണ്ട്.
സമ്പദ് വ്യവസ്ഥയിലെ മൗലീക ഘടകങ്ങള്‍
മോഡിയുടെ വാഗ്ദാനങ്ങള്‍ക്കും രാഷ്ട്രീയ നയങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക പ്രകടനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അങ്ങനെ സംഭവിച്ചോ? അതിനുത്തരം കണ്ടെത്തുന്നതിനായി സമ്പദ് വ്യവസ്ഥയുടെ മൗലിക ഘടകങ്ങളെ വിലയിരുത്തുകയാണ് വേണ്ടത്. ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്് (മൊത്ത ആഭ്യന്തര ഉത്പാദനം), തൊഴിലില്ലായ്മ നിരക്ക്, പണപ്പെരുപ്പ നിരക്ക്, സര്‍ക്കാറിന്റെ ധനക്കമ്മി, സമ്പദ് വ്യവസ്ഥയിലെ സമ്പാദ്യവും നിക്ഷേപകവും, യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം, ബാലന്‍സ് ഓഫ് പെയ്മെന്റ്, ദാരിദ്ര്യ നിരക്ക്, അസമത്വം തുടങ്ങിയവയാണ് മേല്‍പ്പറഞ്ഞ സമ്പദ് വ്യവസ്ഥയിലെ മൗലീക ഘടകങ്ങള്‍.
മൊത്ത ആഭ്യന്തര ഉത്പാദനം
സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ജിഡിപി വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 5 വര്‍ഷങ്ങളായി താഴേക്കാണ്.ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം 2013 മാര്‍ച്ച് മുതലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് ദൃശ്യമായിത്തുടങ്ങിയത്. അതിന് ശേഷം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മോഡി അധികാരത്തിലെത്തുന്നത്. എന്നാല്‍ ഈ തിരിച്ചു വരവ് 2016 -17 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോട് കൂടി ഏറെ നാള്‍ നീളുന്ന വേഗതകുറഞ്ഞ വളര്‍ച്ചയായി മാറുകയാണുണ്ടായത്. ഒറ്റ രാത്രിയില്‍ ഇന്ത്യയിലെ 86 ശതമാനം വരുന്ന കറന്‍സികളുടെയും മൂല്യമില്ലാതാക്കിമാറ്റിയ മോഡി സര്‍ക്കാറിന്റെ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച താഴേക്കാകുവാന്‍ കാരണമായി എന്ന് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ജിഎസ്ടിയും നോട്ട് നിരോധനവും
നോട്ട് നിരോധനത്തിന്റെ അലയൊലികളും വികലമായി രൂപകല്‍പ്പന ചെയ്യപ്പെടുകയും തിടുക്കത്തില്‍ നടപ്പിലാക്കുകയും ചെയ്ത ചരക്ക് സേവന നികുതിയും (ജിഎസ്ടി - ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ്) സാമ്പദ് വ്യവസ്ഥയിലാകെ വ്യാപിച്ചു. നേരത്തേ തന്നെ വലിയ അളവിലു വായ്പയാല്‍ പ്രയാസ്സപ്പെട്ടുകൊണ്ടിരക്കുന്ന ബാങ്കിംഗ് മേഖലയാല്‍ നിലവില്‍ ഉഴറിക്കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയിലേക്കാണ് ഇരുട്ടടി പോലെ ഇവയുടെ കടന്നു വരവ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനത്തിന് മുകളിലുണ്ടായിരുന്ന ജിഡിപി 2020 സാമ്പത്തിക വര്‍ഷത്തില്‍ 4 ശതമാനത്തോളമായി താഴ്ന്നു. കോവിഡ് വ്യാപനം രാജ്യത്ത് സംഭവിക്കുന്നതിന് തൊട്ടുമുന്‍പാണിത്. കോവിഡ് വ്യാപനത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കും മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായിരുന്നുവെന്നാണ് വിശകലനങ്ങളിലൂടെ വ്യക്തമാകുന്നത്.
പ്രതിശീര്‍ഷ വരുമാനവും തൊഴിലില്ലായ്മയും
ജിഡിപിയെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോഴാണ് പ്രതിശീര്‍ഷ വരുമാനം ലഭിക്കുന്നത്. രാജ്യത്തെ ഒരു ശരാശരി പൗരന്റെ നില മനസ്സിലാക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെയും ഇന്ത്യ പരാജയപ്പെടുകയാണ്. തൊഴിലില്ലായ്മ നിരക്കാണ് സമ്പദ് വ്യവസ്ഥയുടെ മറ്റൊരു പ്രധാനപ്പെട്ട അടിസ്ഥാന ഘടകം. 2012 മുതല്‍ 2018 വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് 9 മില്യണ്‍ വ്യക്തികള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത്. സ്വതന്ത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കോവിഡ് 19 കൂടി എത്തിയതോടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 6-7 ശതമാനത്തോളമെത്തി.
പണപ്പെരുപ്പ നിരക്ക്
2019 ന്റെ അവസാന പാദം മുതല്‍ ഉയര്‍ന്നതും നിരന്തരമായതുമായ ചില്ലറ പണപ്പെരുപ്പമാണ് ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് ലോക്ക് ഡൗണ്‍ കാരണം ആവശ്യകതയിലുണ്ടായ കുറവിനും പണപ്പെരുപ്പ തരംഗത്തെ ശമിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല. മുന്നോട്ട് പോകുമ്പോഴും ഇന്ത്യയ്ക്ക് മുന്നിലുള്ള വലിയ ആശങ്കയാണ് പണപ്പെരുപ്പം. അക്കാരണത്താല്‍ തന്നെ ജൂണ്‍ 4 ന് നടക്കുന്ന ക്രെഡിറ്റ് പോളിസി അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ധനക്കമ്മി
സര്‍ക്കാറിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ അടയാളമാണ് ധനക്കമ്മി. ചിലവുകള്‍ അഭിമുഖീകരിക്കുന്നതിനായി വിപണിയില്‍ നിന്നും സര്‍ക്കാര്‍ വാങ്ങിക്കുന്ന തുകയാണത്. അധികമായുള്ള ഈ വായ്പാ വാങ്ങലുകളില്‍ രണ്ട് കോട്ടമാണുള്ളത്. ഒന്ന്, സ്വകാര്യ ബിസിനസുകള്‍ക്ക് വാങ്ങിക്കുവാനുള്ള ഇന്‍വിസിബിള്‍ ഫണ്ട് ലഭ്യത സര്‍ക്കാറിന്റെ വാങ്ങലുകള്‍ വഴി കുറയും. രണ്ട്, ഇത് സര്‍ക്കാറിന്റെ വായ്പാ തിരിച്ചടവ് ബാധ്യത ഉയര്‍ത്തും. നിലവിലെ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റില്‍ രാജ്യത്തെ ജിഡിപിയുടെ രണ്ട് ശതമാനത്തോളം ധനക്കമ്മിയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
രൂപയും ഡോളറും
സമ്പദ് വ്യവസ്ഥയുടെ ശക്തി കണക്കാക്കുവാനുള്ള അളവുകോലാണ് യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്. മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന സമയത്ത് 59 രൂപയായിരുന്നു ഒരു ഡോളറിന്റെ മൂല്യം. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം അത് 73 രൂപയോടടുത്തിരിക്കുകയാണ്. ഇന്ത്യന്‍ രൂപയുടെ ദുര്‍ബലത വ്യക്തമാക്കുന്നത് ഇന്ത്യന്‍ കറന്‍സിയുടെ കുറഞ്ഞ വാങ്ങല്‍ ശേഷിയേയാണ്.