കേരളത്തിന്‍റെ അഭിമാനമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. അനുദിനം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം. ഓഹരി വിപണിയിലും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. ഓഹരി വില വീണ്ടും 1,300ന് മുകളിലേക്കെത്തിയിരിക്കുന്നു. ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വില 9 ശതമാനത്തിലധികം ഉയർന്നു. കുതിപ്പിന്‍റെ കാരണവും നിലവിലെ ഓഹരി വിലയെ സംബന്ധിച്ചും നമുക്ക് വിശദമായി അറിയാം.
1000 കോടിയുടെ പുതിയ കരാർ
യൂറോപ്യൻ ക്ലയൻ്റിൽ നിന്ന് ഏകദേശം 1000 കോടി രൂപയുടെ കരാർ നേടിയെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ഇന്നലെ അറിയിച്ചിരുന്നു. രണ്ട് കപ്പലുകൾക്കുള്ള ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലിൻ്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമുള്ളതാണ് കരാർ. 2026 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിന്‍റെ വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയും പുതിയ കുതിപ്പിലേക്കെത്തിയത്.

നിലവിലെ ഓഹരി വില
നേരത്തെ സൂചിപ്പിച്ചത് പോലെ ചൊവ്വാഴ്ച ആദ്യ സെഷനിൽ നേടിയ 9 ശതമാനം നേട്ടത്തോടെ എൻഎസ്ഇയിൽ 1,303.85 രൂപ എന്നതാണ് നിലവിൽ ( 14-05-2024, 12.30 PM) കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.31 ശതമാനം നേട്ടമാണ് ഓഹരി കൈവരിച്ചത്. ഒരു മാസത്തിനിടെ 23.36 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. മാത്രമല്ല 91.34 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി നേടിയത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 137.44 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകിയ ഓഹരിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. 384.22 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും കൊച്ചിൻ ഷിപ്പ്‌യാർഡിന് സാധിച്ചു. 1,378 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 234.48 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
കൂടുതൽ അന്താരാഷ്ട്ര കരാറുകൾ
വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ഓർഡറുകളാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ ഓഹരി വിലയെ നയിക്കുന്നത്, ഏപ്രിൽ 30 ന് കണ്ട 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന മൂല്യമായ 1378.95 രൂപയ്ക്ക് അടുത്താണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് സമയബന്ധിതമായി നിര്‍മിച്ച് രാജ്യത്തിന് സമര്‍പ്പിച്ചതടക്കം നിരവധി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ രണ്ട് പുതിയ പദ്ധതികള്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.
രണ്ട് നാവിക കപ്പലുകളുടെ മീഡിയം റീഫിറ്റ് വർക്കുകൾ ഏറ്റെടുക്കുന്നതിന് ഇന്ത്യൻ നാവികസേനയുമായി കൊച്ചിൻ ഷിപ്പ്‌യാർഡ് 2024 ഫെബ്രുവരിയിൽ കരാറിൽ ഏർപ്പെട്ടിരുന്നു. ഡ്രൈ-ഡോക്കിംഗ്, റിഫിറ്റ്, കപ്പലുകളിലെ ഉപകരണങ്ങൾ നവീകരിക്കൽ എന്നിവയ്ക്കായുള്ള 150 കോടി രൂപയുടെ കരാറാണ് കമ്പനി ഏറ്റെടുത്തത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications