ബഹുഭൂരിപക്ഷം പേര്‍ക്കും ഗണിതശാസ്ത്രം അഥവാ കണക്കിനോട് പ്രതിപത്തി കുറവാണ്. എന്നാല്‍ ചില കാര്യങ്ങള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാനും അതിന്റെ പ്രാധന്യം പകര്‍ന്നു നല്‍കാനും കണക്കിന്റെ കളികള്‍ ഉപകാരപ്പെടുകയും ചെയ്യും. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് നേരിടേണ്ടി വന്ന നഷ്ടത്തിന്റെ വലിപ്പം സൂചിപ്പിക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ അംബാനിയുടെ റിലയന്‍സുമായി താരതമ്യം ചെയ്യുന്നത്. ഡിസംബര്‍ പാദത്തിലെ പ്രകടനവുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരിയില്‍ 26 ശതമാനത്തോളം ഇടിവുണ്ടായി. ഇതുവഴി 25,000 കോടി ഡോളറിന്റെ (18.75 ലക്ഷം കോടി രൂപ) നഷ്ടം കമ്പനിക്കുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതായത്, റിലയന്‍സിന്റെ വിപണി മൂല്യത്തിലും (21,000 കോടി ഡോളര്‍) അധികമായൊരു തുകയാണ് മെറ്റയ്ക്ക് ഒരൊറ്റ ദിവസം കൊണ്ട് നഷ്ടമായത്.
എന്താണ് സംഭവിച്ചത് ?
സോഷ്യല്‍ മീഡിയ സേവനദാതാവായ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ ഡിസംബര്‍ ത്രൈമാസ കാലയളവില്‍ ഇടിവുണ്ടായെന്ന അറിയിപ്പാണ് തിരിച്ചടിയായത്. കമ്പനിയുടെ 18 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഇടിവ് സംഭവിക്കുന്നത്. ആഗോളതലത്തില്‍ 200 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിന് സ്വന്തമായുള്ളത്. ഡിസംബര്‍ പാദത്തില്‍ പ്രതിദിനം 195 കോടി സജീവ ഉപയോക്താക്കളെയാണ് മെറ്റ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ ആക്ടീവ് യൂസേഴ്‌സിന്റെ എണ്ണം 192 കോടിയായി കുറഞ്ഞുവെന്നാണ് കമ്പനി കുറിപ്പിലൂടെ അറിയിച്ചത്. ഇതോടെയാണ് കമ്പനിയുടെ ഓഹരിക്ക് വമ്പന്‍ തിരിച്ചടി നേരിടേണ്ടി വന്നത്. ബുധനാഴ്ചത്തെ വ്യാപാരത്തില്‍ കമ്പനിയുടെ ഓഹരി 25 ശതമാനത്തിലേറ ഇടിഞ്ഞു. 2012-ലെ അരങ്ങേറ്റത്തിന് ശേഷം ഇത്രയും വലിയ തിരിച്ചടി ഓഹരി നേരിടുന്നതും ആദ്യമായാണ്.
യഥാര്‍ഥ കാരണം
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരസ്യ വിതരണ പ്ലാറ്റ്ഫോമിന്റെ ഉടമയാണ് മെറ്റ. ഇക്കഴിഞ്ഞ ഡിസംബറില്‍ തന്നെ പരസ്യ വിതരണത്തില്‍ കാര്യമായ അനിശ്ചിതത്വം നേരിടുന്നുണ്ടെന്ന് മെറ്റ വ്യക്തമാക്കിയിരുന്നു. പരസ്യങ്ങള്‍ക്ക് വേണ്ടി ആപ്പുകള്‍ പിന്തുടരുന്നത് നിര്‍ത്തിവെക്കാനുള്ള അവസരം ആപ്പിള്‍ അവരുടെ ഉപയോക്താക്കള്‍ക്ക് നല്‍കിയതോടെ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി ഉപയോക്താക്കളില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കാനും വിപണിയെ പഠിക്കാനും പരസ്യ വിതരണ കമ്പനികള്‍ക്ക് സാധിക്കാതെ വന്നു. ഇതാണ് മെറ്റയ്ക്ക് പ്രധാനമായും തിരിച്ചടിയായത്. കൂടാതെ, ടിക് ടോക്ക്, യൂട്യൂബ് പോലുള്ള എതിരാളികളില്‍ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും യുവാക്കളടങ്ങുന്ന വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ ടിക്ടോക്കിനും സാധിച്ചുവെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതിനോടൊപ്പം കോവിഡ് മാഹമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധികളും കമ്പനിയ്ക്ക് പൊതുവില്‍ തിരിച്ചടിയായിട്ടുണ്ട്.
