അനുകൂല ഘടകങ്ങളുടെ അഭാവത്തില്‍ വിപണിയില്‍ മുന്നേറ്റം പ്രകടമായില്ല. പ്രധാന സൂചികകള്‍ നഷ്ടം നേരിടുന്നുണ്ടെങ്കിലും മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. അഡ്വാന്‍സ്- ഡിക്ലൈയിന്‍ റേഷ്യോ 1.50 അനുപാത്തിന് മുകളില്‍ തുടരുന്നത്, വിപണിയിലെ പൊതു സാഹചര്യം ബുള്ളുകൾക്ക് അനുകൂലമായി തുടരുന്നതിന്റെ സൂചനയാണ്. അടുത്തിടെ തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തില്‍ തുടരുന്ന സ്‌മോള്‍ കാപ് ഓഹരികള്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ രംഗത്തെത്തി.
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍
ലോജിസ്റ്റിക് മേഖലയിലും കപ്പല്‍ മാര്‍ഗം ചരക്ക് കടത്തുന്നതിലും രാജ്യത്തെ മുന്‍നിര കമ്പനിയാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഥവാ ടിസിഐ. ഹൈദരാബാദാണ് ആസ്ഥാനം. ചരക്കുകടത്തില്‍ വിവിധ ശ്രേണിയിലുള്ള സേവനങ്ങള്‍ നല്‍കുന്നു. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ അതിവേഗം ചരക്ക് കൈമാറ്റം ചെയ്യാനുള്ള വിഭവശേഷിയുണ്ട്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്കായി കസ്റ്റംസ് ക്ലിയറന്‍സ് മുതല്‍ വെയര്‍ഹൗസ് മാനേജ്മെന്റ് വരെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ശ്രദ്ധേയ ഘടകം
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉപഭോക്തൃ നിര വിപുലവും വൈവിധ്യമേറിയതുമാണ്. അതിനാല്‍ ഒരു വ്യവസായ മേഖലയുടെ ഉയര്‍ച്ച താഴ്ചകള്‍ കമ്പനിയെ വേഗത്തില്‍ ബാധിക്കില്ല. റോഡ് വഴിയുള്ള ചരക്കുകടത്തില്‍ ഉയര്‍ന്ന ലാഭ മാര്‍ജിനുള്ള ചെറിയ പാര്‍സല്‍ വിഭാഗത്തില്‍ വിപണി വിഹിതം വര്‍ധിക്കുന്നുണ്ട്. സമാനമായി ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള തേഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സിലും കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുന്നു. മികച്ച ലാഭമാര്‍ജിനുള്ള കടല്‍ ഗതാഗതത്തിലൂടെയുള്ള ചരക്കുകടത്തും വര്‍ധിക്കുന്നത് കമ്പനിക്ക് ഗുണകരമാണ്. ഇതിന്റെ ഭാഗമായി 2023 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ കപ്പല്‍ വാങ്ങുന്നതിനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ജിഎസ്ടിയും ഇ-വേ ബില്ലിങ്ങും നടപ്പാക്കിയതോടെ ചരക്കുകടത്ത്, വ്യവസ്ഥാപിതവും സംഘടിതവുമായ ഗതാഗത സംവിധാനത്തിലേക്ക് ചുവടുമാറ്റി. ഇതിനോടൊപ്പം റോഡ് സൗകര്യം വര്‍ധിച്ചത്, വേഗത്തില്‍ സേവനം ലഭ്യമാക്കാനും സഹായിക്കുന്നത് ഇടപാടുകാരെ ആകര്‍ഷിക്കുന്നു. കൂടാതെ, മിക്ക വ്യവസായ മേഖലകളിലേയും വിതരണ ശൃംഖല ശക്തമാകുന്നതോടെ ചരക്കുകടത്ത് ഇടപാടുകള്‍ വര്‍ധിക്കുകയേ ഉള്ളൂ. ഇതിലൂടെ 2021- 24 സാമ്പത്തിക വര്‍ഷ കാലയളവില്‍ ടിസിഐയുടെ വരുമാനം 18 ശതമാനവും പ്രവര്‍ത്തന ലാഭം 28 ശതമാനവും അറ്റാദായം 36 ശതമാനവും വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.
സാമ്പത്തികം
ടിസിഐയുടെ സാമ്പത്തിക സ്ഥിതി ശരാശരിക്കും മുകളിലാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 6 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ച് 759 കോടി രൂപയിലെത്തി. എല്ലാ വിഭാഗം സേവനങ്ങളിലും വളര്‍ച്ച രേഖപ്പെടുത്തി. പ്രവര്‍ത്തനലാഭം 42 ശതമാനം വര്‍ധിച്ച് 107 കോടി രൂപയിലെത്തി. അറ്റാദായവും ഇരട്ടിച്ച് 78 കോടിയിലേക്കും ഉയര്‍ന്നു. മൂന്നാം പാദത്തിലെ പ്രതിയോഹരി വരുമാനം 5.43 രൂപയില്‍ നിന്നും 10.61-ലേക്ക് വര്‍ധിച്ചു. ചെലവ് ചുരുക്കിയും കുടൂതല്‍ സേനങ്ങള്‍ നല്‍കിയും പ്രവര്‍ത്തന മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ ടിസിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ടിസിഐ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.39 ശതമാനമാണ്. ഏറ്റവുമൊടുവില്‍ ഓഹരിയുടെ വിപണി മൂല്യം 4,984 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 151.54 രൂപ നിരക്കിലാണ്. ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ ശരാശരി പിഇ റേഷ്യോ 74.78 ആയിരിക്കുമ്പോള്‍ ടിസിഐയുടേത് 18.54 നിരക്കിലാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ 12 മാസക്കാലയളവിലെ പ്രതിയോഹരി വരുമാനം 34.76 രൂപയാണ്. കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല. വിദേശ നിക്ഷേപകര്‍ കമ്പനിയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നുണ്ട്. കമ്പനിയുടെ ഓഹരികളില്‍ 66.54 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്.
ലക്ഷ്യവില 881
ബുധനാഴ്ച 3 ശതമാനം ഉയര്‍ന്ന് 644 രൂപയിലാണ് ടിസിഐ (BSE: 532349, NSE: TCI) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 881 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ കാലയളവില്‍ 37 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 858.60 രൂപയും കുറഞ്ഞ വില 232.20 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വിലയില്‍ 12 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications