തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരത്തിന് സംസ്ഥാനങ്ങൾ തന്നെ നേരിട്ട് വായ്പയെടുക്കണം എന്ന ശാഠ്യത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്തയയ്ക്കുക മാത്രമല്ല, ഇന്ന് രാവിലെ നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് മറുപടി നൽകുകയും ചെയ്തു. ഇനിയും ബാക്കിയുള്ള ചില പ്രശ്നങ്ങൾ ചർച്ച ചെയ്ത് ധാരണയിലെത്താൻ പറ്റും എന്ന പ്രത്യാശയും പ്രകടിപ്പിച്ചെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ജിഎസ്ടി നഷ്ടപരിഹാരത്തിന് സംസ്ഥാനങ്ങൾ തന്നെ നേരിട്ട് വായ്പയെടുക്കണം എന്ന ശാഠ്യത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്തയയ്ക്കുക മാത്രമല്ല, ഇന്ന് രാവിലെ നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് മറുപടി നൽകുകയും ചെയ്തു. ഇനിയും ബാക്കിയുള്ള ചില പ്രശ്നങ്ങൾ ചർച്ച ചെയ്ത് ധാരണയിലെത്താൻ പറ്റും എന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
യഥാർത്ഥത്തിൽ പുതിയ നിർദ്ദേശം ഒരു ഒത്തുതീർപ്പാണ്.
കേന്ദ്രസർക്കാരാണ് റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നത്. എന്നാൽ ആ വായ്പ ഉടൻതന്നെ സംസ്ഥാനങ്ങൾക്ക് മറിച്ചു നൽകുന്നതിലൂടെ ഇത് കേന്ദ്രസർക്കാരിന്റെ ധനക്കമ്മിയെ ബാധിക്കില്ല. ഓരോ സംസ്ഥാനത്തിനും കിട്ടുന്ന തുകയനുസരിച്ച് അവരുടെ ധനക്കമ്മി കൂടും. അങ്ങനെ നോക്കുമ്പോൾ രണ്ടുപേരും ഒരുമിച്ചാണ് വായ്പയെടുക്കുന്നത്. ഇതുപോലെ ബാക്കിയുള്ള പ്രശ്നങ്ങളിലും യോജിച്ച് ഒത്തുതീർപ്പിലെത്തിക്കൂടേ എന്നാണ് നാം ചോദിക്കുന്നത്.
ഈ വർഷത്തെ പ്രതീക്ഷിത നഷ്ടപരിഹാരം 2.3 ലക്ഷം കോടിയാണ്. ഇതിൽ 60000 കോടിയെങ്കിലും ജിഎസ്ടി സെസിൽ നിന്ന് പിരിഞ്ഞു കിട്ടും. ബാക്കി 1.7 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകിയാൽ നഷ്ടപരിഹാരത്തുക പൂർണമായും സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയും. അതിനുപകരം 1.1 ലക്ഷം കോടി രൂപയേ വായ്പയെടുക്കൂ എന്നാണ് കേന്ദ്രം പറയുന്നത്. എന്നുവെച്ചാൽ 60,000 കോടി രൂപ നഷ്ടപരിഹാരം ഈ വർഷം ലഭിക്കില്ല, 2023ലേ ലഭിക്കൂ. സെസ് 2022ൽ അവസാനിക്കേണ്ടതാണ്. ഒരുവർഷവും കൂടി നീട്ടിയിട്ടുണ്ട്. ആ വരുമാനത്തിൽ നിന്നുവേണം ഈ വർഷത്തെ നഷ്ടപരിഹാരം കിട്ടാൻ.
ഇതു ശരിയല്ല എന്നാണ് നമ്മുടെ വാദം. കേന്ദ്രസർക്കാർ കൂടുതൽ വായ്പയെടുത്താലും അവരുടെ ധനക്കമ്മിയിൽ ഇത് പ്രതിഫലിക്കില്ല. പിന്നെ വായ്പയെടുക്കാനെന്തിന് മടിക്കണം എന്നു ചോദിക്കുമ്പോൾ പറയുന്ന മറുപടി വേറെയാണ്. 60000 കോടി കൂടി വായ്പയെടുത്താൽ സ്വകാര്യമേഖലയ്ക്കു കിട്ടുന്ന വായ്പ അത്രയും കുറയും.
സാമ്പത്തികശാസ്ത്രത്തിൽ ഇതിനെപ്പറയുക സർക്കാർ വായ്പ സ്വകാര്യനിക്ഷേപത്തെ ക്രൗഡ് ഔട്ട് അല്ലെങ്കിൽ തിക്കിത്തിരക്കി മാറ്റുമെന്നാണ്. ഇത് ശുദ്ധ അസംബന്ധമാണ്.
ഇന്ന് സമ്പദ്ഘടന നേരിടുന്ന പ്രശ്നം, ഉപഭോഗം മാത്രമല്ല, നിക്ഷേപഡിമാന്റും കുത്തനെ കുറഞ്ഞിരിക്കുന്നു എന്നാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ സർക്കാർ പരമാവധി വായ്പയെടുത്ത് ചെലവാക്കുകയാണ് ചെയ്യേണ്ടത്. ഇതിനു പകരം രണ്ടുവർഷം കഴിഞ്ഞ് സമ്പദ്ഘടന സാധാരണഗതിയിലാകുമ്പോൾ സർക്കാർ വായ്പയെടുത്ത് ചെലവാക്കാമെന്ന് പറയുന്നത് തല മറന്ന് എണ്ണ തേക്കലാണ്.
അതുകൊണ്ട് വായ്പ ആരെടുക്കണമെന്നതു സംബന്ധിച്ച തർക്കത്തിൽ കേന്ദ്രസർക്കാർ പറഞ്ഞത് സ്വീകരിക്കുന്നത്. ഇതുവരെ എത്ര തുക വായ്പയെടുക്കാമെന്ന കാര്യത്തിലും ചർച്ച ചെയ്ത് സമവായമുണ്ടാക്കണം. അതിന് കേന്ദ്രം മുൻകൈയെടുക്കണം.