വീണ്ടും ട്വിസ്റ്റ് !
മെറ്റയുടെ വിപണി മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 21,000 കോടി യുഎസ് ഡോളര്‍ നഷ്ടമുണ്ടായതോടെ കമ്പനി മേധാവിയായ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടായി. ഇന്നലെ മെറ്റയുടെ ഓഹരിയില്‍ 26 ശതമാനത്തോളം ഇറങ്ങിയപ്പോള്‍ സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ നിന്നും 2,900 കോടി ഡോളറാണ് (2.17 ലക്ഷം കോടി രൂപ) ആവിയായി പോയത്. ഇതോടെ സക്കര്‍ബര്‍ഗിന്റെ ആസ്തി 8,500 കോടി ഡോളറിലേക്ക് (6.37 ലക്ഷം കോടി രൂപ) ചുരുങ്ങി. സക്കര്‍ബര്‍ഗിന് മെറ്റയില്‍ 12.8 ശതമാനം ഓഹരികളാണുള്ളത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ കുതിപ്പിലൂടെ റിലയന്‍സിന്റെ മേധാവി മുകേഷ് അംബാനിക്ക് 9,000 കോടി ഡോളറും (6.75 ലക്ഷം കോടി രൂപ) അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് 9,001 കോടി ഡോളറും ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്‌സിന്റെ തത്സമയ കോടീശ്വരന്മാരുടെ പട്ടിക വ്യക്തമാക്കുന്നത്.
മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍
ഒരു കമ്പനിയുടെ ആകെ ഓഹരികളും നിലവിലെ വിപണി വിലയും തമ്മില്‍ ഗുണിക്കുമ്പോള്‍ കിട്ടുന്ന മൂല്യമാണ് മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ എ്ന്നു പറയുന്നത്. ഇത് കമ്പനിയുടെ മതിപ്പ് മൂല്യത്തിന്റെ ഒരു അളവുകോലായി കണക്കിലെടുക്കാം. അതായത്, എബിസി എന്ന കമ്പനിയുടെ ഓഹരി വില 10 രൂപയും ആകെ ഓഹരികളുടെ എണ്ണം 1,000-വും ആണെങ്കില്‍ എബിസിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 10,000 രൂപ ആയിരിക്കും. കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും 3 ആയിട്ടാണ് ഇന്ത്യയില്‍ തരം തിരിക്കുന്നത്. 5,000 കോടിയില്‍ താഴെയുള്ളതിനെ സ്‌മോല്‍ കാപ് എന്നും 5,000- 20,000 കോടി വരെയുള്ളതിനെ മിഡ് കാപ് എന്നും അതിന് മുകളിലുള്ള വന്‍കിട കമ്പനികളെ ലാര്‍ജ് കാപ് എന്നും വേര്‍തിരിക്കാറുണ്ട്.
മെഗാകാപ് സ്റ്റോക്ക്
അതുപോലെ വിദേശ വിപണികളില്‍ 20,000 കോടി യുഎസ് ഡോളര്‍ (15 ലക്ഷം കോടി രൂപ) മുകളിലുള്ള കമ്പനികളെ മെഗാ കാപ് ഓഹരികള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. വലിയ തോതിലുള്ള ചാഞ്ചാട്ടമില്ലെങ്കില്‍ അമേരിക്കന്‍ വിപണിയില്‍ 25- 30 മെഗാ കാപ് കമ്പനികളെങ്കിലും സാധാരണ ഗതിയില്‍ ഉണ്ടാകും. അടുത്തിടെ വിപണിയില്‍ തിരുത്തലുണ്ടായിട്ടും യുഎസ് വിപണിയില്‍ 50-ലേറെ മെഗാ കാപ് കമ്പനികൾ നിലവിലുണ്ട്. അതുപോലെ ഒരു ട്രില്യന്‍ ഡോളറിന് (75 ലക്ഷം കോടി രൂപ) മുകളിലാണ് ആമസോണ്‍, ആപ്പിള്‍, ആല്‍ഫബെറ്റ് (ഗൂഗിള്‍), മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍.


Click it and Unblock the Notifications