നഷ്ടത്തോടെയാണ് ഓഹരി വിപണി തിങ്കളാഴ്ച ആരംഭിച്ചത്. ആഗോള വിപണികളിലെ ദുർബലമായ വ്യാപാരം സൂചികകൾക്ക് വിനയായി. വിദേശ നിക്ഷേപകരുടെ അധികരിച്ചു വന്ന വില്പനയും ഇടിവിന് കാരണമായി. എന്നാൽ പിന്നീട് മുന്നോട്ട് നേരിയ കുതിപ്പ് നടത്താൻ സൂചികകൾക്ക് സാധിച്ചു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
തിങ്കളാഴ്ച ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് മാസഗോൺ ഡോക്ക് ഓഹരികളാണ്. ആദ്യ സെഷനിൽ തന്നെ 4 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. എന്താണ് മുന്നേറ്റത്തിന് കാരണമെന്ന് നോക്കാം. ഒപ്പം നിലവിലെ ഓഹരി വിലയും.
കുതിപ്പിന് കാരണം
ഇന്ത്യൻ നാവികസേനയ്‌ക്കായി കൂടുതൽ കൽവാരി-ക്ലാസ് (സ്കോർപീൻ) അന്തർവാഹിനികൾ നിർമ്മിക്കാൻ മാസഗോൺ ഡോക്ക് തയ്യാറെടുക്കുന്നു എന്ന വാർത്തകളാണ് ഓഹരിയുടെ കുതിപ്പിന് കാരണം. 35,000 കോടി രൂപയുടെതാണ് കരാർ എന്നാണ് സൂചന. കരാറിനായുള്ള വിശദമായ ടെക്നോ-കൊമേഴ്‌സ്യൽ ബിഡ് പ്രതിരോധ മന്ത്രാലയത്തിന് മസഗോൺ സമർപ്പിച്ചിട്ടുണ്ട്.
ഫ്രാൻസിൻ്റെ സഹായത്തോടെ പ്രൊജക്റ്റ് 75 ന് കീഴിൽ കൽവാരി ക്ലാസ് അന്തർവാഹിനികൾ മസഗോൺ ഇപ്പോൾ നിർമ്മിക്കുന്നു. ഈ വർഷം അവസാനത്തോടെ കപ്പൽ കൈമാറ്റം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 3992.20 എന്നതാണ് നിലവിൽ മാസഗോൺ ഡോക്ക് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 25.66 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 75 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 218 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. 2275 ശതമാനം വളർച്ചയാണ് അഞ്ച് വർഷത്തിനിടെ മാസഗോൺ ഡോക്ക് ഓഹരി നേടിയത്.
മാസഗോൺ ഡോക്ക്
മുംബൈ ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ യാർഡ് കമ്പനിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഓഫ്‌ഷോർ ഘടനകളുടെ നിർമ്മാണം എന്നിവയിലാണ് കമ്പനി ഏർപ്പെടുന്നത്.
യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ, അന്തർവാഹിനികൾ, സപ്പോർട്ട് വെസലുകൾ, ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾ, പാസഞ്ചർ കം കാർഗോ വെസലുകൾ, ട്രോളറുകൾ, മെയിൻ, ഹെലിഡെക്കുകൾ, ബാർജുകൾ എന്നിവ കമ്പനി നിർമിക്കുന്നു.

രാജ്യത്തെ ഏറ്റവും വലുത്
വരുമാനത്തിൻ്റെയും ഓർഡർ ബുക്കിൻ്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളാണ് മാസഗോൺ ഡോക്ക്. 2024 മാർച്ചിലെ കണക്കനുസരിച്ച്, P-15 ബ്രാവോ ഡിസ്ട്രോയറുകൾ, P-17 ആൽഫ ഫ്രിഗേറ്റുകൾ, P-75 അന്തർവാഹിനികൾ എന്നിവയുടെ ബാക്ക്ലോഗുകൾ ഉൾപ്പെടെ ഏകദേശം 39,000 കോടി രൂപയുടെ ഓർഡർ ബുക്ക് കമ്പനിക്കുണ്ട്.
കയറ്റുമതി ഓർഡറുകൾ ഉയരുന്നതിനൊപ്പം സർക്കാരിൻ്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭവും ഉയരുന്ന കാപെക്സും പ്രതിരോധ ഓഹരികളിലെ ആത്മവിശ്വാസവുമാണ് മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൻ്റെ ഓഹരി വില ഉയരാൻ കാരണമായത്.
വരുമാനത്തിൽ കുതിപ്പ്
2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 663 കോടി രൂപയുടെ ഏകീകൃത അറ്റാദായം മാസഗോൺ ഡോക്ക് റിപ്പോർട്ട് ചെയ്തു, ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 326 കോടി രൂപയിൽ നിന്ന് 103% വർദ്ധനവാണ്. ഏകീകൃത വരുമാനം 3,104 കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,079 കോടി രൂപയിൽ നിന്ന് 49.3% വാർഷിക വളർച്ച കാണിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications