ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍, നിക്ഷേപകര്‍ക്കായി ഇപ്പോള്‍ ഓഹരി വാങ്ങുന്നതിന് പരിഗണിക്കാവുന്ന കമ്പനിയുടെ പേര് നിര്‍ദേശിച്ചു. അവരുടെ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ നിന്നുള്ള കമ്പനിയുടെ നിലവിലെ മാര്‍ക്കറ്റ് വിലയില്‍ ഓഹരി വാങ്ങുന്നതിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഹൈവേ നിര്‍മാണ കമ്പനിയായ അശോക ബില്‍ഡ്‌കോണിന്റെ (BSE: 533271, NSE: ASHOKA) ഓഹരികളാണ് സമീപ ഭാവിയിലേക്ക് 70 ശതമാനം വരെ നേട്ടം നല്‍കിയേക്കാം എന്ന് മോത്തിലാല്‍ ഓസ്വാള്‍ പറയുന്നത്. നിലവില്‍ 102-104 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. എൻഎസിഇയിലും ബിഎസിഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോക്ക് ആണിത് ഗുണമേന്മയിലും ജോലിസ്ഥലത്തെ മികച്ച സൗകര്യങ്ങള്‍ കൊണ്ടും ഐഎസ്ഒ അംഗീകാരം നേടിയിട്ടുളള കമ്പനിയാണിത്.
കമ്പനിയുടെ രണ്ടാം പാദഫലം
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 920 കോടി രൂപയാണ് വരുമാനം. ഇത് വിപണി പ്രതീക്ഷിച്ചതിലും 8 ശതമാനം താഴെയായിരുന്നു. നികുതി കിഴിക്കുന്നതിന് മുമ്പുള്ള വരുമാനവും 341 ബിപിഎസ് (ബേസിസ് പോയിന്റ്‌സ്) ഇടിഞ്ഞു. നികുതിക്ക് മുമ്പുള്ള വരുമാനം 120 കോടി രൂപയും നികുതി വിധേയ ലാഭം 80 കോടി രൂപയുമാണ്. അതേസമയം, കമ്പനിയുടെ മറ്റു മാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാനം 50 ശതമാനം വര്‍ധിച്ച് 59 കോടിയിലെത്തി.

'കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 11,900 കോടി രൂപയുടേതാണ്. ഇത് സമീപ ഭാവിയിലേക്ക് കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമാണ്. അതില്‍ തന്നെ കമ്പനിയുടെ ഭാവി വളര്‍ച്ചക്കായി മാനേജ്‌മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോഡ്, റെയില്‍വേ പദ്ധതികളുടെ നിര്‍മാണത്തില്‍ നിന്നുള്ളതാണ് ഓര്‍ഡര്‍ ബുക്കിലെ 70 ശതമാനവും എന്ന കാര്യവും ശ്രദ്ധേയമാണ്. കെട്ടിട, ഊര്‍ജ വിതരണ നിര്‍മാണത്തിനുള്ള കരാറുകളാണ് ബാക്കിയുള്ള 30 ശതമാനം. കൂടാതെ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്വകാര്യ സ്ഥാപനം പുറത്തിറങ്ങുകയാണ്. നിര്‍മാണ മേഖലയിലെ ഭാവി ശോഭനമായതും മികച്ച ഓര്‍ഡര്‍ ബുക്ക് ഉള്ളതും അശോക ബില്‍കോഡിണില്‍ നിക്ഷേപത്തിന് അനുകൂലമായി പരിഗണിക്കാം' മോത്തിലാല്‍ ഓസ്വാളിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുകൂല ഘടകങ്ങള്‍
1) ഈ സാമ്പത്തിക വര്‍ഷത്തിലെ വരുമാന വളര്‍ച്ചയുടെ അനുമാനം 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കമ്പനി മാനേജ്‌മെന്റ് ഉയര്‍ത്തിയത്.
2) വലിയ മുതല്‍ മുടക്കുള്ള 10 പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ഇതിനോടകം 70 ശതമാനത്തോളം കാശ് ഇറക്കിയത്.
3) അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് വേണ്ട വിഹിതത്തില്‍ ആനുപാതിക തോതിലുളള കുറവ്.
4) ബിഒടി വിഭാഗത്തിലുള്ള പദ്ധതികളില്‍ നിന്നും ലഭിക്കുന്ന ടോള്‍ കളക്ഷനിലെ വര്‍ധനവ്.
5) കമ്പനിയിലെ സ്വകാര്യ നിക്ഷേപകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്ന തുകയില്‍ സമവായം കണ്ടെത്തി കുറവ് വരുത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications