ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്‍കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും. അതേസമയം ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഓഹരി തിരികെ വാങ്ങല്‍ പദ്ധതി.
തിരികെ വാങ്ങൽ
ഏറ്റവുമൊടുവില്‍ ഓഹരി തിരികെ വാങ്ങുന്നതായി പ്രഖ്യാപിച്ചത് മിഡ് കാപ് ഓഹരിയായ അതുല്‍ ലിമിറ്റഡാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. ഓഹരിയൊന്നിന് 11,000 രൂപ വരെ നല്‍കിയാവും കമ്പനി ഓഹരി തിരികെ വാങ്ങുക. നടപടി പൂര്‍ത്തിയാക്കുന്നതിനായി പരമാവധി 70 കോടി രൂപയാവും ചെലവിടുകയെന്നും കമ്പനി നേതൃത്വം അറിയിച്ചു. ഇടപാടു ചെലവ്, ബ്രോക്കറേജ്, പരസ്യം തുടങ്ങിയ ചെലവുകള്‍ ഒഴികെയാണ് 70 കോടി രൂപ ഓഹരി വാങ്ങുന്നതിനായി വിനിയോഗിക്കുക. ഈ തുകയുടെ അടിസ്ഥാനത്തില്‍ ആകെ 63,636 ഓഹരികളാവും തിരികെ വാങ്ങിക്കാന്‍ സാധിക്കുക. ഇത് ആകെ ഓഹരികളുടെ 0.22 ശതമാനമാണ്.
അതുല്‍ ലിമിറ്റഡ്
ആറ് വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന മുന്‍നിര കെമിക്കല്‍ കമ്പനിയാണ് ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അതുല്‍ ലിമിറ്റഡ്. അഗ്രോ കെമിക്കല്‍, ആരോമാറ്റിക്‌സ്, ബള്‍ക്ക് കെമിക്കല്‍സ്്, കളേര്‍സ്, പോളിമേര്‍സ്, ഫാര്‍മ എന്നീ വിഭാഗങ്ങളിലാണ് പ്രവര്‍ത്തനം. ബാക്ടീരിയ പ്രതിരോധ മരുന്നായ ഡാസ്‌പോണ്‍ നിര്‍മിക്കുന്നതില്‍ ആഗോള തലത്തില്‍ മുന്‍പന്തിയിലാണ്. 30 വ്യവസായ മേഖലകളിലായി 4,000-ഓളം ഉപഭോക്താക്കളുണ്ട്. അമേരിക്കന്‍ സയനാമിഡ്, ഇംപീരിയല്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, സിബ-ഗെയ്ജി തുടങ്ങിയ വമ്പന്‍ കമ്പനികളുമായി സംയുക്ത സംരംഭങ്ങളുണ്ട്. അമേരിക്കയില്‍ 1994-ലും ബ്രിട്ടണില്‍ 1996-ലും ചൈനയില്‍ 2004-ലും ബ്രസീല്‍ 2012-ലും യുഎഇയില്‍ 2015-ലും ഉപകമ്പനികള്‍ ആരംഭിച്ചു.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ അതുല്‍ ലിമിറ്റഡിന്റെ വരുമാനത്തില്‍ 5 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 22 ശതമാനവും അറ്റാദായത്തില്‍ 33.4 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 1,380 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 45 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 155 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 18 ശതമാനം ഇടിവാണ് കാണിച്ചത.് ഇതോടെ പ്രതിയോഹരി വരുമാനവും 63.58 രൂപയില്‍ നിന്നും 52.53-ലേക്ക് താഴ്ന്നു.
ഓഹരി വിശദാംശം
വെള്ളിയാഴ്ച രണ്ട് ശതമാനത്തിലേറെ ഉയര്‍ന്ന് 10,177 രൂപയിലാണ് അതുല്‍ ലിമിറ്റഡിന്റെ ഓഹരി ക്ലോസ് ചെയ്തത്. അതായത്, ഓഹരി തിരികെ വാങ്ങുന്നതിനായി നിശ്ചയിച്ചിരിക്കുന്ന നിലവാരം നിലവിലെ വിപണി വിലയേക്കാള്‍ 9 ശതമാനത്തോളം മുകളിലാണ്. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 10,969 രൂപയും കുറഞ്ഞ വില 6,840 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 12 ശതമാനവും ഒരു വര്‍ഷത്തിനിടെ 43 ശതമാനവും മുന്നേറ്റമുണ്ടായി.
അതുല്‍ ലിമിറ്റഡിന്റെ 44.94 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ഇതില്‍ 1.5 ശതമാനത്തോളം ഓഹരികള്‍ ഈട് നല്‍കയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 9.98 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 22.2 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 29,935 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.20 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യു 1,303.65 രൂപയുമാണ്. കെമിക്കല്‍ കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 33.38 ആയിരിക്കുമ്പോള്‍ അതുലിന്റേത് 46.55 നിരക്കിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications