മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് 2020ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം മാർച്ചിൽ പ്രതീക്ഷിച്ച 2.5 ശതമാനത്തിൽ നിന്ന് 0.2 ശതമാനമായി കുറച്ചു. 2021ൽ ഇന്ത്യയുടെ വളർച്ച 6.2 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതും റേറ്റിംഗ് ഏജൻസി വ്യക്തമാക്കി. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് റേറ്റിംഗ് ഏജൻസി 5.2 ശതമാനത്തിൽ നിന്ന് വളർച്ച നിരക്ക് കഴിഞ്ഞ മാസം 2.5 ശതമാനമായി കുറച്ചിരുന്നു.
അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം കഴിഞ്ഞ വർഷം തന്നെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. 2019ലെ ഇന്ത്യയുടെ വളർച്ച നിരക്കായ 5.3 ശതമാനത്തെ 6.1 ശതമാനവുമായി ചൈന മറികടന്നതോടെയാണ് ഇന്ത്യയ്ക്ക് ഈ സ്ഥാനം നഷ്ട്ടപ്പെട്ടത്. 2020 നും 2021 നും ഇത് ബാധകമാണ്. ചൈന 2020 ൽ ഒരു ശതമാനവും 2021 ൽ 7.1 ശതമാനവും വളർച്ച നേടുമെന്നാണ് മൂഡീസിന്റെ പ്രവചനം. ഇത് ഇന്ത്യയുടെ വളർച്ച പ്രവചന നിരക്കിനേക്കാൾ മുകളിലാണ്.
മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് ഇന്ത്യയുടെ 2020ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ചു
ചൈന, ഇന്ത്യ, ഇന്തോനേഷ്യ എന്നിവ മാത്രമേ 2020 ൽ സാമ്പത്തിക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയുള്ളൂവെന്നും മൂഡീസ് വ്യക്തമാക്കി. ജി 20 വികസിത സമ്പദ്‌വ്യവസ്ഥകൾ മൊത്തത്തിൽ 2020 ൽ ജിഡിപിയിൽ നാല് ശതമാനം ഇടിവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൂഡീസ് റിപ്പോർട്ട് ചെയ്തു.
ജാപ്പനീസ് ബ്രോക്കറേജ് നോമുറ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 0.5 ശതമാനം ചുരുങ്ങുമെന്ന് പ്രവചിച്ചപ്പോൾ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സമ്പദ്‌വ്യവസ്ഥ 0.9 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മെയ് മൂന്നിന് ശേഷവും ലോക്ക്ഡൌൺ നീട്ടിയാൽ വളരെ 2.1 ശതമാനത്തേക്കാൾ ചുരുങ്ങുമെന്നാണ് ഇന്ത്യ റേറ്റിംഗ്സും വ്യക്തമാക്കിയിരിക്കുന്നത്.
മൂഡീസ് 2019ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.6 ശതമാനമായി വെട്ടിക്കുറച്ചു