മൂന്ന് മാസത്തിനിടയിലെ മികച്ച പ്രതിദിന നേട്ടത്തിനാണ് വിപണി ഇന്ന് സാക്ഷ്യംവഹിച്ചത്. എല്ലാ വിഭാഗം ഓഹരികളിലും മുന്നേറ്റം ദൃശ്യമായി. എങ്കിലും ടെക്‌നിക്കല്‍ പുള്‍ബാക്ക് റാലി എന്നതിന് ഉപരിയായി നിലനില്‍പ്പുള്ള മുന്നേറ്റമാണോ ഇത് എന്നതിന് വരും ദിവസങ്ങളില്‍ ഉത്തരം ലഭിക്കും. ഇതിനിടയിലും ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ സജീവമാണ്. ഇത്തരത്തില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സെല്‍ റേറ്റിങ് നിര്‍ദേശിച്ച ഒരു മിഡ് കാപ് ഓഹരിയെ കുറിച്ചുള്ള വിശദാംശമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റിലാക്‌സോ ഫൂട്ട്‌വെയേര്‍സ്
രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ നിര്‍മാണ കമ്പനിയാണ് റിലാക്‌സോ ഫൂട്ട്‌വെയേര്‍സ് ലിമിറ്റഡ്. 1984-ലാണ് തുടക്കം. ഇന്ന് രാജ്യത്തെ ഏറ്റവും മൂല്യം മതിക്കുന്ന ആദ്യ 500 കമ്പനികളൊന്നായി വളര്‍ന്നു. സാധാ വള്ളിച്ചെരിപ്പ് നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഷൂസ് ഉള്‍പ്പെടെ എല്ലാ വിഭാഗം പാദരക്ഷകളും നിര്‍മിക്കുന്ന രീതിയിലേക്ക് വൈവിധ്യവത്കരിച്ചു. ലെതര്‍ ഇതര പാദരക്ഷകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റിലാക്‌സോ, സ്പാര്‍ക്‌സ്, ഫ്‌ലൈറ്റ്, ബഹാമസ് എന്നിവ ജനപ്രീതിയാര്‍ജിച്ച കമ്പനിയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്. 350-ലധികം റീട്ടെയില്‍ ഷോപ്പുകളിലൂടെ നേരിട്ടും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ മുഖേന ശക്തമായ വിപണന ശൃംഖലയുണ്ട്.
സാമ്പത്തികം
പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ റിലാക്‌സോ ഫൂട്ട്‌വെയേര്‍സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനം 5.1 ശതമാനവും പ്രവര്‍ത്തന ലാഭം 8.6 ശതമാനവും അറ്റാദായം 9.9 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 704 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 6 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 6.69 ശതമാനവും ഇടിവാണ് കാണിച്ചത്. നാലാം പാദത്തിലെ അറ്റാദായം 63 കോടിയാണ്. ഇതും മുന്‍ വര്‍ഷത്തേക്കാള്‍ 38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
പ്രതികൂല ഘടകം
കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ വരുമാന വളര്‍ച്ച 10 ശതമാനമേയുള്ളൂ. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലവും റിലാക്‌സോ ഫൂട്ട്‌വെയേര്‍സ് (BSE: 530517, NSE: RELAXO) നിരാശപ്പെടുത്തി. പൊതുവിപണിയിലെ വിലക്കയറ്റം കമ്പനിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാദരക്ഷാ വിപണിയിലെ ഡിമാന്‍ഡ് ഇടിയുന്നതിലേക്കും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനും വഴിതെളിച്ചു. ഇത് കമ്പനിയുടെ ലാഭക്ഷമതയിലും പ്രതികൂലമായി ബാധിക്കുന്നു. അതേസമയം ഉത്പന്നത്തിന്റെ വില വര്‍ധിപ്പിച്ചു എങ്കിലും തീരുമാനം വൈകിയത് പ്രതീക്ഷച്ചത്ര ഗുണഫലം കമ്പനിക്ക് ലഭിക്കുന്നില്ല.
Also Read: ദിവസവും 29 രൂപയിടാം; കയ്യിൽ കിട്ടും 4 ലക്ഷം! അറിയണം എൽഐസിയുടെ ഈ 'മാജിക്' പ്ലാൻ
ഓഹരി വിശദാംശം
റിലാക്‌സോയുടെ ഓഹരികളില്‍ 70.78 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.22 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.94 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 19.06 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.24 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 70.71 രൂപയും കഴിഞ്ഞ 12 മാസക്കാലയളവിലെ പിഇ അനുപാതം 109.55 നിരക്കിലുമാണ്. ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 25,496 കോടിയാണ്.
Also Read: എല്‍ഐസിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 42,500 കോടി! ഓഹരി ഇനി വാങ്ങണോ അതോ ഒഴിവാക്കണോ?
ചൊവ്വാഴ്ച 1,024 രൂപയിലാണ് റിലാക്‌സോ ഓഹരി ക്ലോസ് ചെയ്തത്. ഈ ഓഹരികള്‍ക്ക് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സെല്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. നിലവിലെ വിപണി വിലയില്‍ നിന്നും അടുത്ത 12 മാസ കാലയളവില്‍ ഓഹരിയുടെ വില 850 രൂപയിലേക്ക് ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്. അതായത് നിലവിലെ വിലയില്‍ നിന്നും 18 ശതമാനത്തോളം ഓഹരിയില്‍ തിരുത്തല്‍ നേരിടാം.
അതേസമയം 52 ആഴ്ച കാലയളവിലെ റിലാക്‌സോ ഓഹരിയുടെ ഉയര്‍ന്ന വില 1,448 രൂപയും താഴ്ന്ന വില 900 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെ ഓഹരി വില 22 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.