കഴിഞ്ഞ കുറേ നാളുകളായി മികച്ച നേട്ടമുണ്ടാക്കാൻ പൊതുമേഖലാ ഓഹരികൾക്ക് സാധിച്ചിരുന്നു. ഭൂരിപക്ഷം ഓഹരികളും മൾട്ടിബാഗർ റിട്ടേൺ നിക്ഷേപകർക്ക് നൽകി. എന്നാൽ കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് വലിയ ഇടിവ് റെയിൽവേ നേരിട്ടു. നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതാണ് ഓഹരിയുടെ ഇടിവിലേക്ക് നയിച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷവും വലിയ മുന്നേറ്റമുണ്ടാക്കാൻ ഓഹരികൾക്ക് സാധിച്ചിട്ടില്ല. എന്നാൽ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്സി) അടക്കമുള്ള ഓഹരികൾ വൈകാതെ പഴയ കുതിപ്പിലേക്കെത്തുമെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഐആർഎഫ്സി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഇടിവിന് കാരണം
2024 യൂണിയൻ ബജറ്റിനെത്തുടർന്ന് വിലയിൽ കുത്തനെ ഇടിവ് നേരിട്ട മൾട്ടിബാഗർ റെയിൽവേ ഓഹരിയിൽ ഐആർഎഫ്‌സിയും ഉൾപ്പെട്ടിരുന്നു. ബജറ്റിൽ ഗണ്യമായ നിക്ഷേപമുണ്ടാകുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. ധനമന്ത്രി നിർമല സീതാരാമൻ്റെ ബജറ്റ് പ്രസംഗത്തിൽ റെയിൽവേ മേഖലയെ പരാമർശിക്കാത്തത് ഓഹരി വിലയിൽ ഗണ്യമായ ഇടിവിന് കാരണമായി.
ഓഹരി വില
ബിഎസ്ഇയിൽ 183.45 രൂപ എന്നതാണ് ഐആർഎഫ്‌സി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 11.29 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതേസമയം ഒരു മാസത്തിനിടെ 5 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 7.37 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 82.77 ശതമാനം വളർച്ച നേടാനും റെയിൽവേ ഓഹരിക്ക് സാധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 420.72 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഐആർഎഫ്‌സി ഓഹരിക്ക് സാധിച്ചു. മൂന്ന് വർഷത്തിനിടെ 638 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 229.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 34.52 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
വിദഗ്ധരുടെ വിലയിരുത്തൽ
ദീർഘകാല നിക്ഷേപകർക്ക് ഐആർഎഫ്‌സി ഓഹരികൾ മികച്ച തെരഞ്ഞെടുപ്പാണെന്നാണ് മാർക്കറ്റ് വിദഗ്ധനായ അവിനാഷ് പറയുന്നത്. നിക്ഷേപകർക്ക് 12 മുതൽ 15 മാസം വരെ നിക്ഷേപം തുടരാൻ കഴിയുമെങ്കിൽ, ഐആർഎഫ്‌സി മികച്ച പ്രതിഫലം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)
ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐആർഎഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്.
ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. ഐആർഎഫ്‌സിയുടെ വിപണി മൂലധനം 2.4 ലക്ഷം കോടിയാണ്.
ലാഭവിഹിതം
മിനിരത്‌ന പൊതുമേഖലാ കമ്പനിയുടെ അറ്റാദായം 2024 സാമ്പത്തിക വർഷത്തിൽ 6,412 കോടി രൂപയായിരുന്നു . 2023 ൽ 6,167 കോടി രൂപയായിരുന്നു അറ്റാദായം. ഓഹരി ഉടമകൾക്ക് കമ്പനി ഡിവിഡൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 2023-2024 സാമ്പത്തിക വർഷത്തിൽ 10 രൂപയുടെ ഓഹരി ഒന്നിന് 0.70 പൈസ എന്ന അന്തിമ ലാഭവിഹിതമാണ് ശുപാർശ ചെയ്തിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications