മലയാളിക്കും ഇതര സംസ്ഥാനത്തുള്ള മലയാളികൾക്കും ആർകെ ദമാനിയെ അറിയില്ലെങ്കിലും ഡി മാർട്ട് സുപരിചിതമായിരിക്കും. ഇതര സംസ്ഥാനത്തുള്ള മലയാളികളുടെ ഷോപ്പിംഗിൽ പ്രധാന പങ്കുവഹിക്കുന്നൊരിടം തന്നെയാണ് ഡി മാർട്ട്. ഈ ഡി മാർട്ട് ഷോപ്പിംഗ് ശ്രംഖലയുടെ സ്ഥാപകനും നിക്ഷേപകനും ഒപ്പം ശതകോടീശ്വരനുമാണ് രാധാകിഷൻ ശിവ്കിഷൻ ദമാനി എന്ന ആർകെ ദമാനി.
2023-ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ഈ മുംബൈകാരൻ. ഇന്ത്യൻ ഓഹരി വിപണിയിലെ ബിഗ്ബുള്ളായിരുന്ന രാകേഷ് ജുൻജുൻവാലയുടെ ആദ്യകാല മെന്റർമാരിൽ ഒരാളായിരുന്നു ദമാനി. ഇതുമതി അദ്ദേഹത്തിന്റെ റെയ്ഞ്ച് എന്താണെന്ന് മനസിലാക്കാൻ.
ഒറ്റമുറി ഫ്ലാറ്റിൽ നിന്ന്
വളരെ സാധാരണ തുടക്കമായിരുന്നു ആർകെ ദമാനിയുടെ ജീവിതം. ബിക്കാനീറിൽ ജനിച്ച് മുംബൈയിലെ ഒരു ഒറ്റമുറി അപ്പാർട്ട്‌മെന്റിൽ വളർന്ന അദ്ദേഹം ബിരുദ പഠനത്തിന് കൊമേഴ്സ് തിരഞ്ഞെടുത്തെങ്കിലും ആദ്യ വർഷത്തിന് ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിതാവിനെ ബിസിനസിൽ സഹായിക്കാനിയരുന്നു പഠനം ഉപേക്ഷിച്ചത്. എന്നാൽ പിതാവിന്റെ മരണ ശേഷം സ്റ്റോക്ക് ബ്രോക്കറായാണ് അദ്ദേഹം ഓഹരി വിപണിയിലേക്കിറങ്ങുന്നത്.

ഓഹരി വിപണിയിൽ നിന്ന് നേട്ടം
സ്വയം വളരാൻ സ്വന്തം പണം നിക്ഷേപിക്കണമെന്ന് മനസിലാക്കിയ ദമാനി 1990-കളിൽ ഷോർട്ട് സെല്ലിംഗ് വഴി വലിയ ലാഭമുണ്ടാക്കി. 1995-ൽ എച്ച്ഡിഎഫ്സി ബാങ്ക് ലിസ്റ്റ് ചെയ്ത സമയത്ത് ബാങ്കിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളിൽ ഒരാളായിരുന്നു ദമാനി. 1992-ൽ ഹർഷദ് മേത്ത കുംഭകോണം സമയത്ത് രാധാകിഷൻ ദമാനി ഷോർട്ട് സെല്ലിംഗിലൂടെ വലിയ ലാഭമുണ്ടാക്കി. 2000 ലാണ് സജീവ ട്രേഡിംഗിൽ നിന്ന് വിട്ട് സ്വന്തം ബിസിനസിലേക്ക് അദ്ദേഹം ഇറങ്ങുന്നത്.
ബിസിനസിലേക്ക്
റീട്ടെയിൽ ബിസിനസിൽ ആർകെ ദമാനിയുടെ തുടക്കം ഡിമാർട്ടിൽ നിന്നല്ല. നവി മുംബൈയിൽ അപ്നാ ബസാറിന്റെ ഫ്രാഞ്ചൈസി എടുത്താണ് ദമാനി തുടങ്ങുന്നത്. 5000 ചതുരശ്ര അടിയിൽ തുടങ്ങിയ ബിസിനസ് വിജയം കണ്ടതോടെ അദ്ദേഹം സ്വന്തമായി റീട്ടെയിൽ വ്യാപാര രംഗത്തേക്ക് വന്നു. 2002 മേയ് 15ന് മുംബൈയിലെ പൊവായിലാണ് ആദ്യ ഡീ മാർട്ട് സ്റ്റോർ ആരംഭിക്കുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക, തെലങ്കാന, ഛത്തീസ്ഗഡ്, എൻസിആർ, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 336 ഇടങ്ങളിൽ ഡിമാർട്ടിന് സാന്നിധ്യമുണ്ട്.
ഡിമാർട്ട് സ്റ്റോറുകളുടെ സൂപ്പർമാർക്കറ്റ് ശൃംഖല അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഡി മാർട്ട് കൂടാതെ ഡി മാർട്ട് മിനിമാക്സ്, ഡി മാർട്ട് പ്രീമിയ, ഡി ഹോംസ്, ഡച്ച് ഹാർബർ എന്നി ബ്രാൻഡുകളും അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡിന് കീഴിലുണ്ട്. അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡ് വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 3,856.80 രൂപ വിലയുള്ള ഓഹരിയുടെ വിപണി മൂല്യം 2.50 ലക്ഷം കോടിയാണ്.
ആർകെ ദമാനി പോർട്ട്ഫോളിയോ
സജീവമായ ട്രേഡിംഗിൽ നിന്ന് മാറി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും 14 ഓഹരികളുള്ള ശക്തമായൊരു പോർട്ട്ഫോളിയോ ആർകെ ദമാനിയുടെ കയ്യിലുണ്ട്. ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗുകൾ പ്രകാരം രാധാകിഷൻ ദമാനിയുടെ 14 ഓഹരികൾക്ക് 1,75,099.3 കോടി രൂപയുടെ മൂല്യമുണ്ട്.
ആർകെ ദമാനിയുടെ പോർട്ട്ഫോളിയോയിൽ ഏറ്റവും വലിയ നിക്ഷേപം അവന്യു സൂപ്പർമാർട്ട് തന്നെയാണ്. ട്രെന്‍ഡ് ലിമിറ്റഡ്, യൂണൈറ്റഡ് ബ്രീവറീസ്, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ഇന്ത്യ സിമന്റ്‌സ്, സുന്ദരം ഫിനാന്ഡസ് എന്നിവയാണ് ആർകെ ദമാനി പോർട്ട്ഫോളിയോയിലെ പ്രധാന ഓഹരികള്‍.
ഇന്ത്യൻ സമ്പന്നരിൽ എട്ടാമൻ
ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം ആർകെ ദമാനിയുടെ ആസ്തി 18 ശതമാനം ഇടിഞ്ഞ് 1.43 ലക്ഷം കോടി രൂപയാണ്. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന് മൂന്ന് സ്ഥാനം നഷ്ടമായി.
ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം രാജ്യത്തെ ധനികൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 2 ശതമാനം വർധിച്ച് 8.08 ലക്ഷം കോടി രൂപയാണ് അംബാനിയുടെ സമ്പത്ത്. രണ്ടാമത് ഗൗതം അദാനിയാണ്. അദാനിയുടെ സമ്പത്ത് 57 ശതമാനം ഇടിഞ്ഞ് 4.74 ലക്ഷം കോടി രൂപയായി.


Click it and Unblock the Notifications