ജാഗ്രത മേമ്പൊടിയായുള്ള ശുഭാപ്തി വിശ്വാസത്തോടെയാണ് ചൊവ്വാഴ്ചത്തെ വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ ദുര്‍ബലാവസ്ഥ പ്രകടിപ്പിച്ചതോടെ ആഭ്യന്തര സൂചികകളും നഷ്ടത്തിലേക്ക് തെന്നിനീങ്ങി. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ച കഴിഞ്ഞ യോഗത്തിന്റെ (FOMC) മിനിറ്റ്‌സ് പുറത്തു വരാനിരിക്കുന്നതിന്റെ ആകാംക്ഷയാണ് ആഗോള വിപണികളെ ബാധിച്ചത്. തുടര്‍ യോഗങ്ങളില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച മിനിറ്റ്‌സിലെ സൂചകനകള്‍ വിപണിക്ക് നിര്‍ണായകമാണ്. അതേസമയം പഞ്ചസാരയുടെ കയറ്റുമതി നിരോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഷുഗര്‍ സ്‌റ്റോക്കുകളില്‍ വന്‍ തകര്‍ച്ച നേരിട്ടു.
ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50, 89 പോയിന്റ് നഷ്ടത്തില്‍ 16,125-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 236 പോയിന്റ് നഷ്ടത്തില്‍ 54,288-ലും അവസാനിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റി സൂചികയുടെ ഉയര്‍ന്ന നിലവാരം 16,262-ലും താഴ്ന്ന നിലവാരം 16,078-ലും കുറിച്ചു. വ്യാപാര ദിനത്തിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ് സൂചിക വ്യാപാരം നിര്‍ത്തിയത്. അതേസമയം എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 42 പോയിന്റ് നേട്ടത്തോടെ 34,290-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇനിയെന്ത് ?
ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി സൂചിക ദിശ ലഭിക്കാതെ ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങിയത്. ഇതിനോടകം 16,400 നിലവാരം ശക്തമായ പ്രതിരോധമായി ഉരുത്തിരിഞ്ഞിട്ടുണ്ട്. സമാനമായി തൊട്ടടുത്ത സപ്പോര്‍ട്ട് എന്ന നിലയില്‍ 16,000- 16,050 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയായും പരുവപ്പെട്ടു. ഇന്ന് വിക്‌സ് (VIX) നിരക്കുകളും കുതിച്ചുയര്‍ന്നത് സമീപ കാലയളവിലും വിപണി ചാഞ്ചാട്ടത്തിന്റെ പാതയില്‍ തുരുമെന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ഇന്ന് ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്.
അതസമയം നിഫ്റ്റി സൂചിക 16,250 നിലവാരത്തിന് താഴെ തുടരുന്നിടത്തോളം ബുധനാഴ്ചയും തിരുത്തല്‍ നേരിടാനുള്ള സാധ്യത ഏറെയാണ്. ഈ നിലവാരം തകര്‍ന്നാല്‍ 16,050- 16,000 നിലവാരത്തില്‍ സപ്പോര്‍ട്ട് ലഭിക്കാം. എന്നാല്‍ 16,250 നിലവാരം ഭേദിച്ച് നിലനില്‍ക്കാന്‍ സൂചികയ്ക്ക് സാധിച്ചാല്‍ 16,325- 16,375 നിലവാരത്തിലേക്ക് വീണ്ടും നിഫ്റ്റി ഉയരാം. തുടര്‍ന്ന് രണ്ട് ആഴ്ചയിലേറെയായി പ്രതിരോധം തീര്‍ക്കുന്ന 16,400 നിലവാരം ഭേദിക്കാനാന്‍ നിഫ്റ്റിക്ക് സാധിച്ചാല്‍ ശക്തമായ കുതിപ്പിനുള്ള കളമൊരുങ്ങും എന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
ഇന്നത്തെ റിപ്പോർട്ട്
അതേസമയം, ഇന്നത്തെ വ്യാപാരത്തില്‍ ബാങ്ക്, വാഹനം, ധനകാര്യ സേവന വിഭാഗങ്ങളിലെ സൂചികകള്‍ മാത്രമാണ് നേരിയ നേട്ടത്തോടെയെങ്കിലും വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്‍എസ്ഇയിലെ മറ്റ് 11 വിഭാഗം സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതില്‍ മീഡിയ, ഐടി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ വിഭാഗം ഓഹരി സൂചികകള്‍ 1.5 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. ഇതിനിടെ ലിസ്റ്റിങ്ങിന് ശേഷം ആദ്യമായി എല്‍ഐസി ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ 5 ദിവസത്തെ നഷ്ടങ്ങള്‍ക്കു ശേഷമാണ് ഇന്‍ഷുറന്‍സ് ഓഹരി 1 ശതമാനത്തോളം (7.95 രൂപ) നേട്ടത്തോടെ ഇന്ന് ക്ലോസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇന്ന് പോയിട്ടില്ലെന്നതും ശ്രദ്ധേയം.
എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 0.65 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.26 ശതമാനം നഷ്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, ഇന്ന് വ്യാപാരം നടന്ന 2,127 ഓഹരികളില്‍ 1,528 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 549 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ അവസാനിപ്പിച്ചത്. ഓഹരികളുടെ നേട്ടവും കോട്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.36-ലേക്ക് വീണ്ടും താഴ്ന്നു. ഇന്നലെ ഈ അനുപാതം 0.49 ആയിരുന്നു. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്‌സ് നിരക്കുകള്‍ 10 ശതമാനത്തോളം ഉയര്‍ന്ന് 25.64-ലേക്ക് കുതിച്ചുച്ചാടി. വിക്‌സ് നിരക്കുകള്‍ 25 നിലവാരം മറികടക്കുന്നത് ശുഭസൂചനയല്ല.
എന്‍എസ്ഇയിലെ 19 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 75 ഓഹരികള്‍ താഴ്ന്ന നിലവാരവും ഇന്നത്തെ വ്യാപാരത്തിനിടെ കുറിച്ചു. 66 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 134 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ച്ചിയാക്കിയത്.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഡോ. റെഡ്ഡീസ് 1.97 %, എച്ച്ഡിഎഫ്‌സി 1.70 %, കൊട്ടക് മഹീന്ദ്ര ബാങ്ക് 1.44 %, പവര്‍ ഗ്രിഡ് 1.42 %, എച്ച്ഡിഎഫ്‌സി ബാങ്ക് 1.23 % വീതവും നേട്ടത്തില്‍ അവസാനിപ്പിച്ചു.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഡിവീസ് ലാബ് -6 %, ടെക് മഹീന്ദ്ര -4.02 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് -3.87 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -3.05 %, ഹിന്‍ഡാല്‍കോ -2.82 % വീതവും നഷ്ടം രേഖപ്പെടുത്തി.