ശക്തമായ തുടക്കം. പിന്നീട് മുന്നേറ്റത്തിനുള്ള ശ്രമം. എന്നാല്‍ വ്യാപാരം പുരോഗമിക്കുന്തോറും ഉയര്‍ന്ന നിലവാരത്തില്‍ നിലനില്‍ക്കാനാകാതെ വിഷമിക്കുന്നു. ഒടുവില്‍ നേട്ടങ്ങളെല്ലാം കൈവിട്ട് നേരിയ നഷ്ടത്തോടെ ക്ലോസിങ്. ഇതാണ് ഇന്നത്തെ വ്യാപാരത്തിന്റെ രത്‌നച്ചുരുക്കം. കയറ്റുമതി തീരുവ കൂട്ടാനും ഇറക്കുമതി തീരുവ കുറയ്ക്കാനുമുളള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് മെറ്റല്‍ ഓഹരികളില്‍ വന്‍ തിരിച്ചടി നേരിട്ടു. അതേസമയം വാഹന വിഭാഗം ഓഹരികളില്‍ മുന്നേറ്റം പ്രകടമായി.
ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 51 പോയിന്റ് താഴ്ന്ന് 16,214-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 38 പോയിന്റ് നഷ്ടത്തില്‍ 54,288-ലും അവസാനിപ്പിച്ചു. തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 16,414-ലും താഴ്ന്ന നിലവാരം 16,185-ലും രേഖപ്പെടുത്തി. ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് സൂചികള്‍ വ്യാപാരം നിര്‍ത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പ്രധാന സൂചികയായ നിഫ്റ്റി ബാങ്ക് 29 പോയിന്റ് താഴ്ന്ന് 34,247-ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
നിഫ്റ്റി സൂചികയെ ടെക്‌നിക്കലായി വിലയിരുത്തിയാല്‍ ഇന്നത്തെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ 'ഡബിള്‍ ടോപ്' പാറ്റേണ്‍ ദൃശ്യമായിട്ടുണ്ട്. ദിവസ ചാര്‍ട്ടില്‍ 'ഹാമര്‍' കാന്‍ഡില്‍സ്റ്റിക് പാറ്റേണും രൂപപ്പെട്ടിട്ടുണ്ട്. ഇത് നെഗറ്റീവ് സൂചനയാണ് നല്‍കുന്നത്. അതിനാല്‍ 16,200 നിലവാരം നിര്‍ണായകമാകും. ഇത് തകര്‍ന്നാല്‍ സൂചിക വളരെ വേഗത്തില്‍ 16,100- 16,050 നിലവാരത്തിലേക്ക് വീഴാം. അതേസമയം 16,300 നിലവാരം നിഫ്റ്റിക്ക് ഭേദിക്കാനായാല്‍ മാത്രമേ തുടര്‍ മുന്നേറ്റം സാധ്യമാകൂ. ഇവിടം മറികടന്നാല്‍ സൂചികയ്ക്ക് 16,400- 16,475 നിലവാരത്തിലേക്ക് മുന്നേറാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
ക്ലോസിങ് റിപ്പോർട്ട്
അതേസമയം, തിങ്കളാഴ്ച വ്യാപാരത്തില്‍ വാഹനം, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗങ്ങളില്‍ മുന്നേറ്റം ദൃശ്യമായി. മെറ്റല്‍ ഓഹരികളില്‍ വന്‍ തിരിച്ചടി നേരിട്ടു. 8.14 ശതമാനമാണ് മെറ്റല്‍ വിഭാഗം സൂചിക ഇടിഞ്ഞത്. എന്നാല്‍ ബാങ്ക്, ധനകാര്യ സേവനം, ഫാര്‍മ വിഭാഗം സൂചികകള്‍ നേരിയ നഷ്ടം മാത്രമാണ് കാണിച്ചത്. അതുപോലെ എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 0.35 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 0.80 ശതമാനം വീതവും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ഇതിനിടെ ലിസ്റ്റിങ്ങിന് ശേഷം തുടര്‍ച്ചയായ അഞ്ചാം ദിവസവും എല്‍ഐസി ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. ഇന്ന് 1.37 ശതമാനം നഷ്ടത്തില്‍ (11.35 രൂപ താഴ്ന്നു) 814.80 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഇതിനിടെ എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം നടന്ന 2,164 ഓഹരികളില്‍ 1,297 എണ്ണവും നഷ്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 792 ഓഹരികള്‍ നേട്ടത്തിലും 75 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താന്‍ സാധിക്കാതെയും ക്ലോസ് ചെയ്തു. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.61-ലേക്ക് വീണു. വെളളിയാഴ്ച ഈ അനുപാതം 4.59 ആയിരുന്നു. അതേസമയം വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ 1.28 ശതമാനം ഉയര്‍ന്ന് 23.40-ലേക്ക് ഉയര്‍ന്നു. എന്‍എസ്ഇയിലെ 32 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരവും 45 ഓഹരികള്‍ താഴ്ന്ന നിലവാരവും ഇന്ന് രേഖപ്പെടുത്തി.
നേട്ടം
നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ മഹീന്ദ്ര & മഹീന്ദ്ര 4.12 %, മാരുതി 4.01 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 2.32 %, ലാര്‍സന്‍ & ട്യൂബ്രോ 1.92 %, വിപ്രോ 1.61 %, ഏഷ്യന്‍ പെയിന്റ്‌സ് 1.61 %, ഹീറോ മോട്ടോ കോര്‍പ് 1.24 %, ടെക് മഹീന്ദ്ര 1.17 % വീതവും നേട്ടത്തോടെ ക്ലോസ് ചെയ്തു.
നഷ്ടം
നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -13.21 %, ടാറ്റ സ്റ്റീല്‍ -12.32 %, ഡിവീസ് ലാബ് -9.59 %, ഒഎന്‍ജിസി -4.20 %, ഹിന്‍ഡാല്‍കോ -3.41 %, അള്‍ട്രാടെക് സിമന്റ് -3.37 %, യുപിഎല്‍ -2.29 %, ഐടിസി -2.29 %, ഗ്രാസിം -2.10% വീതവും നഷ്ടം രേഖപ്പെടുത്തി.