നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന സ്വകാര്യവത്കരണ നയത്തോട് രാജ്യത്ത് സമ്മിശ്ര പ്രതികരണം. ഇന്ത്യാ ടുഡേ നടത്തിയ 'മൂഡ് ഓഫ് ദി നേഷന്‍' അഭിപ്രായ വോട്ടെടുപ്പില്‍ 44 ശതമാനം ആളുകള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തെ അനുകൂലിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), എയര്‍ ഇന്ത്യ, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിയെന്നാണ് ഇവരുടെ പക്ഷം.
ഇതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ പ്രതികൂലിക്കുന്നവരും കുറവല്ല. 39 ശതമാനം പേര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. 17 ശതമാനം ആളുകള്‍ക്ക് സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തെ കുറിച്ചോ അതിന്റെ ഗുണദോഷ വശങ്ങളെ കുറിച്ചോ അറിയില്ലെന്നും 'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേ കണ്ടെത്തി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കേണ്ട ആവശ്യമെന്തെന്നാണ് പ്രതികൂലിച്ച് വോട്ടു ചെയ്തവരുടെ പ്രധാന ചോദ്യം. രാജ്യത്തിന്റെ പുരോഗമനത്തെ ഈ നീക്കം ബാധിക്കുമെന്ന് ഇവര്‍ കരുതുന്നു. മറുഭാഗത്ത് സ്വകാര്യവ്തകരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിച്ഛായത്തന്നെ മാറ്റിയെടുക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് വോട്ടു ചെയ്തവരുടെ വാദം. നൂതന സാങ്കേതികവിദ്യ, വൈവിധ്യമാര്‍ന്ന ഉത്പന്ന നിര, മെച്ചപ്പെട്ട പ്രഫഷണലിസം തുടങ്ങിയ നിരവധി നേട്ടങ്ങള്‍ സ്വകാര്യവത്കരണത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവരിക്കുമെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു.
ആഗോള വിപണിയില്‍ കാലുറപ്പിക്കാന്‍ സ്വകാര്യവത്കരണം തുണയ്ക്കുമെന്ന് കരുതുന്നവരും ഏറെ. പോയവര്‍ഷം നവംബറിലാണ് ബിപിസിഎല്‍ അടക്കം അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്‍ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ഇഇപിസിഒ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബിപിസിഎല്ലിനൊപ്പം വില്‍പ്പന പട്ടികയിലുണ്ട്.
ബിപിസിഎല്ലിലെ 53.29 ശതമാനം ഓഹരിയും കണ്‍ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ 30.8 ശതമാനം ഓഹരിയും പൂര്‍ണമായും വില്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഈ കമ്പനികളിലെ ഭരണനിര്‍വഹണവും ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ കൈമാറും.
അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഓഹരി വില്‍ക്കുന്നത് വഴി ഒരു ലക്ഷം കോടി രൂപ ഖജനാവില്ലെത്തുമെന്ന് സര്‍ക്കാരിന്റെ കണക്കുകൂട്ടുന്നു. ഇതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന മാര്‍ച്ച് 31 -നകം നടക്കില്ലെന്ന് സൂചനയുണ്ട്.
Most Read: ഇനി കരാർ തൊഴിലാളികൾക്കും പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കും
എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള തിടുക്കവും ഇപ്പോള്‍ കേന്ദ്രത്തിനുണ്ട്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. നേരത്തെ, എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ജൂണോടെ താത്പര്യപത്രം ക്ഷണിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
Image Source: BPCL