കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌണിനിടെ രാജ്യത്ത് പണത്തിന്റെ ലഭ്യത പ്രതിസന്ധിയെ നേരിടാൻ റിസർവ് ബാങ്ക് രണ്ടാം ഘട്ട നടപടികൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ത്യൻ ഓഹരികൾ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സെൻസെക്സ് 986 പോയിൻറ് ഉയർന്ന് 31,589 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 274 പോയിന്റ് ഉയർന്ന് 9,267 ൽ എത്തി. റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ചു.
റിസർവ് ബാങ്ക് പ്രഖ്യാപനങ്ങൾ
വായ്പകൾക്കായി അധിക ഫണ്ട് വിന്യസിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നതിനായി, നിരക്ക് 90 ബിപിഎസ് കുറച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആർബിഐയുടെ അടുത്ത പ്രഖ്യാപനം. കഴിഞ്ഞ ഏതാനും പാദങ്ങളിൽ വായ്പ നൽകുന്നതിൽ ഇന്ത്യൻ ബാങ്കുകൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ദീർഘകാല റിപ്പോ പ്രവർത്തനങ്ങളും ബാങ്കുകൾക്കുള്ള മറ്റ് നിയന്ത്രണ നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 30 വരെ പ്രാബല്യത്തിൽ വരുന്ന സംസ്ഥാന സർക്കാരുകൾക്കുള്ള വേസ് ആന്റ് മെൻസ് അഡ്വാൻസ് (ഡബ്ല്യുഎംഎ) പരിധി 60 ശതമാനം വർദ്ധിപ്പിച്ചു.
ബാങ്ക് ഓഹരികൾ
റിസർവ് ബാങ്ക് പ്രഖ്യാപനങ്ങൾക്ക് ശേഷം ബാങ്കുകളും സാമ്പത്തിക ഓഹരികളും കുത്തനെ ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക 7 ശതമാനവും നിഫ്റ്റി ഫിൻ സർവീസസ് സൂചിക 5.7 ശതമാനവും ഉയർന്നു. മറ്റ് മേഖലകളിൽ നിഫ്റ്റി ഓട്ടോ അഞ്ച് ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി റിയൽറ്റി 3.8 ശതമാനം വർധിച്ചു. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവയും യഥാക്രമം രണ്ട് ശതമാനം ഉയർന്നു. എന്നാൽ, നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി ഫാർമയും ഇന്ന് നഷ്ടത്തിലായിരുന്നു.
നേടിയവരും നഷ്ടപ്പെട്ടവരും
ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എച്ച്‌യുഎൽ, നെസ്‌ലെ ഇന്ത്യ, ഭാരതി ഇൻഫ്രാടെൽ, സൺ ഫാർമ, ടെക് മഹീന്ദ്ര എന്നിവയ്ക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി മിഡ്‌ക്യാപ് 2.3 ശതമാനവും നിഫ്റ്റി സ്‌മോൾകാപ്പ് 3.4 ശതമാനവും ഉയർന്നു.
ആഗോള വിപണി
ആഗോളതലത്തിൽ എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ സൂചിക 2.6 ശതമാനവും എസ് ആന്റ് പി 500 സൂചികയുടെ ഇ-മിനി ഫ്യൂച്ചേഴ്സ് 3.38 ശതമാനവും ഉയർന്നു. അമേരിക്ക മറ്റ് ചില സർക്കാരുകളുമായി ചേർന്ന് അവരുടെ സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. ഇതുവരെ ഇന്ത്യയിൽ 11,200 ൽ അധികം കോവിഡ് -19 കേസുകളും 400 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള നീക്കത്തിൽ ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടി.