ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി ഓഹരികള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. എന്നാല്‍ വിപണി തിരിച്ചടി നേരിടുന്ന കാലയളവില്‍ തന്നെ തുടര്‍ച്ചയായി മുന്നേറ്റത്തിന്റെ പാതയിലുള്ള ഒരു മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
ബറോഡ റയോണ്‍
വിസ്‌കോസ് ഫിലമെന്റ് റയോണ്‍ യാണ്‍, സള്‍ഫൂറിക് ആസിഡ്, കാര്‍ബണ്‍ ഡൈ-സള്‍ഫൈഡ്, അണ്‍ഹൈഡ്രസ് സോഡിയം സള്‍ഫേറ്റ്, നൈലോണ്‍ യാണ്‍ എന്നിവ നിര്‍മിക്കുന്ന ടെക്‌സ്‌റ്റൈല്‍ കമ്പനിയാണ് ബറോഡ റയോണ്‍ കോര്‍പറേഷന്‍. സൂറത്ത് കേന്ദ്രീകരിച്ച് 1958-ലാണ് ആരംഭം. വിസ്‌കോസ് ഫിലമെന്റ് വിഭാഗത്തില്‍ 15,000 മെട്രിക് ടണ്ണും സള്‍ഫ്യൂരിക് ആസിഡിന് 21,600 മെട്രിക് ടണ്ണും പോളീസ്റ്റര്‍ യാണിന് 19,000 മെട്രിക് ടണ്ണും വാര്‍ഷിക ഉത്പാദന ശേഷിയുണ്ട്.
ഓഹരി വിശദാംശം
ഒരു മാസത്തിനിടെ ബറോഡ റയോണ്‍ ഓഹരിയുടെ വിലയില്‍ 149 ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. ജൂണ്‍ 1-ന് ഓഹരിയുടെ വില 4.42 രൂപയിലായിരുന്നു. ഇവിടെ നിന്നും തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലേക്ക് മാറിയ ഓഹരി ജൂലൈ 1-ന് 11.04 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ പ്രതിയോഹരി വരുമാനം 163.49 രൂപയാണ് രേഖപ്പെടുത്തിയത്. മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 2018-ലെ 2.61 കോടിയില്‍ നിന്നും 2022 സാമ്പത്തിക വര്‍ഷത്തില്‍ 147.19 കോടിയിലേക്ക് മെച്ചപ്പെടുത്തി.
5, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ബറോഡ റയോണ്‍ ഓഹരി നിലവില്‍ തുടരുന്നത്. വളരെ കുറഞ്ഞ ഇടപാടുകളില്‍ തന്നെ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലേക്ക് എത്തുന്നുവെന്നതും ശ്രദ്ധേയം. നിലവില്‍ ബറോഡ റയോണ്‍ കോര്‍പറേഷന്റെ വിപണി മൂല്യം 25 കോടിയാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 10.91 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ വിപണി വിലയുടെ 1.01 മടങ്ങാണെന്നതും ശ്രദ്ധേയം. ഇതിനിടെ ബറോഡ റയോണിന്റെ ആകെ ഓഹരികളില്‍ 47.54 ശതമാനവും പ്രമോട്ടര്‍മാരുടെ കൈവശമാണ്. 2019 മുതല്‍ ഈ അനുപാതം നിലനിര്‍ത്തുന്നുണ്ട്.
ബാക്കിയുള്ളവയില്‍ 50.97 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും 1.49 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും പക്കലാണുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ബറോഡ് റയോണിന്റെ (BSE: 500270) ഓഹരി-കടം അനുപാതം 11.81 മടങ്ങിലാണ്. ഇത് കമ്പനിയുടെ ഉയര്‍ന്ന കടബാധ്യതയെ സൂചിപ്പിക്കുന്നു. അതിനോടൊപ്പം കുറഞ്ഞ പണമൊഴുക്കും കമ്പനിയുടെ വരുമാനവും ചെലവും തമ്മിലുള്ള വിടവ് വലുതാക്കുന്നു. എന്നാല്‍ ബറോഡ റയോണിന്റെ പിഇ അനുപാതം 0.07 നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
Also Read: ഓഹരിയൊന്നിന് 90 രൂപ വരെ; ഈയാഴ്ച ഡിവിഡന്റ് നൽകുന്ന 40 കമ്പനികള്‍; കൈവശമുണ്ടോ?
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.