എതിരാളികളെ വളരാനനുവദിക്കാതിരിക്കല്‍, ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങി നിരവധി ആരോപണങ്ങൾ ഉന്നയിച്ച്, ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ഉൾപ്പെടെ നാല് സുപ്രധാനമായ കമ്പനി മേധാവികളെ കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. ആഗോള ടെക്‌നോളജി ഭീമന്മാരായ ഫേസ്‌ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ എന്നീ കമ്പനികളെയാണ് ദ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ ആന്റിട്രസ്റ്റ് പാനൽ വിളിച്ച് വരുത്തിയത്.
ചൈന ഒഴികെ ലോകം മുഴുവന്‍ കടന്നുചെല്ലാൻ മിക്ക അമേരിക്കൻ ടെക്‌നോളജി കമ്പനികൾക്കും കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഇത്തരം കമ്പനികൾക്ക് ലഭിച്ച കരുത്ത് ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണം നേരിടാനാണ് ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയും ഫേസ്‌ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗും ആമസോണിന്റെ ജെഫ് ബെയ്‌സോസും ആപ്പിളിന്റെ ടിം കുക്കും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പാനലിനു മുന്നിലെത്തിയത്. ഇതാദ്യമായാണ് ഈ നാലു ഭീമന്മാരും ഒരുമിച്ച് ഇത്തരം ഒരു പാനലിനു മുന്നില്‍ ചോദ്യം ചെയ്യല്‍ നേരിടാനെത്തുന്നതെന്നതും ശ്രദ്ദേയമാണ്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടി
ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടത് ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയും ഫേസ്‌ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗുമാണ്. ഫേസ്‌ബുക്കിൽ നിന്നു ലഭിച്ച ചില ഇമെയിലുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്‌താണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ സക്കര്‍ബർഗിനെ വെള്ളം കുടിപ്പിച്ചത്. ചില ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് ഉത്തരം മുട്ടിയ അവസ്ഥയും ഉണ്ടായി. ഇതേ അവസ്ഥ പിച്ചൈയും നേരിടേണ്ടി വന്നു. കൂടുതൽ ചോദ്യങ്ങൾക്കും പിച്ചൈ താന്‍ അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
2012-ല്‍ ഫേസ്‌ബുക്ക് ഇന്‍സ്റ്റഗ്രാം വാങ്ങിയതിനെക്കുറിച്ചായിരുന്നു സക്കര്‍ബര്‍ഗ് നേരിടേണ്ടിവന്ന കൂടുതൽ ചോദ്യങ്ങൾ. ഇന്‍സ്റ്റഗ്രാം ഫേസ്‌ബുക്കിന് ഭീഷണിയായേക്കുമോ എന്ന പേടികൊണ്ടല്ലെ അതു വാങ്ങിയത് എന്നാണ് പാനലിന്റെ പ്രധാന ചോദ്യം. എന്നാൽ തങ്ങള്‍ വാങ്ങുന്ന സമയത്ത് ഇന്‍സ്റ്റഗ്രാം ഫോട്ടോ ഷെയർ ചെയ്യുന്ന ഒരു ചെറിയ കമ്പനിയായിരുന്നുവെന്നാണ് ഈ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. ഈ കച്ചവടത്തെക്കുറിച്ച് ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്‍ പഠനം നടത്തിയതായിരുന്നുവെന്നും, മാത്രമല്ല അതൊരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റ് അല്ലായിരുന്നതിനാൽ തന്നെ ഫേസ്‌ബുക്കിന് ഇന്‍സ്റ്റഗ്രാം ഒരു ഭീഷണിയായിരുന്നില്ലെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ആന്റി കോമ്പിറ്റേറ്റീവ് കാരണങ്ങളാൽ സ്നാപ്‌ചാറ്റിനെപ്പോലുള്ള എതിരാളികളെ ഫേസ്‌ബുക്ക് പകർത്തിയോ എന്ന് ഡെമോക്രാറ്റിക് പ്രതിനിധി പ്രമീല ജയപാൽ സക്കർബർഗിനോട് ചോദിച്ചു. 'ഇങ്ങനെ പകർത്തുന്നതിലൂടെ എത്ര എതിരാളികളാണ് ഫേസ്‌ബുക്ക് അവസാനിപ്പിച്ചത്' എന്നും അവർ ചോദിച്ചു. 'എനിക്കറിയില്ല' എന്നായിരുന്നു ചോദ്യത്തിന് സക്കർബർഗ് മറുപടി നൽകിയത്